Kerala
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ: വര്‍ഗീയ പാര്‍ട്ടികളുടെ കൂട്ടുകെട്ടായി യു ഡി എഫ് മാറിയെന്ന് എം വി ഗോവിന്ദന്‍
ഹിന്ദു രാഷ്ട്രം വേണമെന്ന് ആര്‍ എസ് എസ് പറയുന്നതുപോലെ ഇസ്ലാമിക രാഷ്ട്രം വേണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് ജമാഅത്തെ ഇസ്ലാമി. പി ഡി പിക്ക് അങ്ങനെയൊരു നിലപാടില്ലെന്നും ഗോവിന്ദൻ

നിലമ്പൂര്‍ | വര്‍ഗീയ പാര്‍ട്ടികളുടെ കൂട്ടുകെട്ടായി യു ഡി എഫ് മാറിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വയനാട് ലോക്സഭാ തിരഞ്ഞെടുപ്പ്, പാലക്കാട്, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുകളില്‍ അടക്കം വര്‍ഗീയവാദികളുമായി ചേര്‍ന്ന് മുന്നോട്ടുപോകുന്ന നിലപാടാണ് യു ഡി എഫ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യു ഡി എഫിന് പ്രഖ്യാപിച്ചതില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.
ഇതിന്റെ പ്രത്യാഘാതം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ യു ഡി എഫ് അനുഭവിക്കും. പി ഡി പിയുടെ എല്‍ ഡി എഫ് പിന്തുണയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പി ഡി പിയും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെയാണോയെന്ന് എം വി ഗോവിന്ദന്‍ മറു ചോദ്യമുന്നയിച്ചു. ജമാഅത്തെ ഇസ്ലാമി ലോകമെമ്പാടുമുള്ള വര്‍ഗീയ ശക്തിയാണ്. ഹിന്ദു രാഷ്ട്രം വേണമെന്ന് ആര്‍ എസ് എസ് പറയുന്നതുപോലെ ഇസ്ലാമിക രാഷ്ട്രം വേണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് ജമാഅത്തെ ഇസ്ലാമി. പി ഡി പിക്ക് അങ്ങനെയൊരു നിലപാടില്ല. കേരളത്തെ സംബന്ധിച്ച് പി ഡി പി പീഡിപ്പിക്കപ്പെട്ട വിഭാഗമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.