Connect with us

Ongoing News

15കാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാള്‍ പിടിയില്‍

ഭയന്നുപോയ പെണ്‍കുട്ടി ബഹളം വെക്കുകയും വിവരമറിഞ്ഞ പോലീസ് തുടര്‍ നടപടി സ്വീകരിക്കുകയുമായിരുന്നു.

Published

|

Last Updated

പത്തനംതിട്ട | വീടിന് സമീപത്തെ വയലില്‍ നിന്ന്  വെള്ളമെടുത്ത് വരികയായിരുന്ന 15കാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗിക അതിക്രമത്തിന് മുതിര്‍ന്ന യുവാവിനെ അറസ്റ്റ് ചെയ്തു. ആറന്മുള മല്ലപ്പുഴശ്ശേരി നെല്ലിക്കാല ഊട്ടുപാറ പ്ലാക്കൂട്ടത്തില്‍ മുരുപ്പേല്‍ അനു എന്ന് വിളിക്കുന്ന അനില്‍ (35) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്. ശനി വൈകിട്ട് നാലിന് ശേഷമാണ് സംഭവം.

പെണ്‍കുട്ടി വീടിന് അടുത്തുള്ള വയലില്‍ വെള്ളമെടുക്കാന്‍ പോകവേ, പിന്തുടര്‍ന്നെത്തിയ പ്രതി, വെള്ളം ശേഖരിച്ച് തിരിച്ചുവരുമ്പോള്‍ തടയുകയായിരുന്നു. വഴിയില്‍ വച്ച് ഇഷ്ടമാണെന്ന് പറഞ്ഞു കൈകാട്ടി വിളിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കൂടാതെ കുളത്തില്‍ കുളിക്കാനെത്തിയ സ്ത്രീകളെ ശല്യം ചെയ്യുകയും ചെയ്തു. ഭയന്നുപോയ പെണ്‍കുട്ടി ബഹളം വെക്കുകയും വിവരമറിഞ്ഞ പോലീസ് തുടര്‍ നടപടി സ്വീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ വനിതാപൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. എസ് ഐ രാകേഷ് കുമാറിന്റെ നേതൃത്വത്തില്‍  നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പ്രതി സ്ഥലം വിട്ടതായി വ്യക്തമായി.

പത്തനംതിട്ട ഡി വൈ എസ് പി. എസ് നന്ദകുമാറിന്റെ നിര്‍ദേശാനുസരണം അന്വേഷണം വ്യാപിപ്പിച്ച ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം, പ്രതി പത്തനംതിട്ടയിലുണ്ടെന്ന് അറിഞ്ഞ് കണ്ണങ്കരയിലെ ബാറിന് മുന്നില്‍ നിന്നും ഇന്ന് രാവിലെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സ്‌റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് വൈദ്യപരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇയാള്‍ സംഭവത്തിന് ശേഷം രാത്രി വരെ സ്ഥലത്ത് ഒളിച്ചിരുന്ന ശേഷം പത്തനംതിട്ടയിലെത്തി അമ്മയുടെ കൂടെ താമസിക്കുകയും ഇന്ന് രാവിലെ ജോലിക്ക് പോകാന്‍ ഇറങ്ങുകയായിരുന്നു. അന്വേഷണത്തില്‍ എസ് ഐ അനിരുദ്ധന്‍, എസ് സി പി ഓമാരായ ജിതിന്‍, അനന്ത കൃഷ്ണന്‍, സുജ എന്നിവരും ഉണ്ടായിരുന്നു.