Kerala
ചർച്ചയിൽ സമവായമില്ല; സ്കൂൾ സമയമാറ്റത്തിൽ പിറകോട്ടില്ലെന്ന് സർക്കാർ
ഹൈസ്‌കൂൾ സമയം രാവിലെ 9.45 മുതൽ 4.15 വരെ ആക്കിയ തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം | സംസ്ഥാനത്ത് സ്കൂൾ സമയം മാറ്റാൻ എടുത്ത തീരുമാനത്തിൽ പിറകോട്ടില്ലെന്ന് സർക്കാർ. ഹൈസ്‌കൂൾ വിഭാഗത്തിന് പ്രവർത്തി സമയം രാവിലെ 9.45 മുതൽ ഉച്ചക്ക് ശേഷം 4.15 വരെ ആക്കിയ തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈസ്‌കൂൾ വിഭാഗത്തിന് 1,100 ബോധന മണിക്കൂർ തികയ്ക്കുന്നതിന് വെള്ളിയാഴ്ച ഒഴികെയുള്ള 166 പ്രവൃത്തിദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ 15 മിനുട്ടും ഉച്ചകഴിഞ്ഞ് 15 മിനുട്ടും അധിക പ്രവൃത്തിസമയം ഉൾപ്പെടുത്തി പീരീഡ് ക്രമീകരിച്ചതായി മന്ത്രി അറിയിച്ചു.
ഒന്നാം ക്ലാസ്സ് മുതൽ നാല് വരെ 198 പ്രവൃത്തിദിനങ്ങളായിക്കൊണ്ടും അഞ്ച് മുതൽ ഏഴ് വരെ 200 പ്രവൃത്തിദിനങ്ങളായും എട്ട് മുതൽ പത്ത് വരെ 204 പ്രവർത്തിദിനങ്ങളായുമാണ് ഇത്തവണത്തെ അക്കാദമിക് വർഷ കലണ്ടർ തയ്യാറാക്കിയത്. എൽ പി വിഭാഗം സ്‌കൂളുകൾക്ക് അധിക പ്രവൃത്തിദിനം ഇല്ലാതെയും യു പി വിഭാഗം സ്‌കൂളുകൾക്ക് ആഴ്ചയിൽ ആറ് പ്രവൃത്തിദിനം വരാത്ത രീതിയിൽ രണ്ട് ശനിയാഴ്ചകൾ ഉൾപ്പെടുത്തിയും ഹൈസ്‌കൂൾ വിഭാഗം സ്‌കൂളുകൾക്ക് ആറ് ശനിയാഴ്ചകൾ ഉൾപ്പെടുത്തിയുമാണ് കലണ്ടർ തയ്യാറാക്കിയത്. ഹൈസ്‌കൂൾ വിഭാഗം പുതുക്കിയ സമയക്രമം രാവിലെ 9.45 മുതൽ ഉച്ചക്ക് ശേഷം 4.15 വരെയാണ്.
