Connect with us

Ongoing News

തൂവെള്ളക്കടലായി അറഫ; പ്രാർഥനയിലലിഞ്ഞ് ഹാജിമാർ

ഫലസ്തീനികള്‍ക്ക് മനംനൊന്ത് ലക്ഷങ്ങളുടെ പ്രാര്‍ഥന

Published

|

Last Updated

അറഫ | ത്യാഗ സ്മരണകളുമായി അറഫയില്‍ ഹാജിമാരുടെ മഹാ സംഗമം. അറഫാ മൈതാനി ലോകത്തെ ഏറ്റവും വലിയ മാനവിക സംഗമത്തിനാണ് സാക്ഷ്യം വഹിച്ചത്. ബുധനാഴ്ച്ച തമ്പുകളുടെ നഗരിയയായ മിനായില്‍ രാപാര്‍ത്ത തീര്‍ഥാടകര്‍ ഇന്ന് പുലര്‍ച്ചയോടെ അറഫ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. ളുഹര്‍ നിസ്‌കാരത്തോടെ അഷ്ടദിക്കുകളില്‍ നിന്നെത്തിയ ഹാജിമാര്‍ അറഫയില്‍ സംഗമിച്ചു. ഇതോടെ അറഫ മൈതാനി അക്ഷരാര്‍ഥത്തില്‍ തൂവെള്ളക്കടലായി.

ഈ വര്‍ഷത്തെ അറഫാ ഖുതുബക്ക് ഹറം ഇമാമും സഊദിയിലെ മുതിര്‍ന്ന പണ്ഡിതസഭാംഗവുമായ ശൈഖ് ഹുമൈദ് നേതൃത്വം നല്‍കി. നിസ്‌കാരത്തിനും അദ്ദേഹം നേതൃത്വം നല്‍കി, കൊടും ക്രൂരത അനുഭവിക്കുന്ന ഫലസ്തീനികള്‍ക്ക് മനം നിറഞ്ഞ വികാരഭരമായ പ്രാര്‍ഥനയുണ്ടായി. മസ്ജിദുനമിറയില്‍ തടിച്ചുകൂടിയ ലക്ഷങ്ങള്‍ ഫലസ്തീന്‍ ജനത അനുഭവിക്കുന്ന കൊടിയ ദുരന്തങ്ങള്‍ക്ക് അറുതിവരുത്തണമെന്ന പ്രാര്‍ഥന നടത്തി. ലോക സമാധാനം, ആഗോള മുസ്ലിംകള്‍ക്കിടയിലെ ഐക്യവും സമാധാനവും, പര്‌സപര സ്‌നേഹം വളര്‍ത്തിയെടുക്കല്‍, ഹജ്ജ് കര്‍മങ്ങള്‍ സുഗമമാകുന്നതിനായി രാജ്യം നടപ്പാക്കുന്ന നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം, ഹജ്ജിന്റെ പ്രാധാന്യം എന്നിവ ഇമാം ഖുഥുബയില്‍ വിശ്വാസികളോട് ഉണര്‍ത്തി.

മധ്യാഹ്നം മുതല്‍ സൂര്യാസ്തമനം വരെ പ്രാര്‍ഥനകളും അനുഷ്ഠാനങ്ങളുമായി അറഫയില്‍ കഴിഞ്ഞ ഹാജിമാര്‍ സൂര്യാസ്തമയത്തോടെ ഒമ്പത് കിലോമീറ്റര്‍ അകലെയുള്ള മുസ്ദലിഫയില്‍ രാപ്പാര്‍ക്കുന്നതിനായി നീങ്ങും. പുലര്‍ച്ചയോടെ മിനായിലെ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിച്ച് സുബ്ഹി നമസ്‌കാരത്തോടെ മിനായില്‍ തിരിച്ചെത്തി ജംറയില്‍ കല്ലേറ് കര്‍മം നടത്തും. ഈ വര്ഷം ജംറകളില്‍ കല്ലേറ് കര്‍മം സുഗമമായി നിര്‍വഹിക്കാന്‍ മികച്ച സൗകര്യമാണ് സഊദി ഭരണകൂടം ഒരുക്കിയിരിക്കുന്നത്.

ഹജ്ജ് വേളയില്‍ അറഫയില്‍ താപനില ഉയരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആവശ്യമായ മുന്‍കരുതലുകള്‍ നേരത്തേ തന്നെ സ്വീകരിച്ചിരുന്നു, അറഫാ, മിന തുടങ്ങിയ പുണ്യസ്ഥലങ്ങളിലെ നടപ്പാതകള്‍ക്ക് കൂളിംഗ് സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ധിപ്പിച്ചും അറഫയിലെ മസ്ജിദു നമിറ പള്ളിയുടെയും പരിസര പ്രദേശങ്ങളിലെയും റോഡിലെ താപനില 12 ഡിഗ്രി ആധുനിക സാങ്കേതികവിദ്യയുടെ ഫലമായി കുറക്കാനും സാധിച്ചിട്ടുണ്ട്.

ദുല്‍ഹിജ്ജ പത്തായ നാളെ പ്രധാന ജംറയായ ജംറത്തുല്‍ അഖബയില്‍ കല്ലേറ് കര്‍മം നടത്തും. ശേഷം തലമുടി കളയുകയും ബലികര്‍മവും നിര്‍വഹിച്ച് ഇഹ്റാമിന്റെ (ഹജ്ജില്‍ പ്രവേശിക്കല്‍) പ്രത്യേക വസ്ത്രം മാറ്റിയ ശേഷം മക്കയിലെ മസ്ജിദുല്‍ ഹറമിലെത്തി ത്വവാഫ് നിവഹിച്ച് ഹാജിമാര്‍ മിനായിലേക്ക് തന്നെ തിരിച്ചെത്തും.

 

സിറാജ് പ്രതിനിധി, ദമാം

Latest