Connect with us

Kerala

ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ളവരെ യഥാസമയം മാറ്റിപാർപ്പിക്കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കണക്കാക്കി ആ ഭാഗത്തുള്ളവരെ യഥാസമയം മാറ്റിപാർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തത്തിന്റെ ഭാഗമായി മനുഷ്യജീവൻ നഷ്ടപ്പെടാതിരിക്കുക വളരെ പ്രധാനമാണ്. അതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെയും വിവിധ കേന്ദ്ര സേനാ പ്രതിനിധികളുടെയും അടിയന്തരയോഗം ചേർന്നതായി മുഖ്യമന്ത്രി അറിയിച്ചു. ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, വിവിധ വകുപ്പ് സെക്രട്ടറിമാർ എന്നിവർക്കു പുറമെ ആർമി, നേവി, എയർഫോഴ്സ്, എൻഡിആർഎഫ്, ബിഎസ്എഫ്, സിആർപിഎഫ്, കോസ്റ്റ്ഗാർഡ് തുടങ്ങിയ സേനകളുടെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഇതുവരെ നടത്തിയ തയ്യാറെടുപ്പുകൾ ഇവർ യോഗത്തിൽ വിശദീകരിച്ചു. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കണക്കാക്കി ആ ഭാഗത്തുള്ളവരെ യഥാസമയം മാറ്റിപാർപ്പിക്കും. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ താമസിക്കുന്നവരെയും മാറ്റിപ്പാർപ്പിക്കും. വിവിധ സേനകൾ ഏകോപനത്തോടെ പ്രവർത്തിക്കുന്നുണ്ട്. അത് കൂടുതൽ ശക്തിപ്പെടുത്താൻ നടപടിയെടുക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപകടകരമായ രീതിയിൽ സ്ഥാപിച്ച ഹോർഡിങ്ങുകൾ മാറ്റാൻ ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സാമൂഹ്യസന്നദ്ധ സേനാ വളണ്ടിയർമാരെ ഉൾപ്പെടെ സജ്ജമാക്കേണ്ടതുണ്ട്. ജനപ്രതിനിധികളുടെ യോഗം ജില്ലാതലത്തിൽ ചേരാൻ നിർദേശിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ നിലവിലുള്ള മന്ത്രിമാർ തന്നെ ചുമതല വഹിക്കും. ജില്ലാ കലക്ടർമാർ ഫലപ്രദമായി ഇടപെടുന്നുണ്ട്. അവരെ സഹായിക്കാൻ സെക്രട്ടറിമാരെ നൽകും. ഏകോപനച്ചുമതല ഇവർക്കായിരിക്കും.
തിരുവനന്തപുരം- ഷർമിള മേരി ജോസഫ്, കൊല്ലം- എ ഷാജഹാൻ, പത്തനംതിട്ട- ബിജു പ്രഭാകർ, ആലപ്പുഴ- മിനി ആൻറണി, കോട്ടയം- സഞ്ജയ് കൗൾ, ഇടുക്കി- സൗരവ് ജയിൻ, എറണാകുളം- പ്രണബ് ജ്യോതിനാഥ് എന്നിവർക്കായിരിക്കും ചുമതല.

ചുഴലിക്കാറ്റിന്റെ ഗതിവിഗതികൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കൃത്യമായി ജനങ്ങളെ അറിയിക്കും. മാധ്യമങ്ങളിലൂടെ ആവശ്യമായ മുന്നറിയിപ്പുകൾ നൽകും. ജില്ലകളിൽ കലക്ടർ, ജില്ലാ പോലീസ് മേധാവി, ഡിഎംഒ തുടങ്ങിയവരുമായി ബന്ധപ്പെട്ട് ഏകോപനം ഉണ്ടാകും. പണ്ടായത്ത് തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥനുമുണ്ടാകും. വൈദ്യുതി, ജലസേചന വകുപ്പുകൾ കൂട്ടായി നീങ്ങും. ശുദ്ധജലവിതരണം തടസ്സമില്ലാതെ നീങ്ങും.
അപകടകരമായ സ്ഥിതിയിലുള്ള മരച്ചില്ലകൾ മുറിച്ചുമാറ്റാനുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിന് നിർദേശം നൽകി. കോവിഡ് കാലമായതിനാൽ ക്യാമ്പുകളിൽ പാർപ്പിക്കുന്നവരുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കോവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തും.

ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റും മഴയുംമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും പിന്നീടുണ്ടാകുന്ന പകർച്ചവ്യാധികളും ഫലപ്രദമായി നേരിടാനാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ആശുപത്രികളിൽ മതിയായ ചികിത്സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദേശം നൽകി. എല്ലാ പ്രവർത്തനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നിർവഹിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

---- facebook comment plugin here -----

Latest