Kerala
ഭാരതാംബയുടെ ചിത്രം ഒഴിവാക്കില്ല; ശാഠ്യത്തിലുറച്ച് ഗവര്‍ണര്‍
പരസ്പരം കുറ്റപ്പെടുത്തി മന്ത്രി ശിവൻ കുട്ടിയും രാജ്ഭവനും

തിരുവനന്തപുരം | ഭാരതാംബയുടെ ചിത്രം വേദിയില്‍ നിന്ന് ഒഴിവാക്കുന്ന പ്രശ്‌നമില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും പരിപാടി ബഹിഷ്‌കരിച്ച മന്ത്രി വി ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘിച്ചെന്നുമുള്ള രാജ്ഭവന്‍ വിശദീകരണത്തിന് പിന്നാലെയാണ് ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചത്.
മന്ത്രിയും രാജ്ഭവനും സംഭവത്തില്‍ പരസ്പരം കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. ഉദ്ഘാടനവും പുഷ്പാര്‍ച്ചനയും കഴിഞ്ഞതിനുശേഷമാണ് മന്ത്രി എത്തിയതെന്നും അതിനുശേഷം പരിപാടി ബഹിഷ്‌കരിക്കുന്നുവെന്ന് മൈക്കില്‍ പറയുകയായിരുന്നു എന്നുമാണ് രാജ്ഭവന്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരറിന്റെ പരിപാടിയല്ല, അതുകൊണ്ടാണ് വിളക്ക് തെളിയിച്ച് ഉദ്ഘാടനം നടത്തിയതെന്നും രാജ്ഭവന്‍ വിശദീകരിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ ശേഷമാണ് താന്‍ രാജ്ഭവനിലേക്കെത്തിയതെന്നും ആ സമയം ഭാരതാംബയുടെ ഫോട്ടോയില്‍ പൂവിട്ട് പൂജിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നെന്നുമാണ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. തുടര്‍ന്ന് അധ്യക്ഷ പ്രസംഗം നടത്തുമ്പോള്‍ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ ഗവര്‍ണര്‍ ഇരിക്കെത്തന്നെ മന്ത്രി അതൃപ്തി പരസ്യമാക്കി. പ്രോഗ്രാം നോട്ടീസില്‍ പറഞ്ഞിട്ടുള്ളത് ദേശീയഗാനവും വിളക്ക് കൊളുത്തലും പ്രാര്‍ഥനയും മാത്രമാണ്. ശേഷം ഞാന്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തികൊണ്ട് രാജ്ഭവനും കേരള സര്‍ക്കാറും സംയുക്തമായി നടത്തുന്ന പരിപാടിയാണ് ഇതെന്നും രാഷ്ട്രീയ ചിഹ്നമോ സൂചനയോ വെച്ചുകൊണ്ടുള്ള പരിപാടി സംഘടിപ്പിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കി. ഭാരതാംബയുടെ ചിത്രം വെച്ചതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്‌തെന്നും മന്ത്രി പറഞ്ഞു.