Connect with us

Articles

കൊവിഡ് കുന്നു കയറുമ്പോള്‍...

Published

|

Last Updated

പെരുമ്പാവൂരിനടുത്തുള്ള കൊവിഡ് ഹോട്ട് സ്‌പോട്ടുകളുടെ മേപ്പ് ആണ് ചിത്രത്തില്‍. കേരളത്തിലെ മറ്റേതൊരു നഗരമോ ഗ്രാമമോ എടുത്താലും സ്ഥിതി വ്യത്യസ്തമല്ല. ചൈനയില്‍ നിന്ന്, ഇറ്റലിയില്‍ നിന്ന്, അമേരിക്കയില്‍ നിന്ന്, ഡല്‍ഹിയില്‍ നിന്ന് എല്ലാം നമ്മള്‍ കൊവിഡിന്റെ കഥകള്‍ കേട്ടിരുന്നു. ഇനി അത് കഥയല്ല. കൊവിഡ് നമ്മുടെ അടുത്തേക്ക് വരികയാണ്. ഇപ്പോള്‍ ദിവസേന എഴുന്നൂറ് കേസുകളായി, അതിനി ആയിരമാകാന്‍ അധികം ദിവസങ്ങള്‍ വേണ്ട. മൊത്തം കേസുകളുടെ എണ്ണം പതിനായിരം കടന്നും മുകളിലേക്കാണ്. അതിനി ഒരു കുന്നു കയറി ഇറങ്ങണം. ആ കുന്നിന്റെ ഉയരം ഒരു ലക്ഷം കേസുകളുടെ താഴെ നില്‍ക്കുമോ എന്ന ആശങ്കയുടെ ദിനങ്ങള്‍ തന്നെയാണ് വരാനിരിക്കുന്നത്.

കൊവിഡ് തിരുവനന്തപുരത്തു നിന്നും, പൂന്തുറയില്‍ നിന്നും, ചെല്ലാനത്തുനിന്നും നമ്മുടെ നഗരത്തിലോ ഗ്രാമത്തിലോ എത്താന്‍ ഇനി ആഴ്ചകള്‍ വേണ്ട. ഇതുവരെ നമുക്ക് വെറും അക്കങ്ങള്‍ മാത്രമായിട്ടാണ് കൊവിഡ് കേസുകള്‍ വന്നിരുന്നതെങ്കില്‍ ഇനിയത് നമുക്ക് നേരിട്ടറിയാവുന്നര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ ഒക്കെ ആകും. സ്വാഭാവികമായും അത് നമ്മിലും എത്താം.
പൊതുവില്‍ പത്തില്‍ എട്ടു കേസിലും ഒരു പനിയുടെ അത്രയും ബുദ്ധിമുട്ടേ കൊവിഡ് ഉണ്ടാക്കൂ. പക്ഷെ കുറച്ചു പേര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും.

ലോകത്തെ കണക്കനുസരിച്ച് നൂറില്‍ നാല് പേര്‍ ആണിപ്പോള്‍ മരിക്കുന്നത് (കേരളത്തില്‍ മുന്നൂറില്‍ ഒന്ന്). കൂടുതല്‍ കേസുകള്‍ ഒരുമിച്ചുണ്ടാവുകയും ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്കപ്പുറം ആക്ടീവ് ആയ കേസുകളുണ്ടാവുകയും ചെയ്താല്‍ മരണ നിരക്ക് കൂടും. നമ്മള്‍ ഇതില്‍ കുഴപ്പമില്ലാത്ത കൂട്ടത്തില്‍ ആകുമോ, വെന്റിലേറ്ററില്‍ പോകുമോ അതോ പരലോകത്ത് പോകുമോ എന്നൊന്നും മുന്‍കൂട്ടി പറയാന്‍ പറ്റില്ല. ചെറുപ്പക്കാര്‍ക്ക് ഇത് കുഴപ്പമൊന്നും ഉണ്ടാക്കില്ല എന്ന മിഥ്യാധാരണ ഇപ്പോള്‍ മാറിയിട്ടുണ്ട്. ആര്‍ക്കും രോഗം വരാം, ആര്‍ക്കും ഗുരുതരമാകാം, ആര്‍ക്കുവേണമെങ്കിലും അടിപ്പെടാം. ഏറെ ജാഗ്രത വേണ്ട സമയമാണ്.

