National
കൊൽക്കത്തയിൽ ശക്തമായ ഭൂചലനം: പരിഭ്രാന്തരായി ജനം തെരുവിലിറങ്ങി; ബംഗ്ലാദേശിലും പ്രകമ്പനം
മൊബൈൽ ഫോണുകളിൽ എർത്ത് ക്വേക്ക് അലേർട്ട് സന്ദേശങ്ങൾ എത്തിയതോടെ പലരും ഫ്ലാറ്റുകളിൽ നിന്നും കെട്ടിട സമുച്ചയങ്ങളിൽ നിന്നും തുറസ്സായ സ്ഥലങ്ങളിലേക്ക് മാറി.
കൊൽക്കത്ത | പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. ബംഗ്ലാദേശ് ആസ്ഥാനമായുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനമാണ് കൊൽക്കത്ത നഗരത്തെ വിറപ്പിച്ചത്.
നഗരത്തിലെ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും സ്കൂളുകളിൽ നിന്നും ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. ഇടുങ്ങിയ തെരുവുകളുള്ള പഴയ കെട്ടിടങ്ങൾ നിറഞ്ഞ മേഖലകളിൽ ജനങ്ങൾ വലിയ പേടിയോടെയാണ് കഴിഞ്ഞത്. മൊബൈൽ ഫോണുകളിൽ എർത്ത് ക്വേക്ക് അലേർട്ട് സന്ദേശങ്ങൾ എത്തിയതോടെ പലരും ഫ്ലാറ്റുകളിൽ നിന്നും കെട്ടിട സമുച്ചയങ്ങളിൽ നിന്നും തുറസ്സായ സ്ഥലങ്ങളിലേക്ക് മാറി.
കേന്ദ്രമന്ത്രി സുകാന്ത മജൂംദാർ പങ്കെടുത്ത പൊതുപരിപാടിക്കിടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രസംഗിച്ചുകൊണ്ടിരുന്ന അദ്ദേഹം പ്രകമ്പനത്തെ തുടർന്ന് അല്പനേരം പ്രസംഗം നിർത്തിവെച്ചു. ഏതാനും സെക്കൻഡുകൾ മാത്രമാണ് ഭൂചലനം നീണ്ടുനിന്നതെങ്കിലും ഇതിന്റെ ആഘാതം മിനിറ്റുകളോളം നീണ്ടുനിന്നതായി പ്രദേശവാസികൾ പറഞ്ഞു. സ്വിച്ച് ഓഫ് ചെയ്തിരുന്ന ഫാനുകളും ഇരുന്നിരുന്ന കസേരകളും താനേ ആടുന്നത് കണ്ടതായി കൊൽക്കത്ത സ്വദേശിനിയായ ഒരു വയോധിക മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Summary
An earthquake of magnitude 5.0 struck Kolkata and surrounding areas, originating from a seismic event in Bangladesh. Residents in the City of Joy panicked and rushed out of high-rise buildings and offices into open spaces as tremors lasted for several seconds. Union Minister Sukanta Majumdar had to briefly halt a public address due to the shaking, though no immediate casualties or major damages have been reported.



