Connect with us

Ongoing News

ഈ വര്‍ഷം ഹജ്ജിനെത്തിയത് 1,673,230 തീര്‍ഥാടകര്‍

സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

Published

|

Last Updated

മക്ക | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങളില്‍ സ്വദേശികളും വിദേശികളുമായി 16,73,230 തീര്‍ഥാടകര്‍ പങ്കെടുത്തതായി സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്ന് കര-നാവിക-വ്യോമ വിമാനത്താവളം വഴി 15,06,576 പേരും സഊദി അറേബിയയില്‍ നിന്ന് 1,66,654 തീര്‍ഥാടകരുമാണ് എത്തിയത്. ജനറല്‍ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം രാജ്യത്തിനകത്തും പുറത്തും നിന്നുള്ള മൊത്തം തീര്‍ഥാടകരില്‍ പുരുഷന്മാരുടെ എണ്ണം 8,77,841 ഉം സ്ത്രീകളുടേത് 795,389 ഉം ആണ്.

രാജ്യത്തെ വിവിധ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴിയാണ് ഏറ്റവും കൂടുതല്‍ പേര്‍ പുണ്യ ഭൂമിയിലെത്തിയത്. 1,435,017 പേരാണ് വിമാനത്താവളങ്ങള്‍ വഴി എത്തിയത്. 66,465 പേര്‍ കരമാര്‍ഗവും 5,094 പേര്‍ കടല്‍ തുറമുഖങ്ങള്‍ വഴിയും എത്തിച്ചേര്‍ന്നു. ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ പുണ്യഭൂമിയിലെത്തിയ തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യങ്ങളാണ് തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയത്,

സല്‍മാന്‍ രാജാവിന്റെ അഥിതികളായെത്തിയത് 2300 പേര്‍
ഹജ്ജ് വേളയില്‍ 100ലധികം രാജ്യങ്ങളില്‍ നിന്നുള്ള 2,300 തീര്‍ഥാടകര്‍ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ അതിഥികളായി പുണ്യഭൂമിയിലെത്തി ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിച്ചു. ഇവരില്‍ ആയിരം പേര്‍ ഫലസ്തീനില്‍ നിന്നുള്ളവരായിരുന്നു.

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരെത്തിയത്. ഇന്തോനേഷ്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇടം നേടിയത്. അതേസമയം, ഇന്ത്യക്ക് ഈ വര്‍ഷം 1.75 ശതമാനം പേര്‍ക്ക് ഹജ്ജ് ക്വാട്ട അനുവദിച്ചെങ്കിലും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി അനുവദിച്ചതില്‍ 42,000 പേര്‍ക്ക് ഇന്ത്യന്‍ ഹജ്ജ് മിഷന്റെയും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വീഴ്ച മൂലം ഹജ്ജില്‍ പങ്കെടുക്കുന്നതിനുള്ള അവസരം നഷ്ടമായി.

 

സിറാജ് പ്രതിനിധി, ദമാം

Latest