ഈ സാഹചര്യത്തില്‍ വ്യക്തിപരമായി നമുക്ക് ചെയ്യാന്‍ സാധിക്കുന്ന കുറച്ചു നിര്‍ദേശങ്ങള്‍ നല്‍കാം.
1. നമ്മള്‍ ഓരോരുത്തര്‍ക്കും കൊവിഡ് വരാന്‍ സാധ്യത ഉണ്ടെന്ന് മനസിലാക്കുക. കൊവിഡ് വന്നാല്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഇപ്പോള്‍ തന്നെ പ്ലാന്‍ ചെയ്തു തുടങ്ങുക. അസുഖം എത്തിക്കഴിഞ്ഞ് പ്ലാന്‍ ചെയ്തിട്ട് കാര്യമില്ല. പൊതുവില്‍ പരമാവധി ആരോഗ്യത്തോടെ ഇരിക്കാന്‍ ശ്രമിക്കുക.

2. കൊവിഡ് ആരില്‍ നിന്നും പകരാം. അപ്പോള്‍ എത്രമാത്രം കൂടുതല്‍ ആളുകളുമായി നമുക്ക് സമ്പര്‍ക്കം ഉണ്ടോ അത്രമാത്രം കൊവിഡ് വരാനുള്ള സാധ്യതയും കൂടും. അതേസമയം, കൊവിഡിനെ പേടിച്ച് വീടിനകത്ത് അടച്ചിരിക്കുക സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളാല്‍ അത്ര എളുപ്പമല്ല (സര്‍ക്കാര്‍ നിര്‍ദേശം ഇല്ലെങ്കില്‍). അപ്പോള്‍ അത്യാവശ്യത്തിന് മാത്രം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുക, അത് തന്നെ പരമാവധി ചുരുങ്ങിയ സമയത്തേക്കാക്കുക. ഒരാഴ്ചത്തെ ഷോപ്പിംഗ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും മാറ്റി വീടിനടുത്തുള്ള ചെറിയ കടകളില്‍ ഒറ്റ പ്രാവശ്യം ആക്കുക. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദര്‍ശിക്കുന്നുവെങ്കില്‍ അത് ഇത്തരത്തില്‍ നല്ല സുരക്ഷാ ശീലമുള്ളവരുടെ വീടുകളില്‍ മാത്രമായി ഒതുക്കുക. ജോലി സ്ഥലങ്ങള്‍ പരമാവധി സുരക്ഷിതമാക്കാന്‍ ശ്രമിക്കുക.

3. കൈ കഴുകല്‍, സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ഉപയോഗിക്കല്‍ എല്ലാം തുടര്‍ന്നും ശീലമാക്കുക. പുറത്തു പോയി വന്നാലുടന്‍ കുളിക്കുന്നതാണ് ഏറ്റവും നല്ലത്. അതോടെ ഒരു ദിവസത്തില്‍ പല പ്രാവശ്യം പുറത്തുപോകാനുള്ള ആഗ്രഹവും അല്‍പം കുറയും. തൊഴില്‍പരമായ കാരണങ്ങളാല്‍ ആളുകളുമായി ദിവസേന ബന്ധപ്പെടുന്നവരെ ഈ സമയങ്ങളില്‍ സന്ദര്‍ശിക്കാതിരിക്കുന്നതാണ് ശരിയായ രീതി. അങ്ങനെയുള്ളവര്‍ നമ്മെ സന്ദര്‍ശിക്കാന്‍ വരുന്നതും സ്‌നേഹപൂര്‍വം ഒഴിവാക്കാം.

