Connect with us

Kerala

ലൈഫ് മിഷന്‍ വിവാദങ്ങള്‍ ജീവിതത്തെ പിടിച്ചുകുലുക്കി; ആരൊക്കെയോ വേട്ടയാടുന്നു: യു വി ജോസ്

Published

|

Last Updated

തിരുവനന്തപുരം | ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് പ്രതിപക്ഷം ഏറെ ആരോപണങ്ങള്‍ക്ക് വിധേയമാക്കിയ ലൈഫ് മിഷന്‍ പദ്ധതിയുടെ സി ഇ ഒയും കോഴിക്കോട് മുന്‍ ജില്ലാ കലക്ടറുമായിരുന്ന യു വി ജോസ് നാളെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുകയാണ്. വിവാദങ്ങള്‍ തന്റെ ജീവിതത്തെ പിടിച്ചുകുലുക്കിയെന്ന് വിരമിക്കലുമായി ബന്ധപ്പെട്ട് എഫ് ബിയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദ്ദേഹം പറയുന്നു. ലൈഫ് മിഷന്‍ സി ഇ ഒ എന്ന നിലയില്‍ അന്വേഷണ ഏജന്‍സികളുടെ തെളിവെടുപ്പും മീഡിയയുടെ ആക്രമണവും ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത മാനസിക സംഘര്‍ഷമുണ്ടാക്കി. ഒരാളെയും അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ലാത്ത എന്നെ ആരൊക്കെയോ സദാ വേട്ടയാടിക്കൊണ്ടിരിക്കുന്നു. എന്തിനെന്ന് എനിക്കറിയില്ല. ഔദ്യോഗിക കാലഘട്ടം അവസാനിച്ചെങ്കിലും ഇനിയും ജീവിതത്തില്‍ കൂടുതല്‍ അര്‍ഥവത്തായ ഒത്തിരി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. സാധാരണ ജനങ്ങള്‍ക്കുവേണ്ടി. അവരോടൊപ്പം നിന്ന്. മറ്റൊരു ഇന്നിംഗ്സ്.

യു വി ജോസിന്റെ എഫ് ബി പോസ്റ്റ്:
കടപ്പാടും നന്ദിയും …
സിവില്‍ സര്‍വീസിലേക്ക് പ്രവേശനം ലഭിച്ചത് മൂലം നീട്ടിക്കിട്ടിയ 4 വര്‍ഷങ്ങളും കടന്ന് ഔദ്യോഗിക സര്‍വീസില്‍ നിന്നും ഈ മാസം 31 ന് വിരമിക്കുന്നു. ഒരിക്കല്‍ വരുമെന്ന് തീര്‍ച്ചയായിരുന്നെങ്കിലും ഈ ദിനം ഇത്രയും പെട്ടെന്ന് ഓടിയെത്തുമെന്ന് കരുതിയില്ല.

Town Planning വകുപ്പില്‍ Assistant Town Planner ആയിട്ടാണ് State സര്‍വീസില്‍ പ്രവേശിച്ചതെങ്കിലും അതിനു മുമ്പും ശേഷവും വൈവിധ്യങ്ങളായ മേഖലകളില്‍ ജനസേവനത്തിന് അവസരം ലഭിച്ചുവെന്നത് ജീവിതത്തില്‍ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. കോഴിക്കോട് CWRDM ല്‍ നിന്നും റിസേര്‍ച് രംഗത്ത് കിട്ടിയ ആവേശം ഗോവയിലെ National Institute of Oceanography യില്‍ Scientist പോസ്റ്റില്‍ എത്തിച്ചു. ഇനി ശാസ്ത്രലോകത്തുതന്നെ എന്ന് ഏതാണ്ട് ഉറപ്പിച്ച സമയത്താണ് അപ്രതീക്ഷിതമായി ടൌണ്‍ പ്ലാനിംഗ് വകുപ്പിലേക്ക് PSC appointmetn കിട്ടിയത്. ഗോവയിലുള്ള സമയത്തു കല്യാണം കഴിഞ്ഞിരുന്നത് കൊണ്ടും നാട്ടിലെ ജീവിതമായിരിക്കും കുടുംബ ജീവിതത്തിന് ഗോവയിലേക്കാള്‍ നന്നാവുക എന്ന് തോന്നിയതിനാലും കൂടുതല്‍ ആലോചിക്കാതെ നാട്ടിലേക്കു തിരിച്ചു വന്ന് 1989 ല്‍ Town Planning വകുപ്പില്‍ join ചെയ്തു. വയനാട് town planning ല്‍ ജോലി ചെയ്യുമ്പോള്‍ DTPC യുടെ അഡിഷണല്‍ ചാര്‍ജ് കൂടി ലഭിച്ചത് (1992) ടൂറിസം പ്രവര്‍ത്തന മേഖലയിലേക്കുള്ള ആദ്യ കാല്‍വെപ്പായി.

