Uae
മാധ്യമങ്ങളെ നിയന്ത്രിക്കാൻ പുതിയ സംവിധാനവുമായി യു എ ഇ
ലംഘനങ്ങൾക്ക് 20 ലക്ഷം ദിർഹം വരെ പിഴ

ദുബൈ| മാധ്യമ മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള പുതിയ സംയോജിത സംവിധാനം യു എ ഇ മീഡിയാ കൗൺസിൽ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഉള്ളടക്കം നിരീക്ഷിക്കാൻ ഒരു പുതിയ പ്ലാറ്റ്‌ഫോം ഉടൻ ആരംഭിക്കുമെന്ന് ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷമായി വികസിപ്പിച്ചു വരുന്ന ഈ നിയമം, രാജ്യത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്നതോടൊപ്പം ആധുനിക മാറ്റങ്ങൾക്കനുസൃതമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബിസിനസ് പ്രവർത്തനങ്ങൾ, നിയമലംഘനങ്ങൾ, ഉള്ളടക്ക സ്രഷ്ടാക്കൾക്കുമുള്ള ഇളവുകൾ എന്നിവയും മറ്റ് നിയന്ത്രണ തീരുമാനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
40 വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു മാധ്യമ നിയന്ത്രണ നിയമം വരുന്നത്. രാജ്യത്ത് പ്രചരിക്കുന്നതും പ്രസിദ്ധീകരിക്കുന്നതുമായ മാധ്യമ ഉള്ളടക്കത്തിന് 20 പുതിയ മാനദണ്ഡങ്ങൾ ഈ നിയമത്തിലുണ്ട്. ദേശീയ ഐഡന്റിറ്റി സംരക്ഷിക്കുകയും പരസ്യങ്ങൾക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഉള്ളടക്കങ്ങൾ, ഉള്ളടക്കവും പരസ്യവും തമ്മിലുള്ള ആശയക്കുഴപ്പം, അനുമതിയില്ലാത്ത ആരോഗ്യ പരസ്യങ്ങൾ എന്നിവ ഈ നിയമം വിലക്കുന്നു.
പ്രാദേശിക സിനിമ, നാടകം എന്നിവയിലെ ഉള്ളടക്ക സ്രഷ്ടാക്കൾക്കും എഴുത്തുകാർക്കും ഇളവുകൾ നൽകുന്ന ഒരു പ്രോത്സാഹന സംവിധാനവും കൗൺസിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ചെറിയ സിനിമാശാലകളെ സഹായിക്കുന്നതിനായി പ്രത്യേക പാക്കേജുകളും ഇവർ അവതരിപ്പിക്കുന്നുണ്ട്.
നിയമലംഘനങ്ങൾക്ക് താക്കീതുകളും ഒരു ദശലക്ഷം ദിർഹം വരെ പിഴയും ഈടാക്കും. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് പിഴ ഇരട്ടിയാക്കി 20 ലക്ഷം ദിർഹം വരെ ഈടാക്കാം. ലൈസൻസുകൾ, പെർമിറ്റുകൾ, അംഗീകാരങ്ങൾ എന്നിവ റദ്ദാക്കുന്നതും മറ്റ് ശിക്ഷകളിൽ ഉൾപ്പെടുന്നു. യു എ ഇ മീഡിയ കൗൺസിൽ സെക്രട്ടറി ജനറൽ മുഹമ്മദ് സഈദ് അൽ ശെഹ്ഹി, സ്ട്രാറ്റജി ആൻഡ് മീഡിയ പോളിസീസ് സെക്ടർ സി ഇ ഒ മൈത അൽ സുവൈദി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.