International
ശ്രീലങ്കയിലെ സ്ഫോടന പരമ്പര; മരണം 207 ആയി; കൊല്ലപ്പെട്ടവരിൽ മലയാളിയും
കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലുണ്ടായ ഭീകരാക്രമണ പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 207 ആയി. നൂറുക്കണക്കിന് ആളുകൾക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ചവരില്‍ ഒരാൾ മലയാളിയാണ്. കാസര്‍കോട് മൊഗ്രാല്‍പൂത്തൂര്‍ സ്വദേശി പിഎസ് റസീന (58) ആണ് കൊല്ലപ്പെട്ടത്. ഷാംഗ്രിലാ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിലാണ് ഇവര്‍ മരിച്ചത്. വിനോദയാത്രക്കായി ഭര്‍ത്താവിനൊപ്പം കൊളംബോയില്‍ എത്തിയായിരുന്നു റസീന.
ഈസ്റ്റര്‍ ആഘോഷത്തിനിടെയാണ് ശ്രീലങ്കയില്‍ മൂന്ന് പള്ളികളിലും മൂന്ന് ഹോട്ടലുകളിലും അടക്കം എട്ടിടങ്ങളിൽ ശക്തമായ സ്ഫോടനമുണ്ടായത. ഈസ്റ്റര്‍ പ്രാര്‍ഥനക്കിടെ രാവിലെ 8.45നായിരുന്നു ചര്‍ച്ചുകളില്‍ സഫോടനം. കോച്ചികദെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗംപോയിലെ സെന്റ് സെബാസ്റ്റിയന്‍സ് ചര്‍ച്ച് എന്നിവിടങ്ങളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രില എന്നീ ടൂറിസ്റ്റ് ഹോട്ടലുകളിലുമാണ് സ്‌ഫോടനമുണ്ടായതെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടല്‍ സിനമൻ ഗ്രാന്‍ഡ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതേവരെ ആരും ഏറ്റെടുത്തിട്ടില്ല.
ശ്രീലങ്കയിൽ വെെകീട്ട് ആറ് മണി മുതൽ രാവിലെ ആറ് മണി വരെ കർഫ്യൂ പ്രഖ്യാപിച്ചതായി പ്രതിരോധ മന്ത്രി അറിയിച്ചു.
ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.