Connect with us

Kerala

നിലമ്പൂരില്‍ പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല, നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ട്; അതൃപ്തി പരസ്യമാക്കി ശശി തരൂര്‍

കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും രാഷ്ട്രീയ ലൈനില്‍ മാറ്റമില്ല. ഞാന്‍ എവിടേക്കും പോകുന്നില്ല.

Published

|

Last Updated

തിരുവനന്തപുരം| നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി തന്നെ ക്ഷണിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. താന്‍ കേരളത്തിന് പുറത്തായിരുന്നു. തിരിച്ചു കേരളത്തില്‍ എത്തിയപ്പോഴും ഒരു മിസ്ഡ് കോള്‍ പോലും വന്നിട്ടില്ല. ക്ഷണിക്കുന്നിടത്ത് പോകും. ക്ഷണിക്കാത്തിടത്ത് പോകാറില്ല. മര്യാദയോടെ പെരുമാറുന്ന വ്യക്തിയാണ് താന്‍ എന്ന് ശശി തരൂര്‍ പറഞ്ഞു. തിരക്കുള്ള സമയത്ത് വിളിച്ച് വരുന്നുണ്ടോ, വരുന്നില്ലേ, ഒരു പ്രോഗ്രാം ഇടട്ടേ എന്നെല്ലാം സാധാരണ ചോദിക്കാറുണ്ട്. വയനാട്ടില്‍ പ്രിയങ്കാഗാന്ധിക്കു വേണ്ടി ക്ഷണം ലഭിച്ചിട്ടാണ് പ്രചാരണത്തിന് പോയത്.

നിലമ്പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച സ്ഥാനാര്‍ഥിയാണ് യുഡിഎഫിനുള്ളത്. അദ്ദേഹം നല്ല മാര്‍ജിനില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തു നിന്നുപോലും ധാരാളം പ്രവര്‍ത്തകര്‍ നിലമ്പൂരില്‍ പോയി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനം വിജയം കാണട്ടെയെന്നും തരൂര്‍ പറഞ്ഞു.

നേതൃത്വത്തോട് പലപ്പോഴും അഭിപ്രായ വ്യത്യാസമുണ്ടാകാറുണ്ട്. എന്നാല്‍ എല്ലാവരോടും സൗഹൃദപരമായാണ് പോകുന്നത്. കഴിഞ്ഞ 16 വര്‍ഷമായി കോണ്‍ഗ്രസിനും കോണ്‍ഗ്രസ് മൂല്യങ്ങള്‍ക്കും ഒപ്പമാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടുള്ള സ്നേഹത്തിലും സൗഹാര്‍ദ്ദത്തിലും ആര്‍ക്കും സംശയം വേണ്ട. അതെപ്പോഴും ഉണ്ടാകും. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അതെല്ലാം പാര്‍ട്ടിക്കകത്ത് നേരിട്ട് സംസാരിക്കുന്നതാണ് നല്ലത്. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ദിവസമല്ല ഇതെന്നും തരൂര്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചത് നയതന്ത്ര ദൗത്യത്തെ പറ്റി മാത്രമാണെന്ന് ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും രാഷ്ട്രീയ ലൈനില്‍ മാറ്റമില്ല. ഞാന്‍ എവിടേക്കും പോകുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അംഗമാണ്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് താന്‍ പറഞ്ഞത് സ്വന്തം അഭിപ്രായങ്ങളാണെന്നും അതില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest