Kerala
ദേശീയപാത നിര്‍മാണത്തിന് ഉപയോഗിച്ചത് ദൃഢതയില്ലാത്ത മണ്ണ്; അബദ്ധം പറ്റിയെന്ന് ഹൈക്കോടതിയില്‍ ദേശീയപാതാ അതോറിറ്റി
പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ചയെന്ന് ആരോപണം

കൊച്ചി | ദേശീയപാതാ നിര്‍മാണത്തിലെ അപാകതകള്‍ ഹൈക്കോടതിയില്‍ വിശദീകരിച്ച് ദേശീയപാതാ അതോറിറ്റി. ദൃഢതയില്ലാത്ത മണ്ണാണ് ദേശീയപാത നിര്‍മാണത്തിന് ഉപയോഗിച്ചതെന്നും പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ചയാണിതെന്നും എന്‍ എച്ച് എ ഐ ആരോപിച്ചു.
റോഡിന് സമീപത്ത് വെള്ളം കെട്ടിനിന്നത് മണ്ണിന്റെ ദൃഢത ഇല്ലാതാക്കിയെന്ന് ദേശീയപാതാ അതോറിറ്റി കോടതിയിൽ സമർപ്പിച്ച റിപോർട്ടിൽ സൂചിപ്പിക്കുന്നു.
പുതിയ കരാറുകളില്‍ നിന്നും നിലവിലെ കരാറുകളില്‍ നിന്നും തെറ്റ് ചെയ്ത കമ്പനിയെ വിലക്കിയതായും എന്‍ എച്ച് എ ഐ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രൊജക്ട് കൺസൾട്ടൻ്റിനെയും വിലക്കിയിട്ടുണ്ട്. ദേശീയപാതയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പ്രത്യേകം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. പ്രശ്നം പരിഹരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മേല്‍നോട്ടച്ചുമതല ഐ ഐ ടി ഡല്‍ഹിയിലെ വിരമിച്ച പ്രൊഫസര്‍ക്ക് നല്‍കിയതായും അതോറിറ്റി കോടതിയെ അറിയിച്ചു.
കൂരിയാട് ദേശീയപാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്ക് വീഴ്ച് സംഭവിച്ചുവെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. നിര്‍മാണത്തിന് മുമ്പ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതില്‍ അശ്രദ്ധ കാണിച്ചുവെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കരാറുകാരായ കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തിരുന്നു. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എൻജിനീയറിംഗ് കണ്‍സള്‍ട്ടൻ്റ് എന്ന കമ്പനിയെയും വിലക്കിയിരുന്നു