Connect with us

chartered flight

വേനലവധി യാത്ര: അമിത നിരക്കിന് പരിഹാരമായി ചാർട്ടർ വിമാനം

നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്ന പ്രവാസികൾക്ക് ഇരുട്ടടിയാണ് വിമാന ടിക്കറ്റ് വർധനവ്.

Published

|

Last Updated

അബുദബി | വേനൽ അവധിക്ക് നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇരുട്ടടിയായ അമിത നിരക്കിന് പരിഹാരമായി ചാർട്ടർ വിമാനമൊരുക്കി ട്രാവൽ ഏജന്റുമാർ. റാസൽഖൈമയിൽ നിന്നും കേരളത്തിലേക്ക് 1,090 ദിർഹം ഈടാക്കിയാണ് ചാർട്ടർ വിമാന സൗകര്യം ഒരുക്കുന്നത്. കുട്ടികൾക്ക് 250 ദിർഹമും ഈടാക്കും. വേനൽ അവധിക്ക് സ്കൂൾ അടക്കുന്നതോടെ നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്ന പ്രവാസികൾക്ക് ഇരുട്ടടിയാണ് വിമാന ടിക്കറ്റ് വർധനവ്.

യു എ ഇയിലെ സ്കൂളുകളിൽ ജൂൺ 24നാണ് പരീക്ഷ അവസാനിച്ചു സ്കൂളുകൾ അടക്കുക. കൊവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ട് വേനൽകാല അവധിക്ക് നാട്ടിലേക്ക് പോകാൻ കഴിയാതിരുന്നവർ ഇക്കുറി യാത്രക്ക് തയ്യാറെടുത്തിരുന്നു. ദുബൈ – കൊച്ചി സെക്ടറിൽ എമിറേറ്റ്സിന് ജൂലൈ ഒന്നിന് മൂവായിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. ബജറ്റ് എയർലൈനായ എയർ അറേബ്യയിൽ പോലും ടിക്കറ്റ് നിരക്ക് രണ്ടായിരത്തിന് മുകളിലാണ്. ഫ്ലൈ ദുബൈയിലും ടിക്കറ്റ് നിരക്കിന് കുറവില്ല. എയർ ഇന്ത്യ എക്സ്പ്രസിൽ 2500 മുകളിലാണ് ടിക്കറ്റ് നിരക്ക്.

ആഗസ്റ്റ് അവസാനത്തോടെ യു എ ഇ ലേക്ക് മടങ്ങി വരുന്നതിനും അമിത നിരക്ക് നൽകേണ്ടി വരും. എമിറേറ്റ്സിന് ഓഗസ്റ്റ് ആദ്യ വാരത്തിൽ 2000 മുകളിലാണ് യു എ ഇയിലേക്കുള്ള ടിക്കറ്റ് നിരക്ക്. സാമ്പത്തിക ഭാരം കണക്കിലെടുത്ത് യാത്ര വേണ്ടെന്ന് വെക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമായാണ് ചാർട്ടർ വിമാനം ഒരുക്കുന്നത്.  പ്രവാസി മലയാളികളുടെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും ചാർട്ടർ വിമാനം ഒരുക്കുമെന്ന് അൽ ഹിന്ദ് ട്രാവൽസ് അധികൃതർ പറഞ്ഞു. തിരുവനന്തപുരത്തേക്കുള്ള വിമാനം ജൂലൈ മൂന്നിന് സർവീസ് നടത്തും. ഏറ്റവും കുറഞ്ഞ നിരക്കിലാണ് സർവീസ് ഒരുക്കിയിട്ടുള്ളതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Latest