National
സന്തോഷ് ട്രോഫി കലാശപ്പോരാട്ടം ആവേശക്കൊടുമുടിയിൽ; കേരളം–സർവീസസ് മത്സരം അധികസമയത്തിലേക്ക്
മത്സരത്തിലുടനീളം കേരളം ആധിപത്യം പുലർത്തിയെങ്കിലും സർവീസസിന്റെ കെട്ടുറപ്പുള്ള പ്രതിരോധം തകർപ്പിക്കാൻ മലയാളി താരങ്ങൾക്ക് സാധിച്ചില്ല.
ധാക്കുവാഖാന | 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടത്തിനായുള്ള കേരളവും സർവീസസും തമ്മിലുള്ള കലാശപ്പോരാട്ടം കടുത്ത പോരാട്ടമായി മാറി. നിശ്ചിത സമയമായ 90 മിനിറ്റിൽ ഇരുടീമുകൾക്കും ഗോൾ നേടാനാകാത്തതിനെ തുടർന്ന് മത്സരം അധികസമയത്തിലേക്ക് നീണ്ടു.
മത്സരത്തിലുടനീളം കേരളം ആധിപത്യം പുലർത്തിയെങ്കിലും സർവീസസിന്റെ കെട്ടുറപ്പുള്ള പ്രതിരോധം തകർപ്പിക്കാൻ മലയാളി താരങ്ങൾക്ക് സാധിച്ചില്ല. ആദ്യ പകുതിയിൽ കേരളത്തിന് നിർഭാഗ്യം കനത്ത തിരിച്ചടിയായി. വി. അർജുൻ തൊടുത്ത ലോംഗ് റേഞ്ചർ പോസ്റ്റിൽ തട്ടിത്തെറിക്കുകയും ഷിജിന് ലഭിച്ച സുവർണാവസരം ലക്ഷ്യം കാണാതെ പോകുകയും ചെയ്തു.
സെമിഫൈനലിലെ ഹീറോ എം. വിഘ്നേഷിനെ പകരക്കാരുടെ ബെഞ്ചിലിരുത്തി ടി. ഷിജിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി നടത്തിയ പരീക്ഷണവുമായാണ് കോച്ച് ഷഫീഖ് ഹസൻ ടീമിനെ ഇറക്കിയത്. രണ്ടാം പകുതിയിൽ വിഘ്നേഷിനെ കളത്തിലിറക്കി കേരളം ആക്രമണം ശക്തമാക്കിയെങ്കിലും ‘പാർക്കിംഗ് ദ ബസ്’ തന്ത്രത്തിലൂടെ പ്രതിരോധക്കോട്ട കെട്ടിയ സർവീസസിനെ മറികടക്കാൻ സാധിച്ചില്ല.
സർവീസസ് ഗോൾകീപ്പർ ഗഗൻദീപിന്റെ തകർപ്പൻ സേവുകൾ കേരളത്തിന് തിരിച്ചടിയായി. ഇതോടെ കലാശപ്പോരാട്ടം അധികസമയത്തിലേക്ക് നീണ്ടിരിക്കുകയാണ്.



