Connect with us

Kerala

ഷാറൂഖ് സെയ്ഫിയെ തെളിവെടുപ്പിന് ഷൊര്‍ണൂരില്‍ എത്തിച്ചു

ഇന്ന് രാവിലെ കേസില്‍ നിര്‍ണായകമായ തിരിച്ചറിയല്‍ പരേഡ് നടന്നിരുന്നു.

Published

|

Last Updated

പാലക്കാട് |എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ തെളിവെടുപ്പിന് ഷൊര്‍ണൂരിലെത്തിച്ചു. സായുധ സേനാംഗങ്ങളുടെ കൂടി സുരക്ഷയിലാണ് തെളിവെടുപ്പ് നടക്കുന്നത്. ആദ്യം പ്രതി ആക്രമണത്തിനായി പെട്രോള്‍ വാങ്ങിയ പെട്രോള്‍ പമ്പിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പെട്രോള്‍ പമ്പ് ജീവനക്കാരില്‍ നിന്നടക്കം പ്രതിയെ കുറിച്ചും സംഭവത്തെ കുറിച്ചും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. പ്രതിയെ കാണാന്‍ ഇവിടെ വന്‍ ജനക്കൂട്ടമാണുണ്ടായത്.

പിന്നീട് ഇവിടെ നിന്ന് ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പ്രതിയെ കൊണ്ടുപോയി. ഇവിടെ അടുത്തുള്ള കടകളിലേക്കാണ് പ്രതിയെ കൊണ്ടുപോയത്. പൊലീസ് കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് നടപടികളുമായി മുന്നോട്ട് പോകുന്നത്. ആക്രമണ ദിവസം പുലര്‍ച്ചെ നാല് മണിയോടെ ഷൊര്‍ണൂരിലെത്തിയ പ്രതി വൈകീട്ട് ഏഴ് മണിവരെ ഷൊര്‍ണൂരില്‍ ചെലവഴിച്ചിരുന്നു. 15 മണിക്കൂറോളം സമയം പ്രതി ഇവിടെ എന്ത് ചെയ്യുകയായിരുന്നുവെന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. ആക്രമണം നടത്തിയ ശേഷം റെയില്‍പാളത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ ഒരു പാത്രത്തില്‍ അന്ന് പാചകം ചെയ്ത ഭക്ഷണം കണ്ടെത്തിയിരുന്നു. പ്രാദേശികമായ സഹായം പ്രതിക്ക് ലഭിച്ചുവെന്ന സംശയവും ഇതിലൂടെ പൊലീസിന് ബലപ്പെട്ടിരുന്നു.

പ്രതിയെ അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ കിട്ടി എട്ടാം ദിവസമാണ് ഇന്ന്. ഇന്ന് രാവിലെ കേസില്‍ നിര്‍ണായകമായ തിരിച്ചറിയല്‍ പരേഡ് നടന്നിരുന്നു. പ്രതി ഷാറൂഖ് സെയ്ഫിയെ ട്രെയിനില്‍ കണ്ട മട്ടന്നൂര്‍ സ്വദേശികളായ യാത്രക്കാരെ കോഴിക്കോട് മാലൂര്‍കുന്ന് പൊലീസ് ക്യാമ്പില്‍ എത്തിച്ചായിരുന്നു തിരിച്ചറിയല്‍ പരേഡ് നടത്തിയത്. പ്രതിയുമായി രൂപ സാദൃശ്യമുള്ളവരെയും ഇവിടേക്ക് എത്തിച്ചിരുന്നു. എഡിജിപി എംആര്‍ അജിത് കുമാര്‍, ഐജി നീരജ് കുമാര്‍ ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. പ്രത്യേക അന്വേഷണ സംഘം ഇന്നലെ സാക്ഷികളുടെ വീടുകളിലെത്തി വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു.

 

 

Latest