Connect with us

Kerala assembly

സ്പീക്കറുടെ സമവായ നീക്കം പാളി; സഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം

പ്രതിപക്ഷ പ്രതിഷേധം സഭാ ടി വിയിൽ കാണിക്കാത്തത് കൊണ്ടാണ് വീഡിയോ എടുത്ത് ജനങ്ങളെ അറിയിച്ചതെന്ന് വി ഡി സതീശൻ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന് അറുതിയായില്ല. സഭ ചേരുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ സ്പീക്കർ എ എൻ ശംസീർ വിളിച്ചുചേർത്ത കക്ഷി നേതാക്കളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. സഭ ചേർന്നപ്പോൾ കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ചു. കഴിഞ്ഞ ദിവസം നടുത്തളത്തിൽ പ്രതിപക്ഷം സമാന്തര സഭ ചേർന്നതും സഭക്കകത്തെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പുറത്തെത്തിച്ചതും സ്പീക്കർ ഉന്നയിച്ചു. ചെയറിൻ്റെ മുഖം മറക്കുന്ന രീതിയിൽ ബാനർ ഉയർത്തിയതും ഇക്കാര്യത്തിൽ അംഗങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും അഭ്യർഥിക്കുക മാത്രമാണ് ചെയ്തതെന്നും സ്പീക്കർ പറഞ്ഞു. ഇക്കാര്യത്തിൽ സ്പീക്കർ റൂളിംഗും നൽകി. ബഹളം ശക്തമായതോടെ ചോദ്യോത്തരവേള ഒഴിവാക്കി സഭ പിരിഞ്ഞു.

ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയെന്ന് സ്പീക്കർ എഎൻ ഷംസീർ ഇന്ന് സഭയിൽ പറഞ്ഞു. മറുപടി പറയാൻ എഴുന്നേറ്റ പ്രതിപക്ഷ നേതാവ് തങ്ങൾ നടത്തിയത് സത്യാഗ്രഹ സമരമാണെന്നും വാച്ച് ആൻഡ് വാർഡ് പ്രോകപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയാണ് ഉണ്ടായതെന്നും പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം സഭാ ടി വിയിൽ കാണിക്കാത്തത് കൊണ്ടാണ് വീഡിയോ എടുത്ത് ജനങ്ങളെ അറിയിച്ചതെന്ന് വി ഡി സതീശൻ പറഞ്ഞു. തുടർന്ന് ചോദ്യോത്തര വേള ആരംഭിച്ചെങ്കിലും പ്രതിപക്ഷം ബഹളം വെച്ചു.

വാച്ച് ആന്‍ഡ് വാര്‍ഡര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തില്‍ കക്ഷി നേതാക്കളുടെ യോഗത്തിൽ തീരുമാനമായില്ല. നടപടി വേണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനിന്നതോടെ യോഗം പിരിഞ്ഞു. സമാന്തരസഭ ചേര്‍ന്നതില്‍ നടപടി വേണമെന്ന് ഭരണപക്ഷവും യോഗത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. എട്ട് മണിയോടെ സ്പീക്കറുടെ ഓഫീസിലാണ് യോഗം ആരംഭിച്ചത്.