Connect with us

kerala congress (m)

മാണി കേരളാ കോണ്‍ഗ്രസ്സിനെ യു ഡി എഫിലേക്ക് ക്ഷണിച്ച കോണ്‍ഗ്രസ് മുഖപത്രത്തിനു മറുപടിയുമായി 'പ്രതിച്ഛായ'

കേരള കോണ്‍ഗ്രസ് എമ്മിന്റെ പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റി തകര്‍ക്കാനുള്ള ശ്രമമാണ് വീക്ഷണത്തിലൂടെ നടന്നതെന്നും വ്യക്തമാക്കുന്നു

Published

|

Last Updated

തിരുവനന്തപുരം | മാണി കേരളാ കോണ്‍ഗ്രസ്സിനെ യു ഡി എഫിലേക്ക് ക്ഷണിച്ച കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന് ശക്തമായ മറുപടി നല്‍കി മാണി കേരളാ മുഖപത്രമായ പ്രതിച്ഛായ.

കേരള കോണ്‍ഗ്രസ് എം അജയ്യ രാഷ്ട്രീയ ശക്തി ആയതിന്റെ വേവലാതിയാണ് മുഖപ്രസംഗത്തിന് പിന്നിലെന്ന് പ്രതിച്ഛായ വിശദമാക്കുന്നു. വീക്ഷണം പത്രത്തിനും അതിന് പിന്നിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും ചരിത്രബോധം ഉണ്ടാവണം. മാണി സാറിനോട് കോണ്‍ഗ്രസ് കാട്ടിയ നെറികേട് അദ്ദേഹം ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. യു ഡി എഫ് മാണി ഗ്രൂപ്പിനെ ചതിച്ചു പുറത്താക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിന്റെ പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റി തകര്‍ക്കാനുള്ള ശ്രമമാണ് വീക്ഷണത്തിലൂടെ നടന്നതെന്നും വ്യക്തമാക്കുന്നു. മുങ്ങുന്ന കപ്പലില്‍ ലൈഫ് ബോട്ടും പ്രതീക്ഷിച്ചു കഴിയുന്ന കപ്പല്‍ ജീവനക്കാരനെ പോലെയാണ് വീക്ഷണം എന്ന് മുഖപത്രത്തെ പരിഹാസിക്കുകയും ചെയ്യുന്നു.

കേരള കോണ്‍ഗ്രസ് എല്‍ ഡി എഫ് വിട്ട് യു ഡി എഫിലേക്ക് മടങ്ങണം എന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് മുഖപത്രം ആവശ്യപ്പെട്ടത്. ജോസ് കെ മാണി സി പി എം അരക്കില്ലത്തില്‍ വെന്തുരുകരുത് എന്നും ഉപദേശിച്ചു. ദേശീയ പാര്‍ട്ടി പദവിയും ചിഹ്നവും നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ജോസ് കെ മാണിയുടെ മോഹങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സാധ്യമല്ലെന്നും വീക്ഷണം വിശദമാക്കിയിരുന്നു.

കോണ്‍ഗ്രസിനേപ്പോലെ ഘടക കക്ഷികള കരുതാന്‍ സി പി എം തയ്യാറാകില്ലെന്ന മുന്നറിയിപ്പും വീക്ഷണം നല്‍കിയിരുന്നു. നാല് പതിറ്റാണ്ടിലേറെ കാലം തിരുവിതാംകൂറിലെ കര്‍ഷകര്‍ക്ക് അവകാശബോധത്തിന്റെയും സംഘബോധത്തിന്റേയും സൂക്തങ്ങളും പ്രയോഗങ്ങളും പഠിപ്പിച്ച കെ എം മാണിയുടെ മകന് രാഷ്ട്രീയത്തില്‍ കര്‍ഷക രാഷ്ട്രീയത്തിന്റെ നഴ്‌സറി പാഠങ്ങള്‍ പോലും വശമില്ലെന്നും വീക്ഷണത്തിലെ ലേഖനം കുറ്റപ്പെടുത്തിയിരുന്നു. ഇതിനെല്ലാമുള്ള മറുപടിയാണ് പ്രതിച്ഛയയിലൂടെ നല്‍കുന്നത്.