Connect with us

International

പെഗാസസ് കേസ്: പരിശോധിച്ച അഞ്ചെണ്ണത്തില്‍ ചാര സോഫ്റ്റ്വേര്‍; പെഗാസസ് എന്നതിന് ഉറപ്പില്ലെന്ന് സുപ്രീം കോടതി

പെഗാസസ് ഉപയോഗിച്ചതിന് തെളിവില്ല എന്ന കണ്ടെത്തല്‍ കേന്ദ്രസര്‍ക്കാരിന് ആശ്വാസകരമാണെങ്കിലും അഞ്ച് ഫോണുകള്‍ പിന്നെ ആരാണ് ചോര്‍ത്തിയത് എന്ന ചോദ്യം കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി | പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ വിദഗ്ധ സമിതി പരിശോധിച്ച 29 ഫോണില്‍ അഞ്ചെണ്ണത്തില്‍ ചാര സോഫ്‌റ്റ്വേവേര്‍ കണ്ടെത്തിയതായി സുപ്രീം കോടതി. എന്നാല്‍, ഇത് പെഗാസസ് സ്‌പൈവെയര്‍ ആണെന്നതിന് വ്യക്തമായ തെളിവില്ലെന്നും കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് സമിതി നിരീക്ഷിച്ചതായും ചീഫ് ജസ്റ്റിസ് എന്‍ വി രമണ കൂട്ടിച്ചേര്‍ത്തു. പെഗാസസ് ഉപയോഗിച്ചതിന് തെളിവില്ല എന്ന കണ്ടെത്തല്‍ കേന്ദ്രസര്‍ക്കാരിന് ആശ്വാസകരമാണെങ്കിലും അഞ്ച് ഫോണുകള്‍ പിന്നെ ആരാണ് ചോര്‍ത്തിയത് എന്ന ചോദ്യം കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്.

ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. സമിതി റിപ്പോര്‍ട്ട് എത്രമാത്രം പരസ്യമാക്കാനാവും എന്നത് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി അറിയിച്ചു. സമിതി റിപ്പോര്‍ട്ട് മൂന്ന് ഭാഗങ്ങളായാണ് സമര്‍പ്പിച്ചിരിക്കുന്നത്. സാങ്കേതിക സമിതിയുടെ രണ്ട് റിപ്പോര്‍ട്ടുകളും, വിരമിച്ച ജഡ്ജി ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ട സമിതിയുടെ ഒരു റിപ്പോര്‍ട്ടും ഇതില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷം പ്രതിപക്ഷ നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍, ജഡ്ജിമാര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരെ നിരീക്ഷിക്കാന്‍ കേന്ദ്രം പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇസ്രായേലി സ്‌പൈവെയര്‍ ഇന്ത്യയില്‍ ടാര്‍ഗെറ്റഡ് നിരീക്ഷണത്തിനായി ഉപയോഗിച്ചോ എന്ന് അന്വേഷിക്കാന്‍ സുപ്രീം കോടതി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന സമിതിയില്‍ റോ മുന്‍ മേധാവി അലോക് ജോഷി, സൈബര്‍ സുരക്ഷ വിദഗ്ദ്ധന്‍ ഡോ. സുദീപ് ഒബ്രോയ് എന്നിവരാണ് അംഗങ്ങള്‍.

Latest