Connect with us

Kerala

യു ഡി എഫ് പത്തനംതിട്ട ജില്ലാ ചെയര്‍മാൻ രാജിവെച്ചു

ബി ജെ പിയിൽ ചേർന്നേക്കും. നേരത്തെ ബി ജെ പി പിന്തുണയോടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു

Published

|

Last Updated

പത്തനംതിട്ട | കേരളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റും യു ഡി എഫ് ജില്ലാ ചെയര്‍മാനുമായ വിക്ടര്‍ ടി തോമസ് രാജിവെച്ചു. പത്തനംതിട്ട പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്താണ് രാജി പ്രഖ്യാപനം. 20 വര്‍ഷമായി കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും യു ഡി എഫ് ചെയര്‍മാനുമായിരുന്നു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പി ജെ ജോസഫിനൊപ്പം നിലയുറപ്പിച്ചു. കേരളാ കോണ്‍ഗ്രസ് ജോസഫ് കടലാസ് സംഘടനയായി മാറിയെന്നും യു ഡി എഫ് സംവിധാനം നിര്‍ജീവമാണെന്നും ആരോപിച്ചാണ് രാജി.

കെ എം മാണിയുടെ അതിവിശ്വസ്തനായി അറിയപ്പെട്ടിരുന്ന വിക്ടര്‍ ടി തോമസ് കെ എസ് സി (എം), യൂത്ത് ഫ്രണ്ട് (എം) എന്നിവയുടെ സംസ്ഥാന പ്രസിഡന്റും കേരളാ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റുമായിരുന്നു. ജോസ് കെ മാണിയുടെ വരവൊരുക്കുന്നതിനായി  യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകൊടുത്തു. സംസ്ഥാന സെറിഫെഡ് ചെയര്‍മാനായും സേവനം അനുഷ്ഠിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ മാണിക്കൊപ്പം നിലയുറപ്പിച്ച വിക്ടര്‍ അവസാന ഘട്ടങ്ങളില്‍ അസംതൃപ്തനായിരുന്നു.

എന്‍ എം രാജുവിനെ മാണി ഗ്രൂപ്പ് ജില്ലാ പ്രസിഡന്റാക്കിയതു മുതല്‍ തുടങ്ങുന്നു അസംതൃപ്തി. മാണിയുടെ മരണശേഷം പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വിക്ടര്‍ ടി തോമസ് ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്നു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും സേവനം അനുഷഠിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ നേട്ടങ്ങള്‍ക്കായി ഒരു പാട് അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി. കോഴഞ്ചേരിയില്‍ വിക്ടര്‍ പഞ്ചായത്ത് പ്രസിഡന്റായത് ബി ജെ പിയുടെ പിന്തുണയോടെയായിരുന്നു. പിന്നീട് നിരവധി പഞ്ചായത്തുകളില്‍ കേരളാ കോണ്‍ഗ്രസ് ബി ജെ പി കൂട്ടുകെട്ടുണ്ടായി. ഒരു തവണ തിരുവല്ലയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ഭാവി പരിപാടികള്‍ പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും വിക്ടര്‍ പറഞ്ഞുവെങ്കിലും ബി ജെ പിയില്‍ ചേരുമെന്നാണ് സൂചനകള്‍. വിക്ടര്‍ ബി ജെ പി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം.

---- facebook comment plugin here -----

Latest