Covid19
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ വാക്‌സിനേഷന്‍ യജ്ഞം
തിരുവനന്തപുരം | കേരളത്തിൽ തിങ്കളാഴ്ച മുതല്‍ ഈ മാസം 31 വരെ വാക്‌സിനേഷന്‍ യജ്ഞം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള വാക്‌സിനേഷന്‍ ഓഗസ്റ്റ് 15നുള്ളില്‍ കൊടുത്തു തീര്‍ക്കും. 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ആദ്യ ഡോസാണ് പൂര്‍ത്തീകരിക്കുക. കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കും.
അവസാന വര്‍ഷ ഡിഗ്രി, പി ജി വിദ്യാര്‍ഥികള്‍ക്കും എല്‍ പി, യു പി സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കും. ബുധനാഴ്ച മുതൽ കര്‍ക്കശമായ കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കി. കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിംഗ് മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഒന്‍പതു മണിവരെ വരെ പ്രവര്‍ത്തിക്കാം.
കര്‍ക്കിടക വാവിന് കഴിഞ്ഞ വര്‍ഷത്തെ പോലെ വീടുകളില്‍ തന്നെ പിതൃതര്‍പ്പണച്ചടങ്ങുകള്‍ നടത്തണം. സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്ന വാക്‌സിനുകള്‍ക്ക് പുറമേ സ്വകാര്യ മേഖലക്ക് കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്‌സിനുകള്‍ വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് അതേ നിരക്കില്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.