ആ കാലയളവില്‍ വയനാട് ജില്ലാ കലക്ടറും DTPC ചെയര്‍മാനുമായിരുന്ന ഡഗട ചൗഹാന്‍ സര്‍ (പ്രിയപ്പെട്ട സര്‍ അകാലത്തില്‍ നമ്മെ വിട്ടുപോയി… പ്രണാമം) ടൂറിസം ഡയറക്ടര്‍ ആയപ്പോള്‍ ടൂറിസം വകുപ്പില്‍ നിലവിലുണ്ടായിരുന്ന Planning Officer തസ്തികയില്‍ (1997) എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായി. വയനാട്ടില്‍ നിന്നും വാസം തിരുവനന്തപുരത്തേക്ക് മാറ്റി. എഞ്ചിനീയറിംഗ് ബിരുദവും, പ്ലാനിങ്ങില്‍ ബിരുദാനന്ദ ബിരുദവും, എം.ബി.എ. യും ടൂറിസം വകുപ്പില്‍ ഏവരുടേയും പ്രതീക്ഷയേക്കാളും ഉയര്‍ന്ന രീതിയില്‍ പ്രവര്‍ത്തനം കാഴ്ചവെക്കുന്നതിനു സഹായിച്ചു. ടൂറിസം വകുപ്പിലെ നല്ല പ്രവര്‍ത്തനമാണ് സിവില്‍ സര്‍വീസിലേക്കുള്ള വാതില്‍ തുറന്നു തന്നത്. ഇതിനിടയില്‍ 2002 ല്‍ IT Mission ല്‍ ഒരു വര്‍ഷം മിഷന്‍ കോര്‍ഡിനേറ്റര്‍ ആയി ജോലി ചെയ്തപ്പോഴാണ് അക്ഷയ എന്ന ആഗോള ശ്രദ്ധ നേടിയ പദ്ധതി ആവിഷ്‌കരിച്ചതും മലപ്പുറം ജില്ലയില്‍ പൈലറ്റ് ചെയ്തതും.

ടൂറിസം വകുപ്പില്‍ പ്ലാനിംഗ് ഓഫീസര്‍ തസ്തികയില്‍ തുടങ്ങി അഡിഷണല്‍ ഡയറക്ടര്‍ ആയും പിന്നീട് IAS കിട്ടിയതിനു ശേഷം 2016 ല്‍ ഡയറക്ടര്‍ ആയും ജോലി ചെയ്യാന്‍ പറ്റിയെന്നത് വലിയൊരു ഭാഗ്യമായി കരുതുന്നു. ടൂറിസം സെക്ടറില്‍ 1998-2012 കാലയളവില്‍ തുടങ്ങിയതും ഇന്നും തുടരുന്നതുമായ മിക്ക പദ്ധതികളും സ്‌കീമുകളും രൂപകല്പന ചെയ്യുന്നതിലും പ്രാവര്‍ത്തികമാക്കുന്നതിലും നിര്‍ണ്ണായകമായ പങ്കു വഹിക്കാന്‍ കഴിഞ്ഞുവെന്നത് ഒത്തിരി സംതൃപ്തി നല്‍കുന്നു. ഇതില്‍ ഏറ്റവും സംതൃപ്തി നല്‍കുന്നത് “ഉത്തരവാദിത്വ ടൂറിസം” ആശയം കേരളത്തില്‍ നടപ്പാക്കുന്നതിന് ടൂറിസം സെക്രട്ടറി വേണു സാറുമൊത്തു നടത്തിയ പ്രവര്‍ത്തനങ്ങളാണ്..

