Connect with us

Kerala Legislative Assembly

ഗവർണറുടെ നയപ്രഖ്യാപനം ആരംഭിച്ചു

ഗവർണറെ സ്പീക്കർ എ എൻ ശംസീറും മുഖ്യമന്ത്രി പിണറായി വിജയനും പാർലിമെൻ്റ്കാര്യ മന്ത്രി കെ രാധാകൃഷ്ണനും ചേർന്ന് സ്വീകരിച്ചു.

Published

|

Last Updated

തിരുവനന്തപുരം | പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കമായി. ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നയപ്രഖ്യാപന പ്രസംഗം സഭയിൽ പുരോഗമിക്കുകയാണ്. രാവിലെ 8.50ഓടെ നിയമസഭാ മന്ദിരത്തിലെത്തിയ ഗവർണറെ സ്പീക്കർ എ എൻ ശംസീറും മുഖ്യമന്ത്രി പിണറായി വിജയനും പാർലിമെൻ്റ്കാര്യ മന്ത്രി കെ രാധാകൃഷ്ണനും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഗവർണർക്ക് നാഷനൽ സല്യൂട്ട് നൽകി. സ്പീക്കറും മുഖ്യമന്ത്രിയും മന്ത്രി രാധാകൃഷ്ണനും ചേർന്ന് ഗവർണറെ ചേംബറിലേക്ക് ആനയിച്ചു. ഒമ്പത് മണിക്ക് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഇതോടെയാണ് സാമ്പത്തിക വർഷത്തെ ബജറ്റ് സെഷന് തുടക്കമായത്.

ഏറെനാൾ നീണ്ടുനിന്ന സർക്കാർ- ഗവർണർ പോരിന് താത്കാലിക ശമനമാണ് നയപ്രഖ്യാപന പ്രസംഗത്തിലൂടെയുണ്ടായത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ, ശൈത്യകാല സമ്മേളനം തുടരാൻ സർക്കാർ നീക്കം നടത്തിയിരുന്നു. പിന്നീടാണ് മഞ്ഞുരുക്കമുണ്ടായത്. അതേസമയം, സർവകലാശാല, ലോകായുക്ത ബില്ലുകൾ ഒപ്പിടാതെയുള്ള ഗവർണറുടെ നിലപാട് തുടരുന്നുണ്ട്. ഗവർണറുമായുള്ള സർക്കാറിൻ്റെ ഒത്തുകളിയാണ് ഇതെന്ന് പ്രതിപക്ഷം ആരംഭിച്ചു. ഗവർണറും സർക്കാറും ഭായ് ഭായ് ആണെന്നും പ്രതിപക്ഷം പറഞ്ഞു.

2023- 24 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കപ്പെടുന്ന ഈ സമ്മേളനം ഈ സഭാ കലണ്ടറിലെ ഏറ്റവും ദൈർഘ്യമേറിയതും ഈ വർഷത്തെ ആദ്യത്തേതുമാണ്. ബജറ്റുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്കായാണ് ഇത്തവണ സഭ ചേരുന്നതെങ്കിലും നിയമനിർമാണം വേണ്ടിവന്നാൽ കാര്യോപദേശക സമിതി ചേർന്ന് അജൻഡയിൽ ഉൾപ്പെടുത്തും. ഇന്ന് മുതൽ മാർച്ച് 30 വരെയുള്ള കാലയളവിൽ ആകെ 33 ദിവസം സഭ ചേരും. ഈ മാസം 25, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിൻമേൽ ചർച്ച നടക്കും. ഫെബ്രുവരി മൂന്നാം തീയതി ധനമന്ത്രി കെ എൻ ബാലഗോപാൽ തന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കും. പൂർണമായും ബജറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണ് ഈ സമ്മേളനത്തിൽ നടക്കുകയെങ്കിലും സഭയെ പ്രക്ഷുബ്ധമാക്കുന്നതിനുള്ള നിരവധി വിഷയങ്ങൾ പ്രതിപക്ഷത്തിന്റെ ആയുധപ്പുരയിൽ ഒരുങ്ങുന്നുണ്ട്.

ഗവർണറുമായുള്ള പോരിന് താത്കാലിക ശമനം ഉണ്ടായ ആശ്വാസത്തിലാണ് ഭരണപക്ഷം സഭയിൽ എത്തുന്നതെങ്കിലും ആരോപണങ്ങൾക്ക് മറുപടി പറയുന്നതിന് ചെറുതല്ലാത്ത അധ്വാനം വേണ്ടിവരും. ബഫർസോൺ, പോലീസിന്റെ ഗുണ്ടാമാഫിയ ബന്ധങ്ങൾ, ലഹരി മാഫിയയും സി പി എം നേതാക്കളും തമ്മിൽ ആരോപിക്കപ്പെടുന്ന ബന്ധം, സ്വകാര്യ വാഴ്‌സിറ്റികളോടുള്ള എൽ ഡി എഫിന്റെ സമീപനം, സാമ്പത്തിക പ്രതിസന്ധി, കെ വി തോമസിന്റെ നിയമനം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ആയുധമാക്കും. അതേസമയം, കെ പി സി സി ആസ്ഥാനവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ, ശശി തരൂരുമായി ബന്ധപ്പെട്ട വിവാദങ്ങളും എം പിമാരുടെ നിയമസഭാ മോഹവുമടക്കം ഭരണപക്ഷവും മുതലാക്കും.

Latest