Connect with us

wynad

ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ ഡോക്ടറെ പിരിച്ചുവിട്ടു

വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ രണ്ടു ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

Published

|

Last Updated

മാനന്തവാടി | വയനാട്ടില്‍ ചികിത്സ കിട്ടാതെ ആദിവാസി ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളജിലെ താത്കാലിക ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.

കുട്ടിയ്ക്ക് ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി. വെള്ളമുണ്ട കാരാട്ടുക്കുന്ന് ആദിവാസി കോളനിയിലെ ബിനീഷ്- ലീല ദമ്പതികളുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ് മാര്‍ച്ച് 22 നാണ് മരിച്ചത്. അനീമിയയും പോഷകാഹാരകുറവും ന്യൂമോണിയയുമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്.

ഇത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാണ്. ഗുരുതരാവസ്ഥയില്‍ എത്തിച്ച കുഞ്ഞിന് മതിയായ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. കടുത്ത പനിയുണ്ടായിരുന്ന കുട്ടിയെ പരിശോധനകള്‍ക്ക് വിധേയമാക്കിയില്ല. അഡ്മിറ്റ് ചെയ്യാതെ പനിക്കുള്ള മരുന്നുകള്‍ നല്‍കി വീട്ടിലേക്ക് മടക്കി അയച്ചു. തൊട്ടടുത്ത ദിവസം കുട്ടി മരിച്ചു.

സംഭവത്തില്‍ വയനാട് ഡി എം ഒ പ്രാഥമിക അന്വേഷണം നടത്തി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ രണ്ടു ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മെഡിക്കല്‍ കോളജ് അധികൃതരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായോയെന്ന് കണ്ടെത്തല്‍ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനും അന്വേഷണം നടത്തുന്നുണ്ട്.

നേരത്തെ ചികിത്സ തേടിയ വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും കുട്ടിയെ വേണ്ട രീതിയില്‍ പരിചരിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. വീട്ടില്‍ കുത്തിവെപ്പിനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരാണ് കുഞ്ഞിന്റെ ആരോഗ്യ നില കണ്ട് മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിക്കണമെന്നു നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് ട്രൈബല്‍ വകുപ്പ് അനുവദിച്ച ആംബുലന്‍സില്‍ കുഞ്ഞിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഗൗരവത്തിലെടുത്തില്ലെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്നാണു നടപടി.

 

Latest