Connect with us

Covid19

കൊവിഡ്: സഊദിയില്‍ നാല് പേര്‍ കൂടി മരിച്ചു, രോഗബാധിതരുടെ എണ്ണം 2,039

Published

|

Last Updated

ദമാം | സഊദിയില്‍ കോവിഡ് -19 ബാധിച്ച് നാല് പേര്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 25 ആയി. പുതുതായി 154 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൊത്തം രോഗബാധിതരുടെ എണ്ണം 2,039 ആയിട്ടുണ്ട്. പുതുതായി 23 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 351 ആയി. പുതുതായി രോഗബാധ കണ്ടെത്തിയവരില്‍ മൂന്നു പേര്‍ കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയവരും 151 പേര്‍ രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്. രോഗബാധിതരില്‍ 41 പേരുടെ നില ഗുരുതരമാണ്.

വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മദീന (34)യിലും ജിദ്ദ (30)യിലുമാണ്. റിയാദ് (13), ബുറൈദ (9), അല്‍-ഖത്വീഫ് (6), അല്‍-ഹോഫുഫ് (4), അല്‍-ഖോബര്‍ (3), അല്‍-റാസ് (3), നജ്റാന്‍ (3) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്.

കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിച്ചു
രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ദമാം, ഖത്വീഫ്, ത്വാഇഫ് ഗവര്‍ണറേറ്റുകളില്‍ കര്‍ഫ്യൂ സമയം വൈകീട്ട് മൂന്നു മുതല്‍ രാവിലെ ആറു വരെയായി ദീര്‍ഘിപ്പിച്ചു. വെള്ളിയാഴ്ച മുതലാണ് ഇത് നിലവില്‍ വന്നത്. നേരത്ത രാത്രി ഏഴ് മുതലായിരുന്നു കര്‍ഫ്യു. ഇരുഹറമുകളിലും വ്യാഴാഴ്ച മുതല്‍ കര്‍ഫ്യു 24 ഇരുപത്തി നാല് മണിക്കൂറായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. തലസ്ഥാന നഗരിയായ റിയാദിലും ജിദ്ദയിലും കര്‍ഫ്യൂ സമയം വൈകീട്ട് മൂന്ന് മുതലാണ് ആരംഭിക്കുന്നത്. സഊദിയിലെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് മാര്‍ച്ച് 23 മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

Latest