Kerala
കത്തിയ ചരക്ക് കപ്പലിന് സമീപം രക്ഷാദൗത്യം തുടരുന്നു; തീയണയ്ക്കല്‍ ദുഷ്കരം
കടലിൽ വീണത് 25ലധികം കണ്ടെയ്‌നർ

കോഴിക്കോട് | കേരളാതീരത്ത് കത്തിയ ചരക്ക് കപ്പലിന് സമീപം രക്ഷാദൗത്യം തുടരുന്നു. വാന്‍ഹായ് 503ല്‍ തീ ഇപ്പോഴും ആളികത്തുന്നു.കണ്ടെയ്‌നറുകളിലെ വസ്തുക്കള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീ വ്യാപിക്കുകയാണ്.കപ്പല്‍ മുങ്ങിപോകാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.കാണാതായ നാല് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
തിങ്കളാഴ്ച രാത്രി മുഴുവന്‍ തീയണയ്ക്കാനുള്ള ദൗത്യം കോസ്റ്റ്ഗാര്‍ഡ് നടത്തിയിരുന്നു. കൂടുതല്‍ കപ്പലുകള്‍ കോസ്റ്റ്ഗാര്‍ഡ് ആ മേഖലയിലേക്ക് അയച്ചിട്ടുണ്ട്.25 ഓളം കണ്ടയ്‌നറുകള്‍ കടലില്‍ വീണിട്ടുണ്ട്.അത് കടലില്‍ നിന്ന് തന്നെ ഉയര്‍ത്തി എടുത്ത് കൊണ്ടു വരാന്‍ ശ്രമം തുടരുകയാണ്. എറണാകുളം, തൃശൂര്‍ ജില്ലകളിലെ കടലോരങ്ങളില്‍ കണ്ടയ്‌നറുകള്‍ അടിയാന്‍ സാധ്യതയുണ്ടന്ന് അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച രാവിലെയാണ് കേരള സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലിന് തീപ്പിടിച്ചത്. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. അപകടത്തില്‍ പരുക്കേറ്റ രണ്ട് പേര്‍ ഐസിയുവില്‍ തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.ചൈനീസ് പൗരന് 40ശതമാനം പൊള്ളലും ഇന്തോനേഷ്യന്‍ പൗരന് 30 ശതമാനം പൊള്ളലുമാണ് സംഭവിച്ചിരിക്കുന്നത്.ഇവര്‍ അപകട നില തരണം ചെയ്തു എന്ന് പൂര്‍ണ്ണമായി പറയാന്‍ കഴിയില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.അതേസമയം ചികിത്സയിലുള്ള ബാക്കി നാല് പേരുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍ ദിനേശ് വ്യക്തമാക്കി.