IAS ലേക്കുള്ള പ്രവേശനം ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. ടൂറിസം വകുപ്പില്‍ ജോലി ചെയ്യുമ്പോള്‍ പല മേലുദ്യോഗസ്ഥരും ഇത്തരത്തില്‍ ഒരു സാധ്യത സൂചിപ്പിച്ചിരുന്നുവെന്നത് സത്യമാണ്. എന്നാല്‍ വയനാട് ജില്ലയിലെ ഒരു കുഗ്രാമത്തില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച് വെറും സാധാരണ പള്ളിക്കൂടത്തില്‍ പഠിച്ചു വളര്‍ന്ന എനിക്ക് IAS എന്നത് ഒരിക്കലും എത്തിപ്പിടിക്കാന്‍ പറ്റാത്ത ഉയരത്തിലാണെന്നായിരുന്നു ഞാന്‍ വിശ്വസിച്ചിരുന്നത്. എങ്കിലും പലരുടെയും പ്രചോദനത്താല്‍ IAS പദവി ഞാനും സ്വപ്നം കാണാന്‍ തുടങ്ങി. പിന്നെ അതിനു വേണ്ടിയുള്ള കഠിന പ്രയത്നമായിരുന്നു.

അതിപ്രഗത്ഭരായ സീനിയര്‍ IAS കാരോടൊപ്പം ജോലി ചെയ്യാന്‍ അവസരം ലഭിച്ചുവെന്നത്എന്നെ വളരെയേറെ സഹായിച്ചു. Amitab kant സര്‍, Bharat Bhushan സര്‍, T ബാലകൃഷ്ണന്‍ സര്‍, Viswas Mehta സര്‍, UKS Chouhan സര്‍, Dr. Venu സര്‍, Alkesh സര്‍ Suman സര്‍ തുടങ്ങിയവരൊക്കെ എന്നെ കുറച്ചല്ല സ്വാധീനിച്ചത്. ഏതു ജോലിയായാലും അവയോടു കാണിച്ച അര്‍പ്പണ ബോധത്തിനും കഠിനാധ്വാനത്തിനും ഫലമുണ്ടായി. Non-SCS വിഭാഗത്തില്‍ 2014 IAS സെലക്ട് ലിസ്റ്റില്‍ പേര് വന്നു. സംസ്ഥാന ലിസ്റ്റില്‍ ഉണ്ടായിരുന്ന 10 പേര്‍ക്കായി ഡല്‍ഹിയില്‍ വെച്ച് UPSC നടത്തിയ ഇന്റര്‍വ്യൂവില്‍ ഒന്നാമനായി IAS ലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിവരം Chief Secretary Bharat Bhooshan സാര്‍ ഫോണില്‍ അറിയിച്ചപ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നു.

എന്റെ മകനെ കലപ്പ പിടിപ്പിക്കില്ലാ എന്ന് ഞാന്‍ LP സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ പ്രഖ്യാപിക്കാന്‍ ധൈര്യം കാണിച്ച ചാച്ചനെയും, വിളക്കിന്റെ വെളിച്ചത്തില്‍ വയനാടന്‍ തണുപ്പില്‍ കമ്പിളിപ്പുതപ്പിന്റെ മറവില്‍ രാത്രി വൈകിയിരുന്നുപഠിക്കുമ്പോള്‍ ചൂടു പാലും ഒളിപ്പിച്ചു വെച്ചിരുന്ന കോഴി മുട്ട പുഴുങ്ങിയതുമായി വീട്ടിലെല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ പകുതി ചാരിയ വാതില്‍ മെല്ലെത്തുറന്നു കയറിവരുന്ന അമ്മച്ചിയേയും, മുഴുവന്‍ സമയവും ഓഫീസ് കാര്യങ്ങള്‍ക്കായി മാറ്റിവെച്ച്വീട്ടിലെത്തിയാലും ഫയല്‍ നോട്ടവും പഠിത്തവുമായി തിരക്കിട്ട ജീവിതത്തില്‍ ഒരു പരാതിയും പറയാതെ എല്ലാം സഹിക്കുകയും support ചെയ്യുകയും ചെയ്തു എന്നെ ഈ ഉയരങ്ങളില്‍ എത്തിച്ചതിനു മുഴുവന്‍ കരണക്കാരിയുമായ ഭാര്യ പീസമ്മയെയും, എന്റെ ഓരോ കാല്‍വെപ്പിലും പ്രോത്സാഹനവും പിന്തുണയുമായി കൂടെ നില്‍ക്കുന്ന സ്നേഹിക്കാന്‍ മാത്രമറിയുന്ന പ്രിയപ്പെട്ട father-in -law ഇച്ചാച്ചനെയും ഒക്കെ ആ സന്തോഷ മുഹൂര്‍ത്തത്തില്‍ നന്ദിയോടെ ഓര്‍ത്തു. IAS ല്‍ 2008 ബാച്ച് award ചെയ്ത് തുടക്കത്തില്‍ തന്നെ കോട്ടയത്ത് ജില്ലാ കലക്ടര്‍ ആയി നിയമിച്ചു.

