From the print
യു ജി സി ഇക്വിറ്റി ചട്ടങ്ങൾ പുനഃസ്ഥാപിക്കണം: എസ് എസ് എഫ് നാഷനൽ കൗൺസിൽ
അവഗണിക്കപ്പെടുന്ന വിഭാഗങ്ങളിലെ വിദ്യാർഥികൾ നേരിടുന്ന ഘടനാപരമായ വിവേചനങ്ങളെ നേരിടാൻ ഈ ചട്ടങ്ങൾ അനിവാര്യമാണെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു
ഇൻഡോർ | സുപ്രീം കോടതി സ്റ്റേ ചെയ്ത യൂനിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ ഇക്വിറ്റി ചട്ടങ്ങൾ ഉടൻ പുനഃസ്ഥാപിച്ച് പൂർണമായും നടപ്പാക്കണമെന്ന് എസ് എസ് എഫ് നാഷനൽ കൗൺസിൽ ആവശ്യപ്പെട്ടു. അവഗണിക്കപ്പെടുന്ന വിഭാഗങ്ങളിലെ വിദ്യാർഥികൾ നേരിടുന്ന ഘടനാപരമായ വിവേചനങ്ങളെ നേരിടാൻ ഈ ചട്ടങ്ങൾ അനിവാര്യമാണെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർവകലാശാലകളിൽ ജാതിവിവേചനവുമായി ബന്ധപ്പെട്ട പരാതികളിൽ 118.4 ശതമാനം വർധന ഉണ്ടായതായി റിപോർട്ടുകൾ വ്യക്തമാക്കുന്നു. ആൾ ഇന്ത്യ സർവേ ഓൺ ഹയർ എജ്യുക്കേഷൻ (എ ഐ എസ് എച്ച് ഇ) പ്രകാരം, പട്ടികജാതി, പട്ടികവർഗം, ന്യൂനപക്ഷ വിഭാഗങ്ങൾ, ഗ്രാമപ്രദേശങ്ങളിലെ വിദ്യാർഥികൾ, ആദ്യതലമുറ പഠിതാക്കൾ എന്നിവരിൽ ഡ്രോപ്പ്ഔട്ട് നിരക്ക് ദേശീയ ശരാശരിയേക്കാൾ ഉയർന്ന നിലയിലാണ്.
നിയമപരമായ അധികാരമില്ലാത്ത ആഭ്യന്തര പരാതി പരിഹാര സംവിധാനങ്ങൾ പല സ്ഥാപനങ്ങളിലും നോക്കുകുത്തികളായി മാറിയിരിക്കയാണ്. ഈ സാഹചര്യത്തിലാണ് സ്ഥാപന ഉത്തരവാദിത്വം ഉറപ്പാക്കുകയും ഏകീകൃത നടപടിക്രമങ്ങളും കൃത്യമായ ഉത്തരവാദിത്വ സംവിധാനങ്ങളും നടപ്പാക്കുകയും ചെയ്യുന്ന യു ജി സി ഇക്വിറ്റി ചട്ടങ്ങൾ ഏറെക്കാലമായി ആവശ്യമായ ഇടപെടലായി മാറിയതെന്ന് എസ് എസ് എഫ് ഇന്ത്യ വ്യക്തമാക്കി.
സാമൂഹിക ആധിപത്യമുള്ള വിഭാഗങ്ങളുടെ സമ്മർദത്തെ തുടർന്ന് ഇത്തരം ചട്ടങ്ങൾ പിൻവലിക്കപ്പെടുന്നത് മൂല്യങ്ങൾക്ക് വിരുദ്ധമാണ്. അതിനാൽ, ഇക്വിറ്റി ചട്ടങ്ങൾ യാതൊരു ഭേദഗതിയും ഇല്ലാതെ പൂർണരൂപത്തിൽ പുനഃസ്ഥാപിച്ച് കർശനമായി നടപ്പാക്കണം.
കൗൺസിൽ സയ്യിദ് സാബിർ അലി സാഹബിന്റെ പ്രാർഥനയോടെ ആരംഭിച്ചു. ജനറൽ സെക്രട്ടറി ദിൽഷാദ് അഹ്്മദ് സ്വാഗതം പറഞ്ഞു. എസ് എസ് എഫ് അധ്യക്ഷൻ സി പി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. നൗഷാദ് ആലം മിസ്ബാഹി ഉദ്ഘാടനം ചെയ്തു. മുഫ്തി മുഹമ്മദ് ആരിഫ്, സയ്യിദ് നാസിം ഇൻഡോർ മുഖ്യാതിഥികളായി പങ്കെടുത്തു.


