Connect with us

tanur custody death

താനൂര്‍ കസ്റ്റഡി മരണം: പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നാണ് സൂചന.

Published

|

Last Updated

മലപ്പുറം | താനൂര്‍ കസ്റ്റഡി മരണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച്, നാല് പോലിസുകാര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തി പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രാഥമിക പ്രതിപ്പട്ടിക സമര്‍പ്പിച്ചത്. തിരൂരങ്ങാടി മൂഴിക്കല്‍ മമ്പുറം മാളിയേക്കല്‍ വീട്ടില്‍ താമിര്‍ ജിഫ്രി താനൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ മരിച്ച കേസിലാണിത്.

താനൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മലപ്പുറം പള്ളിക്കല്‍ അങ്കപറമ്പ് അനുപമ നിവാസില്‍ ജിനീഷ് (37), പരപ്പനങ്ങാടി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കൊല്ലം നീണ്ടകര ആലീസ് ഭവനം ആല്‍ബിന്‍ അഗസ്റ്റിന്‍ (36), കല്‍പകഞ്ചേരി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മലപ്പുറം താനാളൂര്‍ കേരളാധീശപുരം കരയകത്ത് വീട്ടില്‍ അഭിമന്യൂ (35), തിരൂരങ്ങാടി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മലപ്പുറം വള്ളിക്കുന്ന് വിപഞ്ചികയില്‍ വിപിന്‍ (38) എന്നിവരാണ് പ്രാഥമിക പ്രതിപ്പട്ടികയിലുള്ളത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നാണ് സൂചന.

ക്രൈംബ്രാഞ്ച് ഡി വൈ എസ് പി റെജി എം കുന്നിപ്പറമ്പിലിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം. ഐ പി സി 302 കൊലപാതക കുറ്റം, 342 അന്യായമായി തടങ്കലില്‍ വെക്കുക, 346 രഹസ്യമായി അന്യായമായി തടങ്കലില്‍ വെക്കല്‍, 348 ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കുക, 330 ഭയപ്പെടുത്തി മര്‍ദിച്ച് കുറ്റം സമ്മതിപ്പിക്കല്‍, 323 ദേഹോപദ്രവം ഏല്‍പ്പിക്കല്‍, 324 ആയുധം ഉപയോഗിച്ച് മര്‍ദിച്ച് ഗുരുതര പരിക്ക് ഏല്‍പ്പിക്കല്‍, 34 സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് ചുമത്തിയത്. ആഗസ്ത് ഒന്നിന് പുലര്‍ച്ചെ ഒന്നരയോടെ താമിര്‍ ഉള്‍പ്പെടെ അഞ്ച് പേരെ താനൂര്‍ ദേവധാര്‍ പാലത്തിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തുവെന്നാണ് പോലീസ് പറയുന്നത്.