Connect with us

Kerala

നിമിഷ പ്രിയ കേസ്: കേന്ദ്ര അവഗണനയും കാന്തപുരത്തിന്റെ ഇടപെടലും തുറന്നുകാട്ടി അഡ്വ. സുഭാഷ് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

കാന്തപുരം ഇടപെട്ടത് അറിയില്ലെന്ന കേന്ദ്രത്തിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ രംഗത്തെത്തിയത്

Published

|

Last Updated

കോഴിക്കോട് | വധശിക്ഷക്ക് വിധിച്ച് യമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയക്ക് നിയമ സഹായം ഉള്‍പ്പെടെ സാധ്യമായ എല്ലാ സഹായവും നല്‍കിയെന്ന കേന്ദ്ര സര്‍ക്കാറിന്റെ അവകാശവാദം പൊളിച്ചെഴുതി സുപ്രീം കോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ തുടര്‍ച്ചയായ നിയമപോരാട്ടത്തെ തുടര്‍ന്നാണ് കേന്ദ്രം ഇടപെട്ടതെന്ന് തിരിച്ചറിയേണ്ടതുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കുന്നതില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഇടപെട്ടത് അറിയില്ലെന്ന കേന്ദ്രത്തിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ‘ഓര്‍മകള്‍ ഉണ്ടായിരിക്കണം’ എന്ന തലക്കെട്ടോടെ അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

വിദേശത്ത് വധശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുന്ന ഒരിന്ത്യക്കാരന് ഇന്ത്യന്‍ സര്‍ക്കാരും എംബസിയും തന്നെയാണ് നിയമ സഹായവും നയതന്ത്ര സഹായവും ഉള്‍പ്പടെയുള്ള പൂര്‍ണ പിന്തുണ നല്‍കേണ്ടത്. നിമിഷക്ക് അത്തരം പിന്തുണ ലഭ്യമാകാതെ വന്നപ്പോഴാണ് ആദ്യം ആക്ഷന്‍ കൗണ്‍സില്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുന്നത്. 2022 മാര്‍ച്ച് 15ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതി മുമ്പാകെ യമനിലെ കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് അഭിഭാഷകനെ ഉള്‍പ്പടെയുള്ള സഹായം ലഭ്യമാക്കാമെന്ന ഉറപ്പ് നല്‍കുകയും നിമിഷയുടെ അമ്മക്ക് സനയിലേക്ക് യാത്ര ചെയ്യുന്നതിനും അവിടെ ചര്‍ച്ചകള്‍ നടത്തുന്നതിനുമുള്ള പിന്തുണ നല്‍കാമെന്ന് ഹൈക്കോടതി മുമ്പാകെ ഉറപ്പുനല്‍കുകയും സര്‍ക്കാരിന്റെ ഈ ഉറപ്പ് പരിഗണിച്ച് കോടതി കേസ് തീര്‍പ്പാക്കുകയും ചെയ്തു- അദ്ദേഹം പറയുന്നു

പിന്നീട് അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സഹായിച്ചെങ്കിലും അമ്മ പ്രേമകുമാരിക്ക് യാത്രാനുമതി സര്‍ക്കാര്‍ നിഷേധിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രേമകുമാരി വീണ്ടുമൊരു റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്ത് കോടതി നിര്‍ദേശപ്രകാരം യാത്രക്കായി സമര്‍പ്പിച്ച അമ്മയുടെ അപേക്ഷ വിദേശകാര്യ മന്ത്രാലയം തള്ളിയെന്നും മൂന്നാമതും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച പ്രേമകുമാരിക്ക് കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പിനെ തള്ളി കോടതി 2023 ഡിസംബര്‍ 12ന് യാത്രാനുമതി നല്‍കുകയായിരുന്നുവെന്നും സുഭാഷ് ഓര്‍മിപ്പിച്ചു.

വധശിക്ഷക്കായി എണ്ണപ്പെട്ട നാളുകളില്‍ നിമിഷയുടെ രക്ഷക്കായി അവതരിച്ച ആ പണ്ഡിതവര്യനെയും അദ്ദേഹത്തിന്റെ ഇടപെടലുകളെയും കുറിച്ച് തങ്ങള്‍ അജ്ഞരാണെന്ന വാക്കുകള്‍ നിങ്ങളെ സ്വയം തുറന്നുകാട്ടുന്നതാണ് ചരിത്രം. ഇങ്ങനെ നിവര്‍ന്നുനിന്ന് വസ്തുതകള്‍ ഓര്‍മപ്പെടുത്തുമ്പോള്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലായാലും ഇനി നാളെ സുപ്രീം കോടതി മുറിയിലായാലും നിങ്ങളെടുക്കുന്ന നിലപാടുകള്‍ കാലത്തിന്റെ വിചാരണക്ക് വിധേയമാക്കപ്പെടുക തന്നെ ചെയ്യും- കുറിപ്പില്‍ പറയുന്നു.

 

---- facebook comment plugin here -----

Latest