Connect with us

National

മുഹമ്മദ് സുബെെറിന് ആശ്വാസം; എഫ് ഐ ആറുകളിൽ തത്കാലം നടപടി വേണ്ടെന്ന് സുപ്രീം കോടതി

മുഹമ്മദ് സുബൈറിനെതിരെ നിരവധി എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്ത സംഭവത്തിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു.

Published

|

Last Updated

ന്യൂഡൽഹി | ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് സുപ്രീം കോടതിയുടെ ഇടക്കാലാശ്വാസം. സുബെെറിന് എതിരായി സമർപ്പിച്ച അഞ്ച് എഫ് ഐ ആറുകളിൽ തൽകാലം നടപടി സ്വീകരിക്കരുതെന്ന് ഉത്തർപ്രദേശ് പോലീസിന് കോടതി നിർദേശം നൽകി. യുപിയിലെ ആറാമത്തെ കേസിൽ അദ്ദേഹം ഇതിനകം സുപ്രീം കോടതിയിൽ നിന്ന് ജാമ്യം നേടിയിട്ടുണ്ട്.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് യുപിയിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ്ഐആറുകളും റദ്ദാക്കണമെന്ന മുഹമ്മദ് സുബൈറിന്റെ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഉത്തരവ്. ഹർജിയിൽ ജൂലെെ 20ന് സുപ്രീം കോടതി വിശദമായി വാദം കേൾക്കും. അതുവരെ ഒരു നടപടിയും പാടില്ലെന്നാണ് കോടതി പോലീസിന് നൽകിയ നിർദേശം.

മുഹമ്മദ് സുബൈറിനെതിരെ നിരവധി എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്ത സംഭവത്തിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. സുബൈറിനെതിരെ തുടർച്ചയായി എഫ്ഐആർ ഫയൽ ചെയ്യുന്നത് പ്രശ്നകരമാണെന്നും കോടതി പറഞ്ഞു. ഈ നടപടിയെ കോടതി ‘ദുഷിച്ച ചക്രം’ എന്നാണ് വിശേഷിപ്പിച്ചത്.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് സുബെെറിന്റെ ഹർജി പരിഗണിച്ചത്. എഫ്ഐആറുകൾ സ്വയം പരിശോധിക്കാൻ ആഗ്രഹിക്കുന്നുവെന്നും ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.