4. അതിരക്തസമ്മര്‍ദം, ഹൃദയ-ശ്വാസകോശ രോഗം, പ്രമേഹം, കാന്‍സര്‍ എന്നിവയുളളവര്‍ക്ക് റിസ്‌ക് കൂടുതലാണ്. നിങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ഈ അസുഖങ്ങളുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക. സര്‍ക്കാര്‍ നിര്‍ദേശിച്ചാലും ഇല്ലെങ്കിലും വ്യക്തിപരമായി റിവേഴ്സ് ക്വാറന്റൈന്‍ എടുക്കുന്നത് നല്ലതാണ്. (പുറത്ത് പോകുന്നത് ഒഴിവാക്കുക/കുറയ്ക്കുക, വീട്ടില്‍ തന്നെ മറ്റുള്ളവരോടുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കുക). ഇക്കാര്യത്തില്‍ വീട്ടിലെ മറ്റ് അംഗങ്ങളും പ്രത്യേകം ശ്രദ്ധിക്കുക. വീട്ടില്‍ പ്രായമായവരുണ്ടെങ്കില്‍ അവരും മുമ്പ് പറഞ്ഞ പ്രോട്ടോക്കോള്‍ പാലിക്കുക. അവരുമായി വീട്ടുകാര്‍ ഉള്‍പ്പെടെ അടുത്ത് സമ്പര്‍ക്കം ഉണ്ടാകുന്നത് പരമാവധി കുറയ്ക്കുക. ഇത് പ്രായമായവരോടുള്ള സ്‌നേഹം കൊണ്ടാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കുകയും വേണം.

5. എന്തൊക്കെയാണ് കൊവിഡ് രോഗ ലക്ഷണങ്ങള്‍ എന്ന് ഒരിക്കല്‍ കൂടി ഓര്‍ത്തുവെക്കുക. പനി, ചുമ, ക്ഷീണം, ശരീരവേദന, മൂക്കൊലിപ്പ്, തൊണ്ടവേദന, അതിസാരം എന്നിവയാണ് ആദ്യം പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ കുളിര്, വിറയല്‍, മസില്‍ വേദന, തലവേദന, രുചിയും ഗന്ധവും നഷ്ടപ്പെടുക ഇവയും പട്ടികയില്‍ ഉണ്ട്. ഏതെങ്കിലും ഒരു ലക്ഷണം ഉണ്ടെങ്കില്‍ തന്നെ നിസ്സാരമായി എടുക്കാതെ ശ്രദ്ധിക്കുക, കുടുംബ ഡോക്ടറോട് അഭിപ്രായം തേടുക, വേണമെങ്കില്‍ സര്‍ക്കാറിന്റെ ദിശ ഹെല്‍പ് ലൈനുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ (1056) ഫോണില്‍ സേവ് ചെയ്തുവെക്കുക.

6. വീട്ടില്‍ ഒരാള്‍ക്ക് കൊവിഡ് ഉണ്ടായാല്‍ എങ്ങനെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്ന് പ്ലാന്‍ ചെയ്യുക. സാധാരണ ഗതിയിലുള്ള സൗഹൃദവും ബന്ധുത്വവും ഒന്നും കൊവിഡ് കാലത്ത് നിലനിന്നില്ല എന്ന് വരും. എറണാകുളത്ത് ഒരു കുടുംബത്തിന് കൊവിഡ് ഉണ്ടായപ്പോള്‍ അവരുടെ കൊവിഡ് ഇല്ലാത്ത കൊച്ചു കുട്ടിയെ സ്വന്തം ബന്ധുക്കള്‍ പോലും സ്വീകരിച്ചില്ല എന്നത് ഓര്‍ക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും തമ്മില്‍ ഇക്കാര്യത്തില്‍ പരസ്പര സഹായത്തിന് ഒരു ധാരണ ഉണ്ടാക്കുന്നത് നല്ലതാണ്. നിങ്ങളുടെ റെസിഡന്റ് അസോസിയേഷനില്‍ ഒരു കൊവിഡ് കേസ് ഉണ്ടായാല്‍ അതെങ്ങനെ കൈകാര്യം ചെയ്യുമെന്ന് ചര്‍ച്ച ചെയ്യണം. അല്ലെങ്കില്‍ ആളുകള്‍ അനാവശ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കൊവിഡ് ഇല്ലാത്ത കാലത്ത് ഇത്തരത്തില്‍ ബന്ധങ്ങളില്‍ ഉണ്ടാക്കിയ മുറിവുകള്‍ മാറുകയുമില്ല.

