Connect with us

ഇന്ധനം വാങ്ങാന്‍ പണത്തിനായി ഇന്ത്യക്ക് മുന്നില്‍ കൈ നീട്ടി ശ്രീലങ്ക

പെട്രോള്‍- ഡീസല്‍ ഇന്ധനങ്ങള്‍ വാങ്ങാനുള്ള ധനസഹായത്തിനാണ് ഇപ്പോള്‍ ശ്രീലങ്കയിലെ ഹൈ കമ്മീഷണര്‍ വഴി ഇന്ത്യയോട് സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്

Published

|

Last Updated

കൊളംബോ | വിദേശ നാണ്യ കൈമാറ്റത്തില്‍ വലിയ പ്രതിസന്ധി നേരിടുന്ന ശ്രീലങ്ക ഇന്ത്യക്ക് മുന്നില്‍ കൈനീട്ടുന്നു. വന്‍ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഇന്ധനം വാങ്ങാന്‍ 50 കോടി ഡോളര്‍ സാമ്പത്തിക സഹായം നല്‍കണമെന്നാണ് ശ്രീലങ്കയുടെ അഭ്യര്‍ഥന. രാജ്യത്തെ ഇന്ധന ശേഖരം അടുത്ത ജനുവരി വരെ മാത്രമേ നീണ്ടുനില്‍ക്കൂ എന്ന് കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ ഊര്‍ജ വകുപ്പ് മന്ത്രി വ്യക്തമാക്കിയരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്ക ഇന്ത്യക്ക് മുന്നില്‍ കൈ നീട്ടുന്നത്.

ശ്രീലങ്കയിലെ രണ്ട് പ്രധാന ദേശസാത്കൃത ബേങ്കുകളായ ബേങ്ക് ഓഫ് സിലോണിനും പീപിള്‍സ് ബേങ്കിനും നിലവില്‍ തന്നെ സര്‍ക്കാര്‍ നിയന്ത്രിത ഇന്ധന വിതരണക്കാരായ സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍ 3.3 ബില്യണ്‍ ഡോളര്‍ കടമായി നല്‍കാനുണ്ട്. നിലവില്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നും സിംഗപ്പൂരില്‍ നിന്നുമാണ് രാജ്യം എണ്ണ ഇറക്കുമതി ചെയ്യുന്നത്.

പെട്രോള്‍- ഡീസല്‍ ഇന്ധനങ്ങള്‍ വാങ്ങാനുള്ള ധനസഹായത്തിനാണ് ഇപ്പോള്‍ ശ്രീലങ്കയിലെ ഹൈ കമ്മീഷണര്‍ വഴി ഇന്ത്യയോട് സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളിലേയും ഊര്‍ജ സെക്രട്ടറി തലത്തില്‍ കരാര്‍ ഉടന്‍ ഒപ്പിട്ടേക്കുമെന്ന് സൂചനകള്‍ ഉണ്ട്.