Connect with us

Kerala

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റേയും ജാമ്യ ഹരജികള്‍ ഹൈക്കോടതി തള്ളി

തെളിവു നശിപ്പിച്ചെന്ന കുറ്റം മാത്രമാണ് തങ്ങള്‍ക്കെതിരെയുളളതെന്നും ജാമ്യം കിട്ടാതിരിക്കാനാണ് കൊലക്കുറ്റം കൂടി ചുമത്തിയതെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചു.

Published

|

Last Updated

കൊച്ചി |  തിരുവനന്തപുരം പാറശാലയില്‍ ഷാരോണ്‍ രാജ് വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ, അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തളളി. കേസില്‍ രണ്ടും മുന്നും പ്രതികളായ സിന്ധു, വിജയകുമാരന്‍ നായര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് സിംഗിള്‍ ബെഞ്ച് നിരസിച്ചത്. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നടപടി. തെളിവു നശിപ്പിച്ചെന്ന കുറ്റം മാത്രമാണ് തങ്ങള്‍ക്കെതിരെയുളളതെന്നും ജാമ്യം കിട്ടാതിരിക്കാനാണ് കൊലക്കുറ്റം കൂടി ചുമത്തിയതെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചു. നേരത്തെ നെയ്യാറ്റിന്‍കര കോടതിയും ഇരുവരേടയും ജാമ്യാപേക്ഷ തളളിയിരുന്നു.

ഷാരോണ്‍ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് ഗ്രീഷ്മയുമായുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞതെന്നാണ് ഇരുവരും പറയുന്നത്. തങ്ങളെ കേസില്‍ പ്രതിയാക്കിയത് ഗ്രീഷ്മയെ സമ്മര്‍ദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാന്‍ വേണ്ടിയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു. വിഷക്കുപ്പി ഒളിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും പ്രതികള്‍ പറയുന്നു. അന്വേഷണം പൂര്‍ത്തിയായിട്ടും കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയില്ല. ഇനിയും കസ്റ്റഡിയില്‍ തുടരുന്നത് ഉപജീവനമാര്‍ഗം ഇല്ലാതാക്കുമെന്നും ആരോഗ്യ സ്ഥിതി മോശമാണെന്നും പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലുണ്ട്.ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലപാതകത്തില്‍ പങ്കുണ്ടെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.