7. കൊവിഡിന്റെ ചികിത്സ തത്ക്കാലം സര്‍ക്കാര്‍ ചെലവിലാണ്. ഇത് എക്കാലവും നിലനില്‍ക്കണമെന്നില്ല. പോരാത്തതിന് കൊവിഡ് ഇല്ലെങ്കിലും മറ്റുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകാമല്ലോ. ആശുപത്രി ചെലവുകള്‍ കൂടിവരികയുമാണ്. അതുകൊണ്ട് തന്നെ ഒരു നല്ല ആരോഗ്യ ഇന്‍ഷ്വറന്‍സ് എടുത്തുവെക്കാന്‍ ഇതിലും പറ്റിയ സമയമില്ല. വൈകിക്കരുത്.

8. കൊവിഡ് സമയം നമ്മള്‍ മുന്നേ ചെയ്യേണ്ടതും എപ്പോഴും മാറ്റിവെച്ചിരുന്നതുമായ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ള അവസരമായി എടുക്കണം. ഉദാഹരണത്തിന് നമ്മുടെ വീടെല്ലാം വൃത്തിയാക്കി, പുറത്തു കളയേണ്ട സാധനങ്ങള്‍ കളയുക, പുസ്തകങ്ങളുടെ കാറ്റലോഗ് ഉണ്ടാക്കുക, വീട്ടിലെ ഫര്‍ണിച്ചര്‍ റീ-ഓര്‍ഗനൈസ് ചെയ്യുക, വീട് അല്‍പ്പം മോടിപിടിപ്പിക്കുക, വീടിന് ചുറ്റും സ്ഥലമുണ്ടെങ്കില്‍ അവിടെ കൃഷി ചെയ്യുക, വീടിന് മുകളില്‍ സ്ഥലമുണ്ടെങ്കില്‍ ടേബിള്‍ ടെന്നിസ് ടേബിള്‍ വാങ്ങി കളി തുടങ്ങുക, വീടിന്റെയും സ്ഥലത്തിന്റെയും ഡോക്യുമെന്റ് എടുത്തുനോക്കി കരം ശരിയായി അടച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഓണ്‍ലൈന്‍ ആയി എന്തെങ്കിലും പഠിക്കാന്‍ തുടങ്ങുക.

