Connect with us

Kerala

പറവൂരില്‍ വീണ്ടും പഴകിയ ഭക്ഷണം പിടികൂടി; നഗരസഭയിലേക്ക് ഇടത് യുവജന സംഘടനകളുടെ മാര്‍ച്ച്

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Published

|

Last Updated

കൊച്ചി \  വടക്കന്‍ പറവൂരില്‍ ഹോട്ടലില്‍ നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. കുമ്പാരി ഹോട്ടലില്‍ നിന്നാണ് ഇന്ന് പഴകിയ അല്‍ഫാം പിടികൂടിയത്. നഗരസഭാ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടര്‍ന്ന് ഹോട്ടല്‍ അടക്കാന്‍ നടപടി തുടങ്ങി. അതേ സമയം ഇത്തരം സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പറവൂര്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. നഗരസഭാ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടയാന്‍ ശ്രമിച്ചത് ചെറിയ സംഘര്‍ഷത്തിനിടയാക്കി. പ്രവര്‍ത്തകര്‍ ഇപ്പോള്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഡിവൈഎഫ്, എഐഎഫ്‌ഐ പ്രവര്‍ത്തകരാണ് മാര്‍ച്ചുമായി എത്തിയത്. ബിജെപിയും നഗരസഭയിലേക്ക മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച്ച പറവൂരിലെ മജിലിസ് ഹോട്ടലിലെ കുഴിമന്തി കഴിച്ച 68 ഓളം പേര്‍ ചികിത്സ തേടിയിരുന്നു. സംഭവത്തില്‍ മജിലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഇന്നലെ ആകെ 189 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാത്തതുമായ രണ്ട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കുകയും ചെയ്തിരുന്നു