Connect with us

National

രാജ്യത്തിന് നഷ്ടമായത് ആദ്യ സംയുക്ത സൈനിക മേധാവിയെ

2019 ഡിസംബര്‍ 30നാണ് അദ്ദേഹം ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റത്

Published

|

Last Updated

ന്യൂഡല്‍ഹി |  ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ആണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ രാജ്യത്തിന് നഷ്ടപ്പെട്ട ജനറല്‍ ബിപിന്‍ റാവത്ത്. 2019 ഡിസംബര്‍ 30നാണ് അദ്ദേഹം ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റത്. ആദ്യത്തെ സിഡിഎസ് കലാപവിരുദ്ധ യുദ്ധത്തില്‍ പരിചയസമ്പന്നനായിരുന്നു അദ്ദേഹം മലനിരകളില്‍ യുദ്ധം നയിക്കാന്‍ അഗ്രഗണ്യനായിരുന്നു. വടക്കന്‍, കിഴക്കന്‍ കമാന്‍ഡുകള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ചില ഭൂപ്രദേശങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2016 ഡിസംബര്‍ 17-ല്‍ 27-ാമത് കരസേനാ മേധാവിയായി (സിഒഎഎസ്) ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗില്‍ നിന്ന് ജനറല്‍ ബിപിന്‍ റാവത്ത് ഇന്ത്യന്‍ കരസേനയുടെ ചുമതല ഏറ്റെടുത്തിരുന്നു. നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ), ഇന്ത്യന്‍ മിലിട്ടറി അക്കാദമി (ഐഎംഎ) എന്നിവയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന റാവത്, 11 ഗൂര്‍ഖ റൈഫിള്‍സിന്റെ അഞ്ചാമത്തെ ബറ്റാലിയനായ പിതാവിന്റെ അതേ യൂണിറ്റില്‍ 1978 ഡിസംബറിലാണ് ഇന്ത്യന്‍ ആര്‍മിയില്‍ കമ്മീഷന്‍ ചെയ്യപ്പെട്ടത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ  (MONUSCO) ചാപ്റ്റർ VII  ദൗത്യത്തില്‍ അദ്ദേഹം ഒരു മള്‍ട്ടിനാഷണല്‍ ബ്രിഗേഡിന് കമാന്‍ഡറായി പ്രവര്‍ത്തിച്ചിരുന്നു, അവിടെ അദ്ദേഹത്തിന് രണ്ട് തവണ ഫോഴ്സ് കമാന്‍ഡറുടെ പ്രശംസ ലഭിച്ചിരുന്നു. പരം വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ സേവാ മെഡല്‍, അതിവിശിഷ്ട് സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍, യുദ്ധസേവാ മെഡല്‍, സേനാ മെഡല്‍ എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.