9. കൊവിഡ് കാലം ബുദ്ധിമുട്ടുകളുടേയും സമ്മര്‍ദങ്ങളുടേയും കൂടി കാലമാണ്. ആരോഗ്യത്തെ കുറിച്ചോര്‍ത്ത് പേടിക്കുന്ന അപ്പൂപ്പന്‍ മുതല്‍ വിദ്യാഭ്യാസത്തെ പറ്റി പേടിച്ചിരിക്കുന്ന ഒന്നാം ക്ലാസുകാരി വരെ എല്ലാവരും വിഷമിച്ചിരിക്കുന്നു. തൊഴിലിന് വേണ്ടി പുറത്തു പോകേണ്ടി വരുന്നവരും തൊഴില്‍ നഷ്ടപ്പെട്ട് വീട്ടില്‍ ഇരിക്കുന്നവരും വ്യത്യസ്ത രീതിയില്‍ മാനസിക സംഘര്‍ഷത്തിലാണ്. വീട്ടമ്മമാരും വീട്ടില്‍ ഇരുന്നു തൊഴിലെടുക്കേണ്ടി വരുന്ന സ്ത്രീകളും വ്യത്യസ്ത രീതികളില്‍ അസ്വസ്ഥരാണ്. പതിവ് സുഹൃത്തുക്കളെ കാണാനോ വിഷമങ്ങള്‍ പങ്കുവെക്കാനോ അവര്‍ക്ക് കഴിയുന്നില്ല. സാധാരണനിലയില്‍ വീടിന് പുറത്ത് പോകാന്‍ സാധ്യതയുള്ളവര്‍ കൂടി വീട്ടിലിരിക്കേണ്ടി വരുന്നു, സുഹൃത്തുക്കളും ബന്ധുക്കളും വീട്ടില്‍ വരുന്നില്ല, സിനിമക്കോ ക്ഷേത്രത്തിലോ ഹോട്ടലിലോ പോകാന്‍ പറ്റുന്നില്ല. ഇങ്ങനെ ഓരോരുത്തരുടേയും സമ്മര്‍ദം വര്‍ധിക്കുന്നു. മറ്റുള്ളവരുടെ വിഷമം കേള്‍ക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല ആരും തന്നെ. ഇത് എല്ലാ കുടുംബങ്ങളെയും പ്രഷര്‍ കുക്കറില്‍ ആക്കിയിരിക്കയാണ്. ഇക്കാര്യങ്ങള്‍ സ്വയം അറിഞ്ഞു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ അടിപിടി മുതല്‍ ആത്മഹത്യ വരെ എത്തും. വീട്ടിലെ മുതിര്‍ന്നവരെങ്കിലും ഇത്തരത്തില്‍ എല്ലാവരും മാനസിക സംഘര്‍ഷത്തിലാണ് എന്നറിഞ്ഞു പെരുമാറുക, കുട്ടികളോടും പ്രായമായവരോടും കൂടുതല്‍ സംസാരിക്കുക, ഒരുമിച്ച് വീട്ടിലിരുന്ന് സിനിമ കാണുക, പഴയ നല്ല ദിവസങ്ങളെ പറ്റി സംസാരിക്കുക, കൊവിഡ് കാലം കഴിഞ്ഞാല്‍ എന്ത് ചെയ്യുമെന്ന് പ്ലാന്‍ ചെയ്യുക. വീട്ടില്‍ ആര്‍ക്കെങ്കിലും കൂടുതല്‍ സമ്മര്‍ദമോ വിഷാദമോ ഉള്ളതായി തോന്നുന്നുണ്ടെങ്കില്‍ പ്രൊഫഷണല്‍ സഹായം സ്വീകരിക്കാന്‍ മടിക്കേണ്ട. ഇത്തരം സഹായം നല്‍കാന്‍ ആയിരത്തിലധികം കൗണ്‍സലര്‍മാര്‍ ഉണ്ട്. മാര്‍ച്ച് മുതല്‍ ഇതുവരെ അവര്‍ രോഗികളോടും ബന്ധുക്കളോടും ക്വാറന്റൈനില്‍ ഉള്ളവരോടുമായായി ആറു ലക്ഷത്തിലധികം ആളുകളെ വിളിച്ചു സംസാരിക്കുകയും ചെയ്തു. പക്ഷെ ഇതില്‍ അഞ്ചു ശതമാനത്തിലും താഴെയാണ് അവരെ നേരിട്ട് വിളിച്ചവരുടെ എണ്ണം. മാനസിക വിഷമങ്ങള്‍ക്ക് പ്രൊഫഷണല്‍ സഹായം തേടാനുള്ള വിമുഖത ഇപ്പോഴും സമൂഹത്തിലുണ്ട്. കൊവിഡ് നമ്മുടെ ഒപ്പം കുറച്ചു നാള്‍ കൂടി കാണും. സാമ്പത്തികവും മാനസികവുമായി നമ്മുടെ കരുത്ത് കുറയുകയാണ്. വിഷമവും മാനസിക സമ്മര്‍ദവും ഉണ്ടാകും. അത് അംഗീകരിക്കുന്നതും സഹായം സ്വീകരിക്കുന്നതും മോശം കാര്യമല്ല.

