Connect with us

t20worldcup

ടി20 ലോകകപ്പ്; ന്യൂസിലാന്‍ഡിനോട് ഇന്ത്യക്ക് തോല്‍വി

പന്ത് കൊണ്ടും ബാറ്റ് കൊണ്ടും ദയനീയമായ പ്രകടനമായിരുന്നു ഇന്ത്യ ഇന്ന് കാഴ്ചവെച്ചത്

Published

|

Last Updated

ദുബൈ | ലോകകപ്പ് ടി20 സൂപ്പര്‍ 12 ലെ 28ാം മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് തോറ്റ് ഇന്ത്യ. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. നേരത്തെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ പത്ത് വിക്കറ്റിന്റെ പരാജയമേറ്റ് വാങ്ങിയതിന് ശേഷമാണ് ന്യൂസിലാന്‍ഡിനോട് എട്ട് വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയിരിക്കുന്നത്. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും ദയനീയമായ പ്രകടനമായിരുന്നു ഇന്ത്യ ഇന്ന് കാഴ്ചവെച്ചത്.

ഇരുപത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടിയ ഇന്ത്യയുടെ ടോട്ടല്‍ 14.3 ഓവറില്‍ 33 പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസിലാന്‍ഡ് മറികടന്നു. ന്യൂസിലാന്‍ഡിന് വേണ്ടി മാര്‍ട്ടിന്‍ ഗപ്റ്റില്‍ 17 പന്തില്‍ 20 റണ്‍സും ഡറില്‍ മിച്ചല്‍ 35 പന്തില്‍ 29 റണ്‍സും കെയ്ന്‍ വില്യംസണ്‍ 31 പന്തില്‍ 33 റണ്‍സും നേടി. ഇന്ത്യക്കായി രണ്ട് വിക്കറ്റും നേടിയത് ജസ്പ്രീത് ബൂംമ്രയാണ്. ഇശ് സോദിയാണ് കളിയിലെ താരം.

നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ഇരുപത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് എടുക്കാനേ കഴിഞ്ഞു. തുടരെത്തുടരെ വിക്കറ്റ് നഷ്ടപ്പെടുത്തിയ ടീം ഇന്ത്യ കളിയിലൊരിടത്തും ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന കളി പുറത്തെടുത്തില്ല. അവസാന ഓവറുകളില്‍ ചെറുത്ത് നില്‍പ്പിന് ശ്രമിച്ച ജഡേജ അവസാന പന്തില്‍ പോലും മോശം ഷോട്ട് സെലക്ഷനിലൂടെ വിക്കറ്റ് നല്‍കിയേക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ജഡേജ നല്‍കിയ ക്യാച്ച് നഷ്ടപ്പെടുത്തുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി കെ എല്‍ രാഹുല്‍ 16 പന്തില്‍ 18 റണ്‍സും ഇശാന്‍ കിശന്‍ 8 പന്തില്‍ 4 റണ്‍സും രോഹിത് ശര്‍മ്മ 14 പന്തില്‍ 14 റണ്‍സും ക്യാപ്റ്റന്‍ വിരാട് കോലി 17 പന്തില്‍ 9 റണ്‍സും റിഷഭ് പന്ത് 19 പന്തില്‍ 12 റണ്‍സും നേടി. ചെറുത്ത് നില്‍പ്പിന് ശ്രമിച്ച ഹാര്‍ദ്ദിക് പാണ്ഡ്യ 24 പന്തില്‍ 23 റണ്‍സ് നേടി പുറത്തായി. 19 പന്തില്‍ 26 റണ്‍സ് നേടിയ ജഡേജ മാത്രമാണ് മാന്യമായ കളി പുറത്തെടുത്ത്.

ന്യൂസിലാന്‍ഡിനായി ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റും ഇശ് സോദി രണ്ട് വിക്കറ്റും ടിംസൗത്തി, ആദം മില്‍നെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.