Connect with us

Malappuram

ബദര്‍ ചരിത്ര കഥകളുമായി ഒരു പകല്‍; ശ്രദ്ധേയമായി ബദര്‍ കിസ്സ പാടിപ്പറയല്‍

കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടി കെ ഹംസ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ അക്കാദമിയുടെയും ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബദര്‍ കിസ്സപ്പാട്ട് പാടിപ്പറയല്‍ പരിപാടി വിശ്വാസികള്‍ക്ക് നവ്യാനുഭവമായി. പ്രശസ്തരായ കാഥികരും പിന്നണി ഗായകരും ഒരു പകല്‍ പാടിപ്പറഞ്ഞ ബദര്‍ കിസ്സപ്പാട്ട് ആവേശത്തോടെയാണ് ആസ്വാദകര്‍ ഏറ്റെടുത്തത്. നേരിട്ടും ഓണ്‍ലൈനിലുമായി ആയിരക്കണക്കിനാളുകള്‍ സംബന്ധിച്ചു.

കിസ്സപ്പാട്ടിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക വഴി കൂടുതല്‍ പേരെ ആകര്‍ഷിപ്പിക്കുന്നതിനും റമസാന്‍ 17ന് നടന്ന ബദര്‍ സമരത്തെ അനുസ്മരിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. റമസാന്‍ 12നാണ് പ്രവാചകര്‍ മുഹമ്മദ് നബിയും അനുയായികളും ബദര്‍ സമരത്തിനായി പുറപ്പെട്ടത്.

മഹാകവി മോയിന്‍കുട്ടി വൈദ്യരടക്കമുള്ള പൂര്‍വ കവികള്‍ ഇസ്‌ലാമിക ചരിത്രങ്ങളെയും പോരാട്ടങ്ങളെയും പ്രമേയമാക്കി അറബി മലയാള സാഹിത്യത്തില്‍ രചിച്ച ഇശലുകളാണ് കിസ്സപ്പാട്ട്. ചെന്തമിഴ്, തമിഴ്, സംസ്‌കൃതം തുടങ്ങിയ ഭാഷാസങ്കലന രീതിയാണ് ഇത്തരം രചനകളില്‍ സ്വീകരിച്ചിട്ടുള്ളത്. പഴയ തലമുറ പുതിയ തലമുറയിലേക്ക് ചരിത്ര കൈമാറ്റം നടത്തിയിരുന്നത് ഇത്തരം പരിപാടികളിലൂടെയായിരുന്നു.

കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടി കെ ഹംസ ഉദ്ഘാടനം ചെയ്തു. പഴയകാല ചരിത്രം അസാധാരണത്വത്തിന്റെ ആവരണമണിയിച്ച് അനുവാചക ഹൃദയത്തില്‍ അനുഭൂതി ഉളവാക്കുന്ന ഒന്നാണ് കിസ്സപ്പാട്ടുകളെന്നും പുതിയ കാലത്ത് കിസ്സപ്പാട്ടുകളുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്നും മഹാകവി മോയിന്‍കുട്ടി വൈദ്യരടക്കമുള്ളവരുടെ പാട്ടുകള്‍ പുതിയ തലമുറക്ക് കൂടുതല്‍ പഠിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ഹംസ മുസ്‌ലിയാര്‍ കണ്ടമംഗലം അധ്യക്ഷത വഹിച്ചു. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി.

സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, വൈദ്യര്‍ അക്കാദമി സെക്രട്ടറി ഫൈസല്‍ എളേറ്റില്‍, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട്, ഡോ. യൂസുഫ് കാരാട്, മഅ്ദിന്‍ മാനേജര്‍ സൈതലവി സഅദി, മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, അബൂമുഫീദ താനാളൂര്‍, പി ടി എം ആനക്കര, ഹബീബ് സഅദി മൂന്നിയൂര്‍ പ്രസംഗിച്ചു.

മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ 106 ഇശലുകളിലായി സി എം കെ മൗലവി, അലി മൈത്ര, മുബഷിര്‍ പെരിന്താറ്റിരി, മിദ്‌ലാജ് പാലക്കാട്, സഅ്ദ് മാത്തൂര്‍, എം എച്ച് വള്ളുവങ്ങാട്, കോന്നാലി കോയ, മുഹമ്മദ് മാണൂര്‍, എ പി റഷീദ് ചെങ്ങാനി, മൊയ്തീന്‍ കുട്ടി മുസ്്‌ലിയാരങ്ങാടി, കുഞ്ഞി മദനി കാസര്‍കോട്, ഷിബിലി ഉപ്പള, ഹസന്‍ ഫൈസി ചാവക്കാട്, ഇബ്‌റാഹീം ടി എന്‍ പുരം, മുസ്തഫ സഖാഫി തെന്നല, കെ സി എ കുട്ടി കൊടുവള്ളി, അബൂ ആബിദ് സിദ്ദീഖ് മുര്‍ഷിദി, ഉമര്‍ സഖാഫി മാവുണ്ടിരി, എ പി റഷീദ് മുസ്‌ലിയാര്‍ തൃശൂര്‍, അഷ്‌റഫ് സഖാഫി പുന്നത്ത്, അബ്ദുല്‍ഖാദിര്‍ കാഫൈനി, കെ എസ് അല്‍ ഹാശിമി വയനാട്, സ്വാദിഖ് മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്, മുഹമ്മദ് കുമ്പിടി, ബക്കര്‍ ഉലൂമി പെരുമണ്ണ, കെ എം കുട്ടി മൈത്ര എന്നിവര്‍ ബദ്ര്‍ സമര ചരിത്രം അവതരിപ്പിച്ചു.

കിസ്സപ്പാട്ട് രംഗത്ത് ദീര്‍ഘകാലമായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന സി ടി യൂസഫ് മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്, കെ കെ ഹംസ മുസ്‌ലിയാര്‍ കണ്ടമംഗലം, യോഗ്യന്‍ ഹംസ മാസ്റ്റര്‍ മലപ്പുറം, മൊയ്തീന്‍ കുട്ടി മുസ്‌ലിയാരങ്ങാടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഓള്‍ കേരള കിസ്സപ്പാട്ട് അസ്സോസിയേഷന്റെ പ്രഥമ പ്രസിദ്ധീകരണമായ അബൂ ആബിദ് സിദ്ദീഖ് മുര്‍ശിദി രചിച്ച സല്‍മാനുല്‍ ഫാരിസി കിസ്സപ്പാട്ട് പ്രകാശനവും ചടങ്ങില്‍ നിര്‍വഹിച്ചു. പരിപാടി വീക്ഷിക്കുന്നതിന് പുലര്‍ച്ചെ ആറിനുതന്നെ വന്‍ ജനാവലി എത്തിയിരുന്നു. എല്ലാവര്‍ക്കും നോമ്പ്തുറ സൗകര്യവും ഒരുക്കി.