Connect with us

Kerala

കോഴിക്കോട് കൊടുവള്ളിക്കടുത്ത് ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചുകയറി; 10 പേര്‍ക്ക് പരുക്ക്

ബസ് ഡ്രൈവറുടെ പരുക്ക് അതീവ ഗുരുതരമെന്നാണ് വിവരം.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് കൊടുവള്ളിക്കടുത്ത് മദ്രസാ ബസാറില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പടെ 10 പേര്‍ക്ക് പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബസ് ഡ്രൈവറുടെ പരുക്ക് അതീവ ഗുരുതരമെന്നാണ് വിവരം. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ ആരോപിച്ചു.  ബാഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന സ്ലീപ്പര്‍ കോച്ച് ബസ്സ് ശനിയാഴ്ച രാവിലെ 7 മണിയോടെയാണ് ഇരുനില കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ ഒരു യാത്രക്കാരി പുറത്തേക്ക് തെറിച്ചു വീണു.

ബര്‍ത്തില്‍ ഉറങ്ങി കിടക്കുകയായിരുന്ന യുവാവ് ബീമിനിടയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തേക്ക് കുതിച്ചെത്തിയ നരിക്കുനി ഫയര്‍‌സ്റ്റേഷനിലെ അസി. സ്റ്റേഷന്‍ ഓഫിസര്‍ എം.സി.മനോജിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ ഹൈഡ്രോളിക്ക് കട്ടറിന്റെ സഹായത്താല്‍ കോണ്‍ക്രീറ്റ് ബീമിനുള്ളില്‍ കുടുങ്ങി കിടന്ന യുവാവിനെ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയാണ് ആശുപത്രി യിലേക്കു കൊണ്ടു പോയത്. കൊടുവള്ളി പോലീസും മോട്ടോര്‍ വെഹിക്കിള്‍ അധികൃതരും സ്ഥലത്തെത്തി
യിരുന്നു.

സീനിയര്‍ ഫയര്‍ ഓഫീസര്‍ വി.വിജയന്‍, ഫയര്‍ ഓഫീസര്‍മാരായ ബിപുല്‍, അനൂപ്, അരുണ്‍, വിജീഷ്,രഞ്ജിത്ത്, ജിനുകുമാര്‍, സൂരജ്,ഹോംഗാര്‍ ഡുമാരായ രതനന്‍, വേണുഗോപാല്‍,രാമദാസ് എന്നിവരും ഇതുവഴി പോകുകയായിരുന്ന കൊയിലാണ്ടി ഫയര്‍‌സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസര്‍ ശരത്, മുക്കം ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ഓഫീസര്‍ സജിത് ലാല്‍ എന്നിവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ് ഭാഗികമായി തകര്‍ന്നു. കടയ്ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest