Connect with us

Kerala

അപൂര്‍വ രോഗം ബാധിച്ച ഒന്നര വയസുകാരന്റെ ചികിത്സ ആരോഗ്യവകുപ്പ് ഉറപ്പാക്കി

കുട്ടിയുടെ കുടുംബം മന്ത്രിയുടെ ഓഫീസിലെത്തി ആരോഗ്യമന്ത്രിയെ കണ്ട് നന്ദിയറിയിച്ചു, എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് മന്ത്രി സഹായിച്ചതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | അപൂര്‍വ രോഗം ബാധിച്ച ഒന്നര വയസുള്ള കുട്ടിയുടെ ചികിത്സ ആരോഗ്യവകുപ്പ് ഉറപ്പാക്കി.കോയമ്പത്തൂരില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയായ സിന്ധുവിന്റെ മകന്റെ ചികിത്സയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ആരംഭിച്ചത്. ത്വക്കിനെ ബാധിക്കുന്ന ഡിഫ്യൂസ് ക്യൂട്ടേനിയസ് മാസ്റ്റോസൈറ്റോസിസ് എന്ന അപൂര്‍വ രോഗമാണ് കുഞ്ഞിനെ ബാധിച്ചിരിക്കുന്നത്.

എസ്എടി ആശുപത്രി സൂപ്രണ്ടിന്റെ ഏകോപനത്തില്‍ ജെനറ്റിക്‌സ് ,പീഡിയാട്രിക്‌സ് , ഡെര്‍മറ്റോളജി വിഭാഗങ്ങള്‍ അടങ്ങിയ മെഡിക്കല്‍ ബോര്‍ഡാണ് കുട്ടിയുടെ ചികിത്സ നടത്തുന്നത്. ചികിത്സയുടെ ആദ്യ ഘട്ടമായി കുട്ടിയുടെ രക്ത പരിശോധനയും സ്‌കാനിംഗും നടത്തി. ജനിതക പരിശോധനകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഫലം വരാനുണ്ട്. കുഞ്ഞിന്റെ ആന്തരിക അവയവങ്ങളെ രോഗം ബാധിക്കാത്തത് ആശ്വാസകരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

കുട്ടിയുടെ ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മ  ഗുരുവായൂരില്‍ വെച്ച്   അധിക്ഷേപിക്കപ്പെട്ടെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു.തുടര്‍ന്ന്  ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആരോഗ്യ മന്ത്രി വിഷയത്തില്‍ ഇടപെടുന്നത്. തുടര്‍ന്ന് ആരോഗ്യമന്ത്രി  സിന്ധുവിനെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും കുട്ടിയുടെ ചികിത്സ ഏറ്റെടുക്കുമെന്ന് അറിയിക്കുകയുമായിരുന്നു.കുട്ടിയുടെ കുടുംബം വീണാജോര്‍ജിന്റെ ഓഫീസിലെത്തി മന്ത്രിയെ കണ്ട് നന്ദി അറിയിച്ചു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് മന്ത്രി സഹായിച്ചതെന്ന് സിന്ധു പറഞ്ഞു. കുട്ടിക്ക് മതിയായ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

Latest