Connect with us

Organisation

ശ്രീറാമിനെ ആലപ്പുഴ കലക്ടറാക്കിയ നടപടി; ഐ സി എഫ് റിയാദ് 'പ്രതിഷേധക്കൂട്ടം' സംഘടിപ്പിച്ചു

'ഒപ്പമില്ല കേരളം, കളങ്കിതനെ മാറ്റുക' എന്ന പ്രമേയത്തില്‍ നടന്ന പ്രതിഷേധക്കൂട്ടം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സൈഫുദ്ധീന്‍ ഹാജി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

റിയാദ് | സിറാജ് ദിനപത്രത്തിന്റെ തിരുവന്തപുരം യൂനിറ്റ് മേധാവിയായിരുന്ന കെ എം ബഷീറിനെ കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് സെന്‍ട്രല്‍ ശക്തമായി പ്രതിഷേധിച്ചു. ‘ഒപ്പമില്ല കേരളം, കളങ്കിതനെ മാറ്റുക’ എന്ന പ്രമേയത്തില്‍ ബത്ഹ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിഷേധക്കൂട്ടം, സര്‍ക്കാരിന്റെ തെറ്റായ തീരുമാനത്തിലുള്ള പ്രവാസ ലോകത്തിന്റെ അമര്‍ഷവും വിയോജിപ്പും പ്രകടിപ്പിച്ചു. വഴിവിട്ട നിയമനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിഷേധക്കൂട്ടത്തില്‍ ഉയര്‍ന്നത്.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സൈഫുദ്ധീന്‍ ഹാജി പ്രതിഷേധക്കൂട്ടം ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്തിന്റെയും മാധ്യമ പ്രവര്‍ത്തകരുടെയും ബഷീറിന്റെ സുഹൃത്തുക്കളുടെയും സമ്മര്‍ദത്തിന്റെ ഫലമായി ആദ്യ ഘട്ടത്തില്‍ നല്ല നിലയില്‍ കേസ് കൈകാര്യം ചെയ്ത സര്‍ക്കാര്‍ പിന്നീട് നിലപാട് മാറ്റിയത് എന്തിന്റെ പേരിലാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍വേ ഡയറക്ടറായി നിയമിതനായതിന്റെ ഭാഗമായി പെണ്‍സുഹൃത്തിനൊപ്പം നടത്തിയ ആഘോഷ തിമിര്‍പ്പില്‍, കുടിച്ചു കൂത്താടി അതിവേഗതയില്‍ കാറോടിച്ചാണ് ശ്രീറാം ബഷീറിനെ കൊലപ്പെടുത്തിയത്. ഐ എ എസ് ഓഫീസര്‍ക്ക് കിട്ടാവുന്ന എല്ലാവിധ പിന്തുണയും നേടിയെടുത്ത ശ്രീറാം കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള എല്ലാ വഴികളും ഒരുക്കി. കേരള മുസ്ലിം ജമാഅത്തിന്റെ നിരന്തരമായ ഇടപെടല്‍ വഴി ശരിയായ രീതിയില്‍ അന്വേഷണം നടത്തിപ്പിക്കാന്‍ കഴിഞ്ഞു. എ ഡി ജി പി യുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണം കൃത്യ സമയത്ത് തന്നെ പൂര്‍ത്തിയാക്കി കാര്യക്ഷമവും കുറ്റമറ്റതുമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുകയും കേസിന്റെ ഗൗരവം മനസിലാക്കി മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റുകയും ചെയ്തു. ഇതിനിടയില്‍ അനാവശ്യമായി വകുപ്പ് തല അന്വേഷണം നടത്തി, ദുര്‍ബല ന്യായങ്ങള്‍ അവതരിപ്പിച്ചു അയാളെ ഉദ്യോഗങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന ധൃതി അനുവദിച്ചു നല്‍കാന്‍ കഴിയില്ലെന്ന് സൈഫുദ്ധീന്‍ ഹാജി പറഞ്ഞു.

ഐ സി എഫ് റിയാദ് സെന്‍ട്രല്‍ പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ന്യായീകരിക്കാന്‍ കഴിയാത്ത അനാസ്ഥയാണ് കെ എം ബഷീര്‍ കൊലപാതക കേസില്‍ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ സര്‍ക്കാറുകള്‍, ജനകീയ സമരങ്ങള്‍ക്ക് മുന്നില്‍ പല തീരുമാനങ്ങളും റദ്ദ് ചെയ്ത ചരിത്രമാണ് ഉള്ളതെന്നും തെറ്റുകള്‍ തിരുത്തുന്നത് തോല്‍വിയായി ഇടതുപക്ഷ സര്‍ക്കാര്‍ കാണേണ്ടതില്ലെന്നും മുഹമ്മദ് കുട്ടി സഖാഫി വ്യക്തമാക്കി.

വി ജെ നസറുദ്ദീന്‍ (റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം) നവാസ് (ഒ ഐ സി സി), ഷാഫി മാസ്റ്റര്‍ (കെ എം സി സി), ലുക്മാന്‍ പാഴൂര്‍ (ഐ സി എഫ് സെന്‍ട്രല്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി), സുഹൈല്‍ നിസാമി (ആര്‍ എസ് സി ട്രെയ്‌നിങ് കണ്‍വീനര്‍), അബ്ദുല്ല സഖാഫി ഓങ്ങല്ലുര്‍ (ഐ സി എഫ് ദഈ) പ്രസംഗിച്ചു. ഐ സി എഫ് സെന്‍ട്രല്‍ പ്രൊവിന്‍സ് സംഘടനാ കാര്യ സെക്രട്ടറി അഷറഫ് ഓച്ചിറ സംഗ്രഹം നടത്തി. ഐ സി എഫ് നാഷണല്‍ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് ഉമര്‍ പന്നിയൂര്‍ പ്രാര്‍ഥന നിര്‍വഹിച്ചതോടെ ആരംഭിച്ച പ്രതിഷേധക്കൂട്ടം പരിപാടിയില്‍ ഐ സി എഫ് റിയാദ് അഡ്മിന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ സമിതി പ്രസിഡന്റ് ഹസൈനാര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഇന്‍ ചാര്‍ജ് ജബ്ബാര്‍ കുനിയില്‍ സ്വാഗതവും സംഘടനാ കാര്യ പ്രസിഡന്റ് അബ്ദുല്‍ ലത്വീഫ് മിസ്ബാഹി നന്ദിയും പറഞ്ഞു.