ജനങ്ങളുടെ കൂടെ നിന്ന് പ്രവര്‍ത്തിക്കാന്‍ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന എനിക്ക് അനന്തമായ സാധ്യതയാണ് കളക്ടര്‍ എന്ന പദവി തുറന്നു തന്നത്. Zero waste കോട്ടയം, ജനസൗഹൃദ ഭരണകൂടം എന്നിങ്ങനെ ഒട്ടനവധി നൂതന പദ്ധതികളുമായി മുമ്പോട്ടു പോകുമ്പോള്‍ വന്ന അപ്രതീക്ഷിത ട്രാന്‍സ്ഫര്‍ മറ്റൊരു വലിയ അവസരം തുറന്നു തന്നു. ടൂറിസം വകുപ്പില്‍ വര്‍ഷങ്ങള്‍ ജോലി ചെയ്യുമ്പോഴൊക്കെ ചെറിയ ഒരു അസൂയയോടെയായിരുന്നു ഡയറക്ടറുടെ കസേരയെ കണ്ടിരുന്നത്. കോട്ടയത്ത് നിന്നുള്ള മാറ്റം എന്നെ ടൂറിസം ഡയറക്ടര്‍ എന്ന സ്വപ്ന പദവിയില്‍ എത്തിച്ചു. സുപരിചിതമായ ടൂറിസം മേഖലയില്‍ ഉത്തരവാദിത്വ ടൂറിസത്തിനു പ്രത്യേക പ്രാധാന്യം നല്‍കുകയും അതിനായി പ്രത്യേക മിഷന്‍ രൂപീകരിക്കുന്നതിന് അംഗീകാരം വാങ്ങിയെടുക്കുന്നതിനും സാധിച്ചു. 15 വര്‍ഷത്തിലേറെ ടൂറിസം രംഗത്തുള്ള പരിചയം Green Carpet എന്ന പുതിയ പദ്ധതി രൂപീകരണത്തിനും സഹായിച്ചു.

അപ്രതീക്ഷിത സംഭവങ്ങളാണ് എന്റെ ജീവിതത്തില്‍ എപ്പോഴും വലിയ മാറ്റങ്ങളിലേക്ക് നയിച്ചിട്ടുള്ളത് … അത് പോലെ എന്റെ ഔദ്യോഗിക ജീവിതത്തെയും സ്വകാര്യ ജീവിതത്തെയും ഒരുപോലെ മാറ്റി മറിച്ച, എന്നും വിശ്വസിച്ചുപോന്നിരുന്ന ദൈവം അറിഞ്ഞു തന്ന അനുഗ്രഹമായിരുന്നു, കോഴിക്കോട് കളക്ടര്‍ ആയുള്ള നിയമനം. 2017 ഫെബ്രുവരിയില്‍ കോഴിക്കോട് കളക്ടര്‍ ആയി ചാര്‍ജെടുത്തത് മറ്റൊരു സ്വപ്ന സാഫല്യമായി. കോഴിക്കോട് ഉണ്ടായിരുന്ന 20 മാസം എന്റെ സര്‍വീസിലെ ഏറ്റവും വിലപ്പെട്ട കാലമായിരുന്നു. നിപ്പയും, കട്ടിപ്പാറ ഉരുള്‍പൊട്ടലും, വെള്ളപ്പൊക്കവുമൊക്കെയായി ഒന്നിന് പുറകെ ഒന്നായി വന്‍ ദുരന്തങ്ങള്‍ വന്നതിനെയൊക്കെ ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണയോടെ നേരിട്ടത് വേറിട്ട അനുഭവമായി. കോഴിക്കോടുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഒരു ഭരണ സംവിധാനത്തെ ഇത്രയും ആത്മാര്‍ത്ഥതയോടെ സഹായിക്കാന്‍ പറ്റുമായിരുന്നോ എന്ന് എനിക്ക് ഇപ്പോഴും സംശയമുണ്ട്.

A big Salute to the people of Kozhikode
ജനങ്ങളുടെ പൂര്‍ണ്ണ സഹകരണത്തോടെ ഒട്ടനവധി നല്ല കാര്യങ്ങള്‍ അവിടെ ചെയ്യാനായി .. കോഴിക്കോടുകാര്‍ 30 വര്‍ഷത്തിലേറെയായി ആഗ്രഹിച്ചിരുന്ന മിഠായി തെരുവിന്റെ നവോത്ഥാനവും, വിഭിന്ന ശേഷിയുള്ളവര്‍ക്കു വേണ്ടി നടപ്പാക്കിയ കയ്യെത്തും ദൂരത്ത് എന്ന campaign Dw, Zero waste കോഴിക്കോട്, കോളേജ് കുട്ടികളെ ഉള്‍പ്പെടുത്തി നടപ്പാക്കിയ Campuses of Kozhikode തുടങ്ങിയ നൂതനാശയങ്ങളുമൊക്കെ “ജോസേട്ടാ” എന്ന് സ്നേഹപൂര്‍വ്വം എന്നെ വിളിച്ചിരുന്ന കോഴിക്കോടുകാര്‍ അവരുടെ നെഞ്ചോട് ചേര്‍ത്ത് സ്വീകരിച്ചു. മഹാപ്രളയ സമയത്ത് സംസ്ഥാനമൊട്ടുക്കുള്ള പ്രളയ ബധിതരെ സഹായിക്കാന്‍ കേരളജനത മുഴുവന്‍ മുന്നോട്ടിറങ്ങിയപ്പോഴും കോഴിക്കോടുകാര്‍ ഒരു പടി മുമ്പിലായിരുന്നു.

2018 നവംമ്പറില്‍ ജില്ലാ കളക്ടര്‍ എന്ന റോളില്‍ പരമാവധി സമയമായ 3 വര്ഷം അവസാനിക്കാറായപ്പോള്‍ തിരുവനന്തപുരത്തേക്കുള്ള വിളി വന്നു. ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ തസ്തികയോടൊപ്പം ഞാന്‍ മനസ്സാ ആഗ്രഹിച്ച ലൈഫ് മിഷന്‍ CEO എന്ന പോസ്റ്റും. Life മിഷനില്‍ ആയിരുന്നു കൂടുതല്‍ ശ്രദ്ധയും താത്പര്യവും. ഒരു വര്‍ഷം കൊണ്ട് സര്‍ക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളില്‍ ഒന്നായി പ്രതീക്ഷകള്‍ക്കപ്പുറത്തേക്കു ലൈഫ് മിഷനെ വളര്‍ത്താന്‍ സാധിച്ചു. 2 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം സംസ്ഥാനം കണ്ടിട്ടുള്ളതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു പൊതു പരിപാടിയായി ശ്രദ്ധ നേടി.

എന്നാല്‍ അവിടുന്നങ്ങോട്ട് എന്റെ ഔദ്യോഗിക ജീവിതത്തെയും വ്യക്തിജീവിതത്തെയും പിടിച്ചു കുലുക്കിയ അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ സംഭവങ്ങളായിരുന്നു നടന്നത്.Red Crescent എന്ന അന്തരാഷ്ട്ര സംഘടനയുമായി നടന്ന MOU ഒപ്പിടലും അതിന്റെ മറവില്‍ കുറച്ചുപേര്‍ നടത്തിയ ഇടപാടുകളുമൊക്കെ ഇന്ന് കോടതിയുടെ പരിഗണയിലുള്ള വിഷയങ്ങളാണ്. ലൈഫ് മിഷന്‍ CEO എന്ന നിലയില്‍ അന്വേഷണ ഏജന്‍സികളുടെ തെളിവെടുപ്പും, മീഡിയയുടെ ആക്രമണവും ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത മാനസിക സംഘര്ഷമുണ്ടാക്കി. ആദ്യം ഒന്ന് പതറിയെങ്കിലും, ഒരു തെറ്റും ചെയ്യാത്തതിനാല്‍, ഈ അപ്രതീക്ഷിത വെല്ലുവിളിയെ നേരിടാനുള്ള മനശക്തി വീണ്ടെടുത്തു പഴയ പോലെ മുമ്പോട്ടു പോകുകയാണ് ഞാനിപ്പോള്‍. ഇതിനിടയില്‍ PRD ഡയറക്ടര്‍ ആയിരുന്നു ഒരു വര്‍ഷം. കഴിഞ്ഞ 6 മാസമായി LSGD യില്‍ അഡിഷണല്‍/സ്പെഷ്യല്‍ സെക്രട്ടറിയായി സെക്രട്ടേറിയറ്റ് ജോലിയുടെയും രുചി അറിയാനായി.

തിരിഞ്ഞു നോക്കുമ്പോള്‍ തികഞ്ഞ ആത്മസംതൃപ്തിയുണ്ട്. എത്ര ചെറുതാണെങ്കിലും ഏറ്റെടുത്ത എല്ലാ ജോലികളിലും സ്വന്തമായ ഒരു കയ്യൊപ്പു സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക് എപ്പോഴും പ്രാപ്യനാകാനും അവരുടെ പ്രശ്നങ്ങള്‍ സ്വന്തം പ്രശ്നം പോലെ പരിഹരിക്കാനും ശ്രദ്ധിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ഞാന്‍ ഔദ്യോഗികമായി സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിക്കുന്നത് ..

ഓരോ വ്യക്തിയെയും സൃഷ്ടിക്കുന്നത് സാഹചര്യങ്ങളാണ് … എന്നെ ഞാനാക്കിയ കുടുംബാംഗങ്ങളോടും , സഹോദരങ്ങളോടും , സഹപ്രവര്‍ത്തകരോടും, എന്നെ ഒത്തിരി സ്നേഹിക്കുന്ന ഒരു കൂട്ടം നല്ലവരായ സുഹൃത്തുക്കളോടും, പ്രതിസന്ധി ഘട്ടത്തില്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച നൂറുകണക്കിന് സുമനസ്സുകളോടുമുള്ള കടപ്പാടും നന്ദിയും രേഖപ്പെടുത്തട്ടെ … എനിക്ക് എപ്പോഴും താങ്ങും തണലുമായി എന്നോടൊപ്പം നിന്ന, എന്നെ എല്ലാക്കാര്യങ്ങളിലും പിന്തുണച്ച എന്റെ ഏറ്റവും പ്രിയപ്പെട്ട ഭാര്യ പീസമ്മയോടും, പൊന്നോമന മക്കള്‍ വാവക്കുട്ടനോടും (Dean Jose, Senior Process Engineer, TESLA, California), മാളുക്കുട്ടിയോടും (Pooja Jose, Consultant, Bain & Company, Mumbai) ഉള്ള കടപ്പാടും സ്നേഹവും വാക്കുകളില്‍ ഒതുക്കാവുന്നതല്ല.

ഒരാളെയും അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ലാത്ത എന്നെ ആരൊക്കെയോ സദാ വേട്ടയാടിക്കൊണ്ടിരിക്കുന്നു. എന്തിനെന്ന് എനിക്കറിയില്ല. ഞാന്‍ എപ്പോഴും ആശ്രയിക്കുന്ന ക്രിസ്തുവടക്കം ഒരു തെറ്റും ചെയ്യാതെ ക്രൂശിക്കപ്പെടേണ്ടി വന്നവരെയോര്‍ത്തു സമാധാനിക്കും. ഔദ്യോഗിക കാലഘട്ടം അവസാനിച്ചെങ്കിലും ഇനിയും ജീവിതത്തില്‍ കൂടുതല്‍ അര്‍ത്ഥവത്തായ ഒത്തിരി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. സാധാരണ ജനങ്ങള്‍ക്കുവേണ്ടി. അവരോടൊപ്പം നിന്ന്…..മറ്റൊരു ഇന്നിംഗ്സ്. കൂടെ കൂടുമല്ലോ…
Bye ….
ഒത്തിരി ഒത്തിരി സ്നേഹത്തോടെ ,
യു വി ജോസ്

---- facebook comment plugin here -----

Latest