Connect with us

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞ് രോഗി മരിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്‌ക്കോ ചേര്‍ന്ന പ്രവര്‍ത്തനമല്ല ഇതെന്നു മന്ത്രി

Published

|

Last Updated

തിരുവനന്തപുരം|വിതുര താലൂക്ക് ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ച സംഭത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്‌ക്കോ ചേര്‍ന്ന പ്രവര്‍ത്തനമല്ല ഇതെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

ആദിവാസി യുവാവ് മരിച്ച സംഭത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 10 പേര്‍ക്ക് എതിരെയാണ് കേസ്. 17 മിനിറ്റ് വാഹനം തടഞ്ഞുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. വിതുര മണലി സ്വദേശി ബിനു ആണ് ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് മരിച്ചത്. അതേസമയം ഇന്‍ഷ്വറന്‍സും ഫിറ്റ്‌നസ്സുമുള്ള ആംബുലന്‍സായിരുന്നിട്ടും, ഇത് രണ്ടും ഇല്ല എന്ന തെറ്റായ ആരോപണം ഉന്നയിച്ചാണ് വാഹനം തടഞ്ഞതെന്നും ആംബുലന്‍സിന്റെ ഇന്‍ഷ്വറന്‍സ് സംബന്ധിച്ച രേഖകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു.

അത്യാഹിത വിഭാഗത്തില്‍ വന്ന രോഗിയെ ആബുലന്‍സില്‍ കയറ്റാന്‍ കഴിയാതെ സംഘം ചേര്‍ന്ന് വാഹനം തടഞ്ഞു വെന്നും മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ ഉളളവരുടെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. ഹോസ്പിറ്റല്‍ ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സിലേക്ക് മാറ്റാന്‍ ശ്രമിക്കുമ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. രോഗിയെ കയറ്റാന്‍ സമ്മതിക്കാതെ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രതിഷേധങ്ങള്‍ കഴിഞ്ഞ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പിന്നാലെ ബിനു മരിച്ചു.

 

 

Latest