From the print
ഷാന്‍ വധക്കേസ്: പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍
സമാധാനാന്തരീക്ഷത്തെ ബാധിക്കുമെന്ന് സുപ്രീം കോടതിയില്‍.

ന്യൂഡല്‍ഹി | ആലപ്പുഴയിലെ എസ് ഡി പി ഐ നേതാവ് കെ എസ് ഷാനെ കൊന്ന കേസില്‍ പ്രതികളായ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചത് സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തെ ബാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ആര്‍ എസ് എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊന്ന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമ്പോള്‍ ഷാന്‍ വധക്കേസിലെ പ്രതികള്‍ സൈ്വരവിഹാരം നടത്തുന്നത് സമാധാനാന്തരീക്ഷത്തെ ബാധിക്കുമെന്നാണ് ജാമ്യത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നത്.
ഷാന്‍ വധക്കേസിലെ ആര്‍ എസ് എസുകാരായ ഒമ്പത് പ്രതികള്‍ക്ക് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള നാല് പേരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ഈ വിധി ചോദ്യം ചെയ്ത് മൂന്നാം പ്രതി മാരാരിക്കുളം സൗത്ത് കടുവെട്ടിയില്‍ വീട്ടില്‍ അഭിമന്യൂ, നാലാം പ്രതി പൊന്നാട് കുന്നുമ്മേല്‍വേലി വീട്ടില്‍ സനന്ദ്, അഞ്ചാം പ്രതി കോമളപുരം ഒറ്റക്കണ്ടത്തില്‍ വീട്ടില്‍ അതുല്‍ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ജാമ്യത്തിനായി സമീപിച്ചവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും രാഷ്ട്രീയമായും സാമൂഹികമായും സ്വാധീനമുള്ളവരാണെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഇവര്‍ ജാമ്യത്തില്‍ കഴിയുന്നത് കേസിലെ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കേരളം സത്യവാങ്മൂലത്തില്‍ പറയുന്നു. ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ 2021 ഡിസംബര്‍ 18ന് വൈകിട്ടാണ് കെ എസ് ഷാന്‍ കൊല്ലപ്പെട്ടത്. ആയുധങ്ങളുമായി കാത്തുനിന്ന പ്രതികള്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാനെ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. പിറ്റേന്ന് രാവിലെ ബി ജെ പി നേതാവായ രഞ്ജിത്ത് ശ്രീനിവാസന്‍ ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടു.