Connect with us

Kerala

സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ രണ്ടിന് തന്നെ, കാലാവസ്ഥ നോക്കിയ ശേഷം മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും; മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂളുകളില്‍ അര മണിക്കൂര്‍ പ്രവൃത്തി സമയം കൂടും.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ രണ്ടിന് തന്നെയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് സ്‌കൂള്‍ തുറക്കുന്നതില്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. പതിനാലായിരം സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉണ്ടായിട്ട് ഈ കാറ്റില്‍ ഒരു സ്‌കൂള്‍ കെട്ടിടത്തിനുപോലും തകരാര്‍ സംഭവിച്ചിട്ടില്ല. .അടിസ്ഥാന വികസന സൗകര്യത്തിനു വേണ്ടി ചെലവഴിച്ച 5000 കോടി രൂപ ഫലം കണ്ടു. മുന്‍ വര്‍ഷങ്ങളില്‍ കാറ്റടിക്കുമ്പോള്‍ ആദ്യം സ്‌കൂളിന്റെ ഷെഡ് ആയിരുന്നു പോയിരുന്നത്. ഇപ്പോള്‍ സ്‌കൂളുകളില്‍ ഷെഡ്ഡുകള്‍ ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂളുകളില്‍ അര മണിക്കൂര്‍ പ്രവൃത്തി സമയം കൂടും. രാവിലെയും വൈകീട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുക. ഇതോടെ പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെയാകും. ആകെ 205 പ്രവൃത്തി ദിവസങ്ങളാണ് ഉണ്ടാവുക.

തുടര്‍ച്ചയായി ആറു പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 7 ശനിയാഴ്ചകളില്‍ കൂടി ക്ലാസ് ഉണ്ടാകും. യുപി ക്ലാസുകളില്‍ തുടര്‍ച്ചയായി 6 പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 2 ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 200 പ്രവൃത്തി ദിനമാക്കി. എല്‍പി ക്ലാസുകളില്‍ പൊതുഅവധികളും ശനിയാഴ്ചകളും ഒഴികെയുള്ള 198 പ്രവൃത്തി ദിനമാണുള്ളത്.

വിദ്യാഭ്യാസ ചട്ടം അനുസരിച്ച് എല്‍പി ക്ലാസുകളില്‍ പ്രതിവര്‍ഷം 800 മണിക്കൂര്‍ ക്ലാസാണ് നിര്‍ദേശിക്കുന്നത്. ഹൈസ്‌കൂളുകളില്‍ 1200 മണിക്കൂര്‍ പഠന സമയം നിര്‍ദേശിക്കുന്ന സാഹചര്യത്തിലാണ് 7 അധിക പ്രവൃത്തി ദിവസങ്ങള്‍ക്കൊപ്പം ദിവസവും അര മണിക്കൂര്‍ കൂട്ടുന്നത്.

 

 

 

Latest