Connect with us

Kerala

രാജ്യത്തെ ഏറ്റവും വലിയ റമസാന്‍ ആത്മീയ സംഗമം 17ന് മലപ്പുറം സ്വലാത്ത് നഗറില്‍

അമ്പത് ലക്ഷം ആളുകളിലേക്ക് ലഹരി വിരുദ്ധ സന്ദേശമെത്തിക്കും

Published

|

Last Updated

തിരുവനന്തപുരം | ആയിരം മാസങ്ങളുടെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റമസാന്‍ പ്രാര്‍ത്ഥനാ സംഗമം ഈ മാസം 17ന് തിങ്കളാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കും. ലൈലത്തുല്‍ ഖദ്ര്‍ (വിധി നിര്‍ണയ രാത്രി) പ്രതീക്ഷിക്കപ്പെടുന്ന റംസാന്‍ 27-ാം രാവിലാണ് വിശ്വാസി ലക്ഷങ്ങളുടെ ആത്മീയ കൂട്ടായ്മ.
ആത്മീയ-വൈജ്ഞാനിക-കാരുണ്യരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമിയാണ് വര്‍ഷങ്ങളായി ആത്മീയ സംഗമം സംഘടിപ്പിക്കുന്നത്.

സംഗമത്തിൽ ലഹരി വിപത്തിനെതിരെ ജനലക്ഷങ്ങള്‍ ഒന്നിച്ച് പ്രതിജ്ഞയെടുക്കും. അമ്പത് ലക്ഷം ആളുകളിലേക്ക് ലഹരി വിരുദ്ധ സന്ദേശമെത്തിക്കുന്നതിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിഘടന-വിധ്വംസക പ്രവര്‍ത്തനങ്ങളുടെ വിപത്തിനെപ്പറ്റിയുള്ള ബോധവത്കരണവും നടക്കും. മഅ്ദിന്‍ ചെയര്‍മാനും കേരളാ മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

മഅ്ദിന്‍ കാമ്പസില്‍ എല്ലാ മാസവും സംഘടിപ്പിച്ചുവരുന്ന സ്വലാത്ത് പ്രാര്‍ത്ഥനാ സംഗമത്തിന്റെ വാര്‍ഷിക വേദി കൂടിയാണ് റമസാന്‍ പ്രാര്‍ത്ഥനാ സമ്മേളനം. റമസാന്‍ ഒന്ന് മുതല്‍ തന്നെ വിവിധ ആത്മീയ-വൈജ്ഞാനിക സംഗമങ്ങളുമായി മഅ്ദിന്‍ റമസാന്‍ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ ആത്മീയ വേദികള്‍, വൈജ്ഞാനിക സദസ്സുകള്‍, റിലീഫ്, പഠന ക്യാമ്പുകള്‍, ഇഫ്താര്‍ സംഗമങ്ങള്‍, ഓണ്‍ലൈന്‍ സെഷനുകള്‍, അനുസ്മരണ വേദികള്‍ എന്നിവ നടന്നുവരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സംഗമിക്കാനെത്തും.

സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി എന്നിവര്‍ പ്രഭാഷണം നടത്തും.

പ്രാര്‍ത്ഥനാ സമ്മേളനത്തിനെത്തുന്നവര്‍ക്ക് സ്വലാത്ത് നഗറില്‍ സമൂഹ ഇഫ്താര്‍ ഒരുക്കും. രാജ്യത്തു തന്നെ ഏറ്റവുമധികം പേര്‍ ഒരുമിക്കുന്ന നോമ്പു തുറയായിരിക്കും ഇത്. ഇസ്‌ലാമിന്റെ സമഭാവനയുടെ സന്ദേശം നല്‍കുന്ന ഇഫ്താര്‍ പൂര്‍ണമായും ഹരിത നിയമാവലി പാലിച്ചായിരിക്കും സജ്ജീകരിക്കുക. ഇഫ്ത്വാറിന് ശേഷം തസ്ബീഹ് നിസ്‌കാരം, അവ്വാബീന്‍ നിസ്‌കാരം, തറാവീഹ്, വിത്‌റ് നിസ്‌കാരം എന്നിവ മഅദിന്‍ ഗ്രാന്റ് മസ്ജിദ്, ഓള്‍ഡ് മസ്ജിദ്, പ്രധാന ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നടക്കും.

രാത്രി ഒമ്പതിന് മുഖ്യവേദിയില്‍ പ്രാര്‍ത്ഥനാസമ്മേളനത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. പ്രവാചകരുടെ പ്രകീര്‍ത്തനമായ സ്വലാത്ത്, പാപമോചന പ്രാര്‍ത്ഥന, പുണ്യപുരുഷന്മാരുടെയും മഹത്തുക്കളുടേയും അനുസ്മരണം, കണ്ണീരണിഞ്ഞ സമാപന പ്രാര്‍ത്ഥന എന്നിവയാണ് ഈ വിശുദ്ധസംഗമത്തിലെ മുഖ്യ ഇനങ്ങള്‍. സമ്മേളനത്തിനെത്തുന്ന വിശ്വാസികളുടെ സൗകര്യാര്‍ത്ഥം സമ്മേളന നഗരിയിലും പരിസരത്തും വിശാലമായ പന്തലുകളും ഓഡിറ്റോറിയങ്ങളും തയ്യാര്‍ ചെയ്തിട്ടുണ്ട്. പോലീസ്, ഫയര്‍ ഫോഴ്‌സ്, മെഡിക്കല്‍ വിംഗുകള്‍ ഉള്‍പ്പെടെ നഗരിയിലും പരിസരങ്ങളിലുമായി നൂറിലധികം ഹെല്‍പ്പ് ലൈന്‍ കൗണ്ടറുകള്‍ സജ്ജീകരിക്കുന്നുണ്ട്.

