Kerala
യുദ്ധത്തിന് ചിലര്‍ മുറവിളികൂട്ടുന്നു; സ്വന്തം വീട് തകരാത്തിടത്തോളം യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമെന്ന് എം സ്വരാജ്
ഭീകരാക്രമണത്തിനേറ്റ തിരിച്ചടിയില്‍ പാഠമുള്‍ക്കൊണ്ട് പാകിസ്ഥാൻ കാര്യങ്ങള്‍ ഇവിടം കൊണ്ട് അവസാനിപ്പിക്കണം

കോഴിക്കോട് | യുദ്ധത്തിന് വേണ്ടി ദാഹിക്കുന്ന ചിലര്‍ നവമാധ്യമങ്ങളില്‍ മുറവിളികൂട്ടുന്നുണ്ടെന്നും ചാനലുകളില്‍ യുദ്ധപ്രചോദിതര്‍ ഉറഞ്ഞു തുള്ളുകയാണെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണ്. സ്വന്തം കുഞ്ഞ് കൊല്ലപ്പെടുന്നതുവരെ യുദ്ധം ആസ്വദിക്കുന്ന മാനസികാവസ്ഥയുള്ളവരെ കാലം തിരുത്തട്ടെയെന്നും സ്വരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മരിച്ചു വീഴുന്ന മനുഷ്യരെയോര്‍ത്ത് മനസ്സു വിങ്ങുന്ന ഏതു മനുഷ്യസ്‌നേഹിയുടെയും ഹൃദയം തകര്‍ക്കാന്‍ കെല്‍പ്പുള്ള വാര്‍ത്തയാണ് യുദ്ധമെന്ന പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്റെ ‘ദല്‍ഹി ഗാഥകള്‍’ എന്ന നോവലിലെ ഉദ്ധരണികളോടെയാണ് കുറിപ്പ് തുടങ്ങുന്നത്. തുടങ്ങുന്നത് പോലെ പെട്ടെന്ന് അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല യുദ്ധമെന്നും അവസാനിച്ചാല്‍ തന്നെ അതിന്റെ ദുരന്തങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും ‘ദല്‍ഹി ഗാഥകള്‍’ വ്യക്തമാക്കുന്നുണ്ട്. അതിങ്ങനെയാണ്: ‘കുറേ മനുഷ്യരെ കൊന്നൊടുക്കിയിട്ടും ഭൂമിയെ മുറിവേല്പിച്ചിട്ടും മാത്രമേ യുദ്ധം അവസാനിക്കുകയുള്ളൂ. എല്ലാ യുദ്ധങ്ങളും അങ്ങനെയാണ്. യുദ്ധം പോയാലും അതുവന്ന വഴിയില്‍ മുറിപ്പാടുകളും വ്രണങ്ങളും അവശേഷിക്കണം. അല്ലെങ്കില്‍ എന്തു യുദ്ധം?’-
നമ്മുടെ രാജ്യം ഇന്നൊരു യുദ്ധത്തിന്റെ വക്കിലാണെന്ന് സ്വരാജ് കുറിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകരരുടെ താവളങ്ങള്‍ ഇന്ത്യന്‍ സേന തകര്‍ത്തതായി ഇപ്പോള്‍ വാര്‍ത്തയില്‍ കാണുന്നു. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തിൻ്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന രാജ്യമാണ് പാകിസ്ഥാന്‍. നിരപരാധികളും നിസ്സഹായരുമായ മനുഷ്യരെ കൊന്നുതള്ളുന്ന ഭീരുക്കളാണ് ഭീകരര്‍. ഭീകരപ്രവര്‍ത്തനം
തുടച്ചു നീക്കപ്പെടേണ്ടതാണ്. പഹല്‍ഗാം ഭീകരാക്രമണത്തിനേറ്റ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ പാകിസ്ഥാന് കഴിയണം. കാര്യങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കുകയാണ് വേണ്ടത്. എന്നാല്‍ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് മറിച്ചാണ്. അതിര്‍ത്തിയില്‍ പാക് സേന ഷെല്ലാക്രമണം തുടങ്ങിയതായാണ് വാര്‍ത്ത. ഇത് ലോകത്തെ യുദ്ധഭീതിയിലാഴ്തുന്നു.
യുദ്ധത്തില്‍ വിജയികളില്ലെന്നതാണ് സത്യമെന്ന് സ്വരാജ് വ്യക്തമാക്കുന്നു. ഏത് യുദ്ധത്തിലും ആദ്യം തോല്‍ക്കുന്നത് സാധാരണക്കാരായ മനുഷ്യരാണ്, സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. മനുഷ്യരും കന്നുകാലികളുമെന്നല്ല പരിസ്ഥിതി തന്നെയും മുറിവേറ്റ് പിടഞ്ഞൊടുങ്ങുന്ന യുദ്ധാനുഭവങ്ങള്‍ ചരിത്രത്തിലെമ്പാടുമുണ്ട്. യുദ്ധം ക്ഷാമവും ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമാണ്. കണ്ണീരും ചോരയും നിലക്കാത്ത വിലാപങ്ങളുമാണ്. അനാഥരും അഭയാര്‍ഥികളും പലായനങ്ങളും ശ്മശാനങ്ങളുമാണ് യുദ്ധത്തിന്റെ ശേഷിപ്പുകള്‍. ഭീകരതക്കും ഭീകരത സൃഷ്ടിക്കുന്ന യുദ്ധത്തിനുമെതിരെ മനുഷ്യസ്‌നേഹത്തിലധിഷ്ഠിതമായ മുന്നേറ്റങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. ഭീകരതയില്ലാത്ത സമാധാനത്തിന്റെ പുലരികള്‍ പിറക്കട്ടെയെന്ന സന്ദേശത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.