എറണാകുളം ബീട്ടൂർ എബനൈസർ എച്ച് എസിലെ പി ടി എയും മാനേജരും ഫയൽ ചെയ്ത റിട്ട് ഹരജിയിൽ അധ്യയന വർഷം 220 പ്രവൃത്തി ദിനം വേണമെന്ന ഹരജിക്കാരൻ്റെ ആവശ്യത്തിൽ ഹൈക്കോടതി ചട്ടങ്ങൾ പ്രകാരം തീരുമാനമെടുക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിക്കുകയായിരുന്നെന്ന് മന്ത്രി വിശദീകരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഹരജിക്കാരനെ കേൾക്കുകയും 2024 ഏപ്രിൽ 25ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഉത്തരവ് പ്രകാരം വരും വർഷങ്ങളിൽ നിയമനാനുസൃതമായ പ്രവൃത്തി ദിനങ്ങൾ കലണ്ടറിൽ ഉൾപ്പെടുത്താമെന്ന് തീരുമാനിച്ചു. എന്നാൽ ഹരജിക്കാരൻ കോടതി അലക്ഷ്യ ഹരജി ഫയൽ ചെയ്തു. ഇവയുടെ അടിസ്ഥാനത്തിൽ 220 പ്രവൃത്തി ദിനങ്ങൾ തികക്കുന്നതിന് 25 ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിച്ചു. കേരള വിദ്യാഭ്യാസ ആക്ടും ചട്ടങ്ങളും ബാധകമായ സ്‌കൂളുകളിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്ത് ഹൈക്കോടതി മുമ്പാകെ സർവീസ് സംഘടനകളും രക്ഷിതാക്കളും വിദ്യാർഥികളും കേസ് ഫയൽ ചെയ്തെങ്കിലും കലണ്ടറിനെയും അത് പുറപ്പെടുവിച്ച പൊതുവിദ്യാഭ്യാസ ഡയക്ടറുടെ അധികാരത്തെയും ഈ ഹരജികളിൽ ചോദ്യം ചെയ്തിട്ടുണ്ട്. സ്‌കൂളുകളിൽ ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങൾ ആക്കുന്നതിനായുള്ള നയത്തിലും കീഴ്‌വഴക്കത്തിലും മാറ്റം വരുന്നതിനാൽ സ്റ്റാറ്റ്യൂട്ട് ഭേദഗതി വരുത്തേണ്ടതിനാൽ അതിന് യോഗ്യതയുള്ളത് ഒന്നാം എതിർകക്ഷിയായ സംസ്ഥാന സർക്കാർ ആണെന്നാണ് ഹരജിക്കാരുടെ വാദം.
2009ലെ വിദ്യാഭ്യാസ ആക്ട് വ്യവസ്ഥകൾക്ക് വിധേയമായും ബന്ധപ്പെട്ടവരെ കേട്ടും ഇക്കാര്യത്തിൽ വിദഗ്ദ്ധരായവരുടെ അഭിപ്രായങ്ങളും കേട്ട ശേഷം ഒന്നാം എതിർകക്ഷിയായ സർക്കാരിനോട് പുനഃപരിശോധിക്കാനാണ് ഹൈക്കോടതി വിധിന്യായ പ്രകാരം ഉത്തരവായിട്ടുള്ളത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 2024 മേയ് 25 ലെ തീരുമാനവും 25 ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളാക്കിയ വിദ്യാഭ്യാസ കലണ്ടറും നിയമപരമായി നിലനിൽക്കുന്നതല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
2024 ആഗസ്റ്റ് ഒന്നിന് ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായവുമായി ബന്ധപ്പെട്ട് 2024 സെപ്തംബർ ഒന്പതിന് സർക്കാർ ബന്ധപ്പെട്ട കക്ഷികളെ നേരിൽ കേൾക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അക്കാദമിക് കലണ്ടറുമായി ബന്ധപ്പെട്ട സമഗ്രപഠനം നടത്തിന്നതിനായി 2025 ജനുവരി 20 ലെ ഉത്തരവ് പ്രകാരം അഞ്ച് അംഗങ്ങളെ ഉൾപ്പെടുത്തി വിദഗ്ധ സമിതി രൂപവത്കരിച്ചു.
വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചത് വഴി പൊതു വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക് നിലവാരം ഉറപ്പ് വരുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. 220 പ്രവൃത്തി ദിനങ്ങൾ അല്ലെങ്കിൽ 1100 മണിക്കൂർ ബോധന സമയം എന്ന് ആക്കിയത് നിലവിലെ കെ ഇ ആർ ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരമാണെന്നും മന്ത്രി അറിയിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, ഇ കെ വിഭാഗം, സി എം എസ്, കെ പി എസ് എം എ, എയിഡഡ് സ്‌കൂൾ മാനേജേഴ്‌സ് അസ്സോസിയേഷൻ, മദ്രസാ ബോർഡ്, മുസ്ലീം എഡ്യൂക്കേഷൻ സൊസൈറ്റി, എൽ എം എസ്, എസ് എൻ ട്രസ്റ്റ് സ്‌കൂൾസ്, എസ് എൻ ഡി പി യോഗം സ്‌കൂൾസ്, കേരള എയിഡഡ് സ്‌കൂൾ മാനേജേഴ്‌സ് അസ്സോസിയേഷൻ, എൻ എസ് എസ് എന്നീ സംഘടനാ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.