Union Budget 2026
യു എസ് - ഇറാൻ അസ്വാരസ്യം: ചബഹാർ തുറമുഖത്തിന് ഇത്തവണ ബജറ്റിൽ വകയിരുത്തലില്ല
യുഎസ് ഉപരോധങ്ങൾക്കിടയിൽ പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നീക്കം
ന്യൂഡൽഹി | ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖ വികസന പദ്ധതിക്കായി 2026 ലെ കേന്ദ്ര ബജറ്റിൽ തുകയൊന്നും വകയിരുത്തിയില്ല. യുഎസ് ഉപരോധങ്ങൾക്കിടയിൽ പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നീക്കം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ചബഹാർ തുറമുഖത്തിനായി പ്രതിവർഷം 100 കോടി രൂപ വീതം ഇന്ത്യ ബജറ്റിൽ മാറ്റിവെച്ചിരുന്നു. എന്നാൽ ഇത്തവണ ഈ വിഹിതം പൂജ്യമായി കുറച്ചതോടെ ദശകങ്ങൾ പഴക്കമുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രവേശന കവാടം പ്രതിസന്ധിയിലായിരിക്കുകയാണ്.
അമേരിക്കയിൽ ട്രംപ് ഭരണകൂടം അധികാരമേറ്റതിന് പിന്നാലെ ഇറാനുമേൽ ഏർപ്പെടുത്തിയ ശക്തമായ ഉപരോധങ്ങളാണ് ഇന്ത്യയെ പിന്നോട്ടടിച്ചത്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മേൽ 25 ശതമാനം അധിക താരിഫ് ചുമത്തുമെന്ന അമേരിക്കൻ നിലപാട് ഇന്ത്യയെ വലിയ സമ്മർദ്ദത്തിലാക്കിയിരുന്നു. ചബഹാർ തുറമുഖത്തിനായുള്ള ഉപരോധ ഇളവ് ഏപ്രിൽ 26 ന് അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ബജറ്റിലെ ഈ അവഗണന. ഇറാന്റെ തെക്കൻ തീരത്തുള്ള സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഈ തുറമുഖം പാകിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യൻ രാജ്യങ്ങളിലേക്കും ഇന്ത്യയ്ക്ക് വ്യാപാര പാത ഒരുക്കുന്നതിൽ നിർണ്ണായകമായിരുന്നു.
പാകിസ്ഥാനിൽ ചൈന വികസിപ്പിക്കുന്ന ഗ്വാദർ തുറമുഖത്തിന് മറുപടിയായാണ് ഇന്ത്യ ചബഹാർ പദ്ധതിയെ കണ്ടിരുന്നത്. 2003 മുതൽ ആരംഭിച്ച ഈ സഹകരണം 2024 ലെ പത്ത് വർഷത്തെ കരാറിലൂടെ കൂടുതൽ ശക്തമായിരുന്നു. തുറമുഖ വികസനത്തിനായി വാഗ്ദാനം ചെയ്തിരുന്ന 120 മില്യൺ ഡോളർ ഇതിനോടകം ഇന്ത്യ ഇറാന് കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ അമേരിക്കയുമായുള്ള ചർച്ചകൾക്ക് ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയൂ എന്ന നിലപാടിലാണ് വിദേശകാര്യ മന്ത്രാലയം. അയൽ രാജ്യങ്ങൾക്കുള്ള സഹായത്തിൽ നേപ്പാളിനും ഭൂട്ടാനും വലിയ വിഹിതം നൽകിയപ്പോഴും ചബഹാർ പദ്ധതിയെയും ബംഗ്ലാദേശിനെയും കേന്ദ്രം കൈവിട്ടു.




