Connect with us

Kerala

ദേശീയപാത വികസനം: ഭൂമി ഏറ്റെടുക്കൽ 92 ശതമാനവും പൂർത്തീകരിച്ചു; നഷ്ടപരിഹാരമായി നൽകിയത് 5,311 കോടി രൂപ

ജനകീയ വികസനത്തിൻ്റെ ബദൽ മാതൃകയായി ദേശീയ പാത-66-ൻ്റെ വികസനം ചരിത്രത്തിൽ അടയാളപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ദേശീയ പാത 66-ൻ്റെ വികസനത്തിനാവശ്യമായ 1076.64 ഹെക്ടർ ഭൂമിയിൽ 988.09 ഹെക്ടർ (91.77%) ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 25% സംസ്ഥാന സർക്കാറാണ് വഹിക്കുന്നത്. അതിനായി ഇതുവരെ 5311 കോടി രൂപ സംസ്ഥാന സർക്കാർ ദേശീയ പാത അതോറിറ്റിക്ക് നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

2011-16 കാലഘട്ടത്തിൽ എങ്ങുമെത്താതെ മുടങ്ങിക്കിടന്നിരുന്ന ഈ പദ്ധതി യാഥാർത്ഥ്യമായത് കേരളത്തിൻ്റെ വികസനത്തിന് അത് അനിവാര്യമാണെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻ്റെ ഉറച്ച ബോധ്യവും നടപ്പാക്കണമെന്ന നിശ്ചയദാർഢ്യവും കാരണമാണ്. സ്ഥലം വിട്ടു നൽകുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ തുകയുടെ 25% വഹിക്കാൻ സർക്കാർ തീരുമാനിക്കുകയും അർഹരായ എല്ലാവർക്കും അതു ലഭിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്തു. അതേ തുടർന്ന്, തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ നടന്ന ശ്രമങ്ങൾ പരാജയപ്പെട്ടു. ജനങ്ങൾ സർക്കാരിനൊപ്പം നിൽക്കുകയും ചെയ്തു.

അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ സ്വപ്നപദ്ധതിയാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ജനകീയ വികസനത്തിൻ്റെ ബദൽ മാതൃകയായി ദേശീയ പാത-66-ൻ്റെ വികസനം ചരിത്രത്തിൽ അടയാളപ്പെടുത്തും. പദ്ധതി പൂർത്തിയാകുന്നതോടെ ഗതാഗത സൗകര്യങ്ങളിലുണ്ടാകുന്ന മാറ്റം കേരളത്തിൻ്റെ സർവോന്മുഖമായ വികസനത്തിനു കൂടുതൽ ഊർജ്ജം പകരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.