National
അഹമ്മദാബാദിൽ വിമാന ദുരന്തം: 110 മരണം; വിമാനത്തിൽ മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും
അൻപതിലധികം യാത്രക്കാരും യു കെ പൗരന്മാർ

അഹമ്മദാബാദ് അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് യാത്രാ വിമാനം തകർന്നുവീണുണ്ടായ ദുരന്തത്തിൽ 110 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. 31 പേർ മരിച്ചതായാണ് ഔദ്യോഗികമായ സ്ഥിരീകരണം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട 11 വർഷം പഴക്കമുള്ള എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നുവീണത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായവിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. ഗുരുതര പരുക്കേറ്റ രൂപാണിയെ ആശുപത്രിയിലെത്തിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നാൽപത് മൃതദേഹങ്ങൾ ആശപുപത്രിയിലേക്കെത്തിച്ചു.
12 ജീവനക്കാരടക്കം നവജാത ശിശുക്കളുൾപ്പെടെ 242 പേർ വിമാനത്തിലുണ്ടായിരുന്നു. ഇതിൽ അൻപതിലധികം യാത്രക്കാരും യു കെ പൗരന്മാരാണ്. ടേക്ക് ഓഫിന് പിന്നാലെ ഉച്ചക്ക് 1.38നാണ് അപകടമുണ്ടായത്. പറന്നുയർന്നയുടനെ ഒരു മിനുട്ടിനുള്ളിൽ രണ്ട് കിലോമീറ്റർ അകലെ വിമാനം വീഴുകയായിരുന്നു. ഇതോടെ വിമാനം തീ ഗോളമായി കത്തി.
സംഭവസ്ഥലത്ത് വൻ തോതിൽ പുക ഉയരുകയാണ്. പതിനഞ്ചോളം ഫയർഫോഴ്സ് യൂനിറ്റുകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. അപകടം നടന്നത് ജനവാസമേഖലയിലല്ലെന്നാണ് വിവരം. വിമാനത്തിന്റെ സാങ്കേതിക പ്രശ്നമാണ് തകർച്ചക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.