Uae
യു എ ഇ; റമസാനിൽ 80 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും
യു എ ഇ ഫുഡ് ബാങ്ക് ക്യാമ്പയിൻ തുടങ്ങി
ദുബൈ| വിശുദ്ധ റമസാൻ മാസത്തോടനുബന്ധിച്ച് യു എ ഇ ഫുഡ് ബേങ്ക് “ബാങ്ക് ഓഫ് ഗുഡ്നെസ് ഇൻ ദി മന്ത് ഓഫ് ഗിവിംഗ്’ ക്യാമ്പയിൻ ആരംഭിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ പത്‌നി ശൈഖാ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമ അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. യു എ ഇക്ക് അകത്തും പുറത്തുമുള്ള അർഹരായവരിലേക്ക് 80 ലക്ഷം ഭക്ഷണപ്പൊതികൾ എത്തിക്കുകയാണ് ലക്ഷ്യം.
അഞ്ച് പ്രധാന സംരംഭങ്ങളിലൂടെയാണ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്. വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും മിച്ചം വരുന്ന ഭക്ഷണം ശേഖരിക്കാനും പുനരുപയോഗിക്കാനുമായി ചാരിറ്റി ഫ്രിഡ്ജ്, മൈ ഹോം വിതൗട്ട് വേസ്റ്റ്, മീർ അൽ ഖൈർ, സബീൽ ഇഫ്താർ, റീസൈക്കിൾ റീ ലൈഫ് എന്നീ പദ്ധതികൾ ഇതിനായി ഒരുക്കിയിട്ടുണ്ട്. ഗുണനിലവാരമുള്ള ഭക്ഷണം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. ഇത് യു എ ഇയുടെ ഭക്ഷ്യ സുരക്ഷാ നയത്തിന്റെ ഭാഗം കൂടിയാണെന്ന് യു എ ഇ ഫുഡ് ബേങ്ക് എക്‌സിക്യൂട്ടീവ് ടീം മേധാവി മനൽ ബിൻ യാറൂഫ് പറഞ്ഞു.
ദുബൈയിലെ വിവിധ പാർപ്പിട മേഖലകളിൽ ചാരിറ്റി ഫ്രിഡ്ജുകൾ സ്ഥാപിക്കും. ഇതിലൂടെ ഇഫ്താർ, സുഹൂർ സമയങ്ങളിൽ മിച്ചം വരുന്ന ഭക്ഷണം സുരക്ഷിതമായി മറ്റുള്ളവർക്ക് നൽകാം. ഹോട്ടലുകളിൽ നിന്ന് ലഭിക്കുന്ന ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ ജൈവവളമാക്കി മാറ്റാനും സംവിധാനമുണ്ട്. സഅബീൽ പാർക്കിൽ തൊഴിലാളികൾക്കായി പ്രത്യേക ഇഫ്താർ സംഗമവും സംഘടിപ്പിക്കും. സന്നദ്ധ പ്രവർത്തകരുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതികൾ ഏകോപിപ്പിക്കുന്നത്.


