Connect with us

Malappuram

ഹാജിമാരെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ണം; സംസ്ഥാന തല ഹജ്ജ് ക്യാമ്പ് ചൊവ്വാഴ്ച സ്വലാത്ത് നഗറില്‍

പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ ചെയ്തു. ഖലീൽ തങ്ങൾ അധ്യക്ഷനാകും

Published

|

Last Updated

മലപ്പുറം | ഹജ്ജ്- ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ സജ്ജമായി സ്വലാത്ത്‌നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തി നാലാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ ചെയ്തതായും ഭാരവാഹികള്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ലക്ഷദ്വീപ്, നീലഗിരി, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍  നിന്നും എത്തിച്ചേരുന്ന ആയിരക്കണക്കിന് ഹാജിമാരെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ വിശാലമായ പന്തലാണ് മഅ്ദിന്‍ പ്രധാന കാമ്പസില്‍ ഒരുക്കിയിട്ടുള്ളത്. ഗവണ്‍മെന്റ്, സ്വകാര്യ ഗ്രൂപ്പുകള്‍ മുഖേനെ യാത്രതിരിക്കുന്നവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം.

രാവിലെ എട്ട് മുതല്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ഹജ്ജ് ക്യാമ്പ് സംസ്ഥാന ഹജ്ജ് മന്ത്രി വി അബ്ദുർറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയാകും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും.  പ്രമുഖ ഹജ്ജ് പരിശീലകരായ കൂറ്റമ്പാറ അബ്ദുർറഹ്മാന്‍ ദാരിമി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, ഇബ്റാഹീം ബാഖവി മേല്‍മുറി എന്നിവര്‍ ക്ലാസിനു നേതൃത്വം നല്‍കും.

ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരായ അഡ്വ. മൊയ്തീന്‍ കുട്ടി, ഖാസിം കോയ പൊന്നാനി, പി ടി അക്ബര്‍, ഹജ്ജ് അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദലി എന്‍, സംസ്ഥാന ഹജ്ജ് ട്യൂറ്റര്‍ പി പി മുജീബ് റഹ്മാന്‍ എന്നിവര്‍ സാങ്കേതിക ക്ലാസിനു നേതൃത്വം നല്‍കും.

ഇത്തവണ വളരെ വിപുലമായ സൗകര്യങ്ങളാണ് ക്യാമ്പിനായി ഒരുക്കിയിട്ടുള്ളത്. വാട്ടര്‍പ്രൂഫ് പന്തല്‍, ഹാജിമാര്‍ക്കുള്ള സേവനത്തിന് പ്രത്യേക ഹെല്‍പ് കൗണ്ടറും തുറന്നിട്ടുണ്ട്. ആയിരങ്ങള്‍ക്ക് അലോസരങ്ങളില്ലാതെ പരിപാടിയില്‍ സംബന്ധിക്കുന്നതിന് എല്‍ ഇ ഡി വാള്‍ അടക്കുമുള്ള സംവിധാനങ്ങളുമുണ്ടാകും. ഹാജിമാരുടെ സേവനത്തിനായി 1,001 അംഗ സന്നദ്ധസേനയും സ്ത്രീകള്‍ക്കായി വനിതാ വളണ്ടിയര്‍മാരുടെ സഹായവുമുണ്ടാകും.

കഅ്ബയുടെ ഭാഗങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി മാതൃകാ കഅ്ബയുടെ നിര്‍മാണം പൂര്‍ത്തിയായി. മഖാമു ഇബ്‌റാഹീം, സ്വര്‍ണപ്പാത്തി, കഅ്ബയുടെ മൂലകള്‍, ഹിജ്ര്‍ ഇസ്മാഈല്‍, ഹജറുല്‍ അസ്‌വദ് തുടങ്ങി കഅ്ബയുടെ വിവിധ ഭാഗങ്ങള്‍ മാതൃകാ കഅ്ബയുടെ സാഹയത്തോടെ ഹാജിമാര്‍ക്ക് പരിചയപ്പെടുത്തും.

ഹാജിമാര്‍ക്ക് ആവശ്യമായ ക്ലോക്ക് റൂം,  വാഷ്റൂമുകള്‍, നിസ്‌കാര സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. നാസ്ത, കഞ്ഞി, ഫ്രൂട്ട്‌സ്, ഉച്ചഭക്ഷണം. ചായ, ലഘുകടി തുടങ്ങിയ വിഭവങ്ങളൊരുക്കും. വിദൂരങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് താമസ സൗകര്യമുണ്ടാവും. മഅ്ദിന്‍ ഹോസ്പൈസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സെന്റര്‍, ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനമുണ്ടാകും. ക്യാമ്പിനെത്തുന്ന മുഴുവന്‍ ഹാജിമാര്‍ക്കും സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും.

‘ഹജ്ജ്-ഉംറ കര്‍മ്മം ചരിത്രം അനുഭവം’ എന്ന ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ രചിച്ച പുസ്തകം ഹജ്ജ് ഓഫര്‍ നിരക്കില്‍ ലഭ്യമാക്കും. ഹജ്ജിനുള്ള ഒരുക്കം മുതല്‍ യാത്രയുടെ അവസാനം വരെ തീര്‍ത്ഥാടകര്‍ക്ക് ഗൈഡായി ഉപകാരപ്പെടുന്ന വിവരങ്ങളാണ് ഉള്ളടക്കം. കര്‍മങ്ങളും ചരിത്ര പ്രദേശങ്ങളും വിശദീകരിക്കുന്ന ഗ്രന്ഥത്തില്‍ സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാനും ചൊല്ലാനും ഉതകുന്ന ദിക്ര്‍ ദുആകളും ചരിത്രവിവരണവും അനുഭവ സമ്പത്തും പുസ്തകത്തെ ധന്യമാക്കുന്നു. ക്യൂആര്‍ കോഡിലൂടെ ദിക്ര്‍ ദുആകള്‍ കേള്‍ക്കാനുള്ള സംവിധാനവും പുസ്തകത്തിലുണ്ട്.

വൈകുന്നേരം അഞ്ചിന് സമാപിക്കുന്ന പരിപാടിയില്‍  നൂറുകണക്കിന് യതീമുകള്‍, സാദാത്തുക്കള്‍, ഹിഫ്‌ള് വിദ്യാര്‍ഥികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥനയും നടക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും: 9633677722, 9645338343.

ഹജ്ജ്-ഉംറ സംബന്ധമായി ഹാജിമാരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കര്‍മ ശാസ്ത്ര ഹെല്‍പ് ഡെസ്‌ക് മഅദിന്‍ അക്കാദമിക്ക് കീഴില്‍ ആരംഭിച്ചിട്ടുണ്ട്. ഹാജിമാര്‍ ഹജ്ജ് യാത്ര കഴിഞ്ഞ് വരുന്നത് വരെ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കിന് സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, ഉവൈസ് അദനി വെട്ടുപാറ, മാജിദ് അബ്ദുല്ല അദനി വടക്കാങ്ങര, സഈദ് അദനി പനങ്ങാട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ഹജ്ജ് ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ പി പി മുജീബ് റഹ്മാന്‍ വടക്കേമണ്ണ, കണ്‍വീനര്‍ സൈഫുല്ല നിസാമി, വര്‍ക്കിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, വര്‍ക്കിംഗ് കണ്‍വീനര്‍ സ്വാലിഹ് സഖാഫി അന്നശ്ശേരി വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Latest