Connect with us

west bangal

ബലാത്സംഗം: ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെട്ട മെഡിക്കല്‍ കോളജ് അടിച്ചു തകര്‍ത്തു

അധികാരം പിടിക്കാന്‍ ബംഗ്ലാദേശിലേത് പോലുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് സി പി എമ്മും ബി ജെ പിയും ശ്രമിക്കുന്നതെന്ന് മമത ബാനര്‍ജി

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആര്‍ ജി കര്‍ മെഡിക്കല്‍ കോളജ് അടിച്ചു തകര്‍ത്തു. പ്രദേശത്ത് സംഘര്‍ഷം കത്തി നില്‍ക്കുന്നതിനിടെ പുറത്തുനിന്നെത്തിയവരാണ് മെഡിക്കല്‍ കോളജ് അടിച്ചു തകര്‍ത്തത്.

ആശുപത്രി പരിസരത്ത വാഹനങ്ങളും സംഘം അടിച്ച് തകര്‍ത്തു. പോലീസിന് നേരെയും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് വൈസ് ചാന്‍സലര്‍മാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സര്‍വകലാശാലകള്‍ വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. ബംഗാള്‍ പോലീസ് പൂര്‍ണ പരാജയമാണെന്നും സംഭവം ബംഗാളിനും ഇന്ത്യക്കും നാണക്കേടാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരുമായി ഗവര്‍ണര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.

തെറ്റായ മാധ്യമ പ്രചാരണമാണ് ഈ സാഹചര്യത്തിന് കാരണമെന്ന് കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ പ്രതികരിച്ചു. അതേസമയം കേസില്‍ സിബിഐ അന്വേഷണം തുടരുകയാണ്. കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍ ജി കര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സി പി എമ്മും ബി ജെപിയും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. സംസ്ഥാനത്തെ അധികാരം പിടിക്കാന്‍ ബംഗ്ലാദേശിലേത് പോലുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് സി പി എമ്മും ബി ജെ പിയും ശ്രമിക്കുന്നതെന്നും മമത കുറ്റപ്പെടുത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.