സ്വലാത്ത് നഗറിലെ പ്രധാന നഗരിക്കു പുറമെ വിവിധ ഗ്രൗണ്ടുകളില്‍ വിപുലമായ ശബ്ദ-വെളിച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇവിടങ്ങളിലെല്ലാം നോമ്പ്തുറ, അത്താഴ സൗകര്യങ്ങളും സജ്ജീകരിക്കും. മഅ്ദിന്‍ വെബ്സൈറ്റ് വഴി വെബ്കാസ്റ്റിനുള്ള സംവിധാനങ്ങളും ഒരുക്കും. പ്രവാസികള്‍ക്കായി പ്രത്യേക ഗള്‍ഫ് കൗണ്ടറും വിദൂരങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അത്താഴ സൗകര്യവും പ്രത്യേകം ഒരുക്കും.

ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും സഹകരണത്തോടെയാണ് ലക്ഷക്കണക്കിനു വിശ്വാസികള്‍ക്കു വേണ്ട സൗകര്യങ്ങള്‍ സ്വലാത്ത് നഗറില്‍ ഒരുക്കുന്നത്. അടിയന്തിരാവശ്യങ്ങള്‍ക്ക് സൂപ്പര്‍സ്‌പെഷ്യാലിറ്റി ഇന്റന്‍സീവ് കെയര്‍ യൂനിറ്റ് നഗരിയില്‍ ക്യാമ്പ് ചെയ്യും. കൂടാതെ ഫയര്‍ഫോഴ്‌സിന്റെയും 5555 അംഗ വളണ്ടിയര്‍ കോറിന്റെയും സേവനവുമുണ്ടാകും.

പരിപാടിയുടെ സംഘാടകരായ മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ പോളിടെക്‌നിക്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മത-ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രം, സ്ത്രീകള്‍ക്ക് പ്രത്യേകമായി ക്യൂ ലാന്റ് ഖുര്‍ആന്‍ പഠന കേന്ദ്രം, ഹിയ അക്കാദമി, ഷീ കാമ്പസ്, ദാറു സഹ്‌റ, സയന്‍സ് സെന്റര്‍, ഓര്‍ഫനേജ്, കാഴ്ച-കേള്‍വി പരിമിതര്‍, ബുദ്ദിപരമായ വെല്ലുവിളി നേരിടുന്നവര്‍, ഭിന്ന ശേഷിക്കാര്‍ക്കുള്ള ഏബ്ള്‍ വേള്‍ഡ്, ലഹരി മുക്തി കേന്ദ്രം, ലൈഫ് ഷോര്‍ തെറാപ്പി സെന്റര്‍ തുടങ്ങി 48 സ്ഥാപനങ്ങളിലായി ഇരുപത്തിയേഴായിരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ ന്യൂനപക്ഷ പദവിയും ആസ്‌ട്രേലിയ, യു.കെ, മലേഷ്യ, സ്‌പെയിന്‍, യു എസ് തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്ത യൂനിവേഴ്‌സിറ്റികളുടെയും അക്കാദമിക് സ്ഥാപനങ്ങളുടെയും സഹകരണവുമുണ്ട്.

പ്രാര്‍ത്ഥനാസമ്മേളനം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പ്രത്യേക ഹെല്‍പ് ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 9645338343, 9633677722. Website: www.madin.edu.in

സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി (ചെയര്‍മാന്‍, മഅദിന്‍ അക്കാദമി & ജനറല്‍ സെക്രട്ടറി, കേരള മുസ്്‌ലിം ജമാഅത്ത്), എ. സൈഫുദ്ധീന്‍ ഹാജി (സെക്രട്ടറി, കേരള മുസ്‌ലിം ജമാഅത്ത് & മീഡിയ കണ്‍വീനര്‍, പ്രാര്‍ത്ഥനാ സമ്മേളനം), സിദ്ദീഖ് സഖാഫി നേമം
(സെക്രട്ടറി, എസ്.വൈ.എസ് കേരള & കണ്‍വീനര്‍, പ്രാര്‍ത്ഥനാ സമ്മേളനം), സൈനുദ്ദീന്‍ നിസാമി, കുന്ദമംഗലം (വര്‍ക്കിംഗ് കണ്‍വീനര്‍, സ്വാഗതസംഘം), ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ (കോ-ഓര്‍ഡിനേറ്റര്‍, സ്വാഗത സംഘം) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.