10. എറിക് സീഗളിന്റെ പ്രശസ്തമായ ലൗ സ്റ്റോറി എന്ന പുസ്തകത്തില്‍ ആണെന്ന് തോന്നുന്നു നായികക്ക് കാന്‍സര്‍ വരുന്നു. ഭര്‍ത്താവ് ആകെ വിഷമത്തിലാണ്. എന്താണ് സംസാരിക്കേണ്ടത് എന്നയാള്‍ക്ക് അറിയില്ല. അപ്പോള്‍ നായിക പറയുന്ന പ്രശസ്തമായ ഒരു വാചകം എപ്പോളും ഞാന്‍ ഓര്‍ക്കാറുണ്ട്. “ഘല tu െമേഹസ മയീൗ ോ്യ ളൗിലൃമഹ മൃൃമിഴലാലിെേ, വേലി ല്‌ലൃ്യവേശിഴ ലഹലെ ംശഹഹ യല മി ശാുൃീ്‌ലാലി”േ (ആദ്യം നമുക്ക് എന്റെ ശവമടക്കിന്റെ രീതികളെ പറ്റി സംസാരിക്കാം, അപ്പോള്‍ അതിന് ശേഷം വരുന്ന ഏത് വിഷയവും അതിലും നന്നായി തോന്നും!). കൊവിഡ് കാലത്ത് ഞാന്‍ ആദ്യമേ ചെയ്തത് എന്റെ വില്‍പത്രം അപ്‌ഡേറ്റ് ചെയ്തുവെക്കുക ആണ്. അപ്പോള്‍ പിന്നെ ബാക്കി എന്ത് പ്ലാന്‍ ചെയ്യുന്നതിനും ഒരു പോസിറ്റിവിറ്റി തോന്നും.

ഓരോ വര്‍ഷവും പതിനായിരത്തോളം ആളുകള്‍ അപകടങ്ങളില്‍ മരിക്കുന്ന കേരളത്തില്‍ ആളുകള്‍ പൊതുവെ വില്‍പത്രം എഴുതാന്‍ മടിക്കുന്നുവെന്നത് എന്നെ എപ്പോഴും അതിശയിപ്പിക്കാറുണ്ട്. ബഹു ഭൂരിപക്ഷം കുടുംബങ്ങളിലും മാതാപിതാക്കളുടെ ആസ്തി ബാധ്യതകള്‍ പരസ്പരം അറിയില്ല. മക്കള്‍ക്ക് ഒരു പിടിയുമില്ല. ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ച് ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അവരുടെ സമ്പത്തിന്റെ അവകാശി ആരാണെന്ന് പോലും ഭൂരിപക്ഷം ആളുകള്‍ക്കും അറിയില്ല. ഇന്ത്യയില്‍ നിങ്ങള്‍ ആണോ പെണ്ണോ, നിങ്ങളുടെ മതം ഏത്, നിങ്ങളുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ എന്നതിനെ ഒക്കെ ആശ്രയിച്ചിരിക്കും മരണാനന്തരം നിങ്ങളുടെ സ്വത്തിലുള്ള അവകാശങ്ങള്‍. നിങ്ങളുടെ അടുത്ത ബന്ധുക്കള്‍ക്ക് ഒരു പണികൊടുക്കണമെങ്കില്‍ വില്‍ എഴുതിവെക്കാതിരിക്കുന്നതിലും നല്ലൊരു വഴിയില്ല!. കേരളത്തില്‍ ആസ്തി ബാധ്യതകളുള്ള എല്ലാവരും വില്‍പത്രം എഴുതിവെക്കണമെന്ന് ഞാന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. കൊവിഡ് കാലത്ത് അത് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു.

സുരക്ഷിതരായിരിക്കുക.

 

---- facebook comment